News - 2025

മറ്റുള്ളവരുടെ തെറ്റുകളിലേക്ക് നോക്കാതെ ആദ്യം സ്വന്തം തെറ്റുകളിലേക്ക് നോക്കുക: ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 22-04-2016 - Friday

മറ്റുള്ളവരുടെ തെറ്റുകളിലേക്ക് നോക്കുന്നതിന് മുൻപ് ഓരോരുത്തരും ആദ്യം സ്വന്തം തെറ്റുകളിലേക്കും കുറവുകളിലേക്കും നോക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച്ചത്തെ പൊതു പ്രഭാഷണം കേൾക്കുവാനായി സെന്റ്' പീറ്റേർസ് സ്ക്വയറിൽ എത്തിചേർന്ന പതിനായിയിരങ്ങളോടാണ് മാർപാപ്പ ഇപ്രകാരം സംസാരിച്ചത്. സ്വന്തം തെറ്റുകളും കുറവുകളും മനസ്സിലാക്കാതെ മറ്റുള്ളവരുടെ തെറ്റുകളിലേക്കും കുറവുകളിലെക്കും നോക്കികൊണ്ടിരുന്നാൽ അത്, ദൈവവുമായുള്ള രക്ഷാകര ബന്ധത്തിൽ വളരാൻ ഒരു വിശ്വാസിയെ തടസ്സപ്പെടുത്തുമെന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകി.

മറ്റുള്ളവരെ അവരുടെ കുറവുകളോടെ നമുക്ക് സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യണമെങ്കിൽ, പാപവും പാപിയും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിയണം. "പാപത്തിന്റെ കാര്യത്തിൽ ദൈവം ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല,"പിതാവ് പറഞ്ഞു. "എന്നാൽ പശ്ചാത്തപിക്കുന്ന പാപിയുടെ കാര്യത്തിൽ എല്ലാവിധ വിട്ടുവീഴ്ച്ചകൾക്കും ദൈവം തയ്യാറാകുന്നു."

പാപം ഒരു രോഗാവസ്ഥയ്ക്ക് തുല്യമാണ്. രോഗിയുടെയടുത്ത് വൈദ്യൻ എത്തിച്ചേരുന്നതുപോലെ, പാപിയുടെയടുത്ത് ദൈവസാമീപ്യമുണ്ട്. പാപം വെടിയുവാൻ തയ്യാറുള്ളവരുടെ രോഗം ദൈവം ഭേദമാക്കുന്നു.

ഫരിസേയനായ ശിമയോൻ എന്ന ധനവാന്റെ വീട്ടിൽ യേശു ഭക്ഷണം കഴിക്കാനെത്തുന്ന സന്ദർഭം വിവരിക്കുന്ന ലൂക്കായുടെ സുവിശേഷം പരാമർശിച്ചു കൊണ്ട് പിതാവ് കരുണയുടെ സന്ദേശം തുടർന്നു. "ആ വീട്ടിലെത്തിയ പാപിനിയായ സ്ത്രീ സുഗന്ധതൈലങ്ങളുപയോഗിച്ച് യേശുവിന്റെ കാലുകൾ കഴുകുന്നു. പശ്ചാത്താപത്തോടെയുള്ള അവളുടെ പ്രവർത്തിയിൽ മനസലിഞ്ഞ് യേശു അവളുടെ പാപങ്ങൾ ക്ഷമിക്കുന്നു. "

ഈ സുവിശേഷ ഭാഗം നമുക്ക് രണ്ട് വ്യക്തികളുടെ ചിത്രങ്ങൾ നൽകുന്നുണ്ട്- നിയമ നിഷുയിൽ ജീവിക്കുന്ന ശിമയോൻ എന്ന മാന്യനും പശ്ചാത്തപിക്കുന്ന പാപിനിയായ ഒരു സ്ത്രീയും.

യേശുവുമായി ആവശ്യത്തിൽ കൂടുതലിടപെട്ട് പ്രശ്നത്തിൽ ചെന്നു വീഴാൻ ശിമയോൻ ആഗ്രഹിക്കുന്നില്ല. എന്നാൽ സ്ത്രീയാകട്ടെ, യേശുവിനെ നാഥനായി സ്വീകരിച്ച് ആരാധിക്കാൻ തയ്യാറാകുന്നു.

യേശു യഥാർത്ഥത്തിൽ ഒരു പ്രവാചകനാണെങ്കിൽ അദ്ദേഹം പാപിനിയായ സ്ത്രീയിൽ നിന്നും അകന്നുമാറുമായിരുന്നു എന്നാണ് ശിമയോൻ ചിന്തിക്കുന്നത്. ദൈവവും പാപവും ഒരേ വേദിയിൽ വരുകയില്ല എന്ന ചിന്തയാണ് ശിമയോനെ പോലെ എല്ലാവരെയും നയിക്കുന്നത്. പക്ഷേ, അവിടെയാണ് നാം പാപത്തെയും പാപിയെയും വേർതിരിച്ചറിയേണ്ടത്. സ്നേഹവും പശ്ചാത്താപവും നിറഞ്ഞ പ്രവർത്തിയിൽ ദൈവം സംതൃപ്തനാകുന്നു. യേശുവിന്റെ കരുണ അവരുടെ മേൽ പതിക്കുന്നു. ഫരിസേയരും ഗ്രാമീണരും ഉപേക്ഷിച്ച പാപിനിയുമായി യേശു കൂട്ടുകൂടുന്നു. യേശു അവളുടെ തെറ്റുകൾ പൊറുക്കുന്നു.

നമ്മളെല്ലാം പാപം ചെയ്യുന്നു: പക്ഷേ എന്നിട്ട് കപടനാട്യക്കാരെ പോലെ നാം നന്മകൾ നിറഞ്ഞവരാണെന്ന് സ്വയം കരുതുന്നു. പാപിനിയായ ആ സ്ത്രീയാകട്ടെ, പശ്ചാത്തപിച്ചു കൊണ്ട് ലോകത്തിനു മുമ്പിൽ തന്റെ തെറ്റുകൾ ഏറ്റു പറയുന്നു. വിശ്വാസവും സ്നേഹവും നന്ദിയും തമ്മിലുള്ള ബന്ധം അവർ നമുക്ക് മനസിലാക്കിത്തരുന്നു.

സ്നേഹിക്കുന്നവരോട് നമ്മൾ കൂടുതൽ പൊറുക്കുന്നു. യേശു നമ്മെ കൂടുതൽ സ്നേഹിക്കുന്നു, നമ്മുടെ തെറ്റുകൾ പൊറുക്കുന്നു. ദൈവം നമ്മെ കരുണയാൽ അവിടത്തോട് ചേർത്തിരിക്കുന്നു. പാപികളായ നമുക്ക് അർഹതയില്ലാത്ത സ്നേഹം നൽകുന്ന ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാൻ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു കൊണ്ട് പിതാവ് പ്രസംഗം ഉപസംഹരിച്ചു.

More Archives >>

Page 1 of 33