News

പാകിസ്ഥാനില്‍ ക്രൈസ്തവ യുവതിയെ തട്ടികൊണ്ട് പോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി.

സ്വന്തം ലേഖകന്‍ 28-04-2016 - Thursday

പാകിസ്ഥാന്‍: ക്രിസ്ത്യാനിയായ യുവതിയെ തട്ടികൊണ്ട് പോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മുസ്ലിം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. ഏപ്രില്‍ 14-നു ലവീസ ബീബി എന്ന 23കാരിയായ ക്രിസ്തീയ യുവതിയെ തട്ടികൊണ്ട് പോയത്. ഇസ്ലാമില്‍പ്പെട്ട ആയുധധാരികളായ രണ്ട് പേര്‍ പഞ്ചാബിലെ കാസുറിലുള്ള ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും യുവതിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി യുവതിയെ തട്ടികൊണ്ട് പോവുകയുമാണ്‌ ഉണ്ടായത്. അതില്‍ മുഹമ്മദ്‌ താലിബ് എന്നയാള്‍ അവളെ ഭീഷണിപ്പെടുത്തി വിവാഹവും ചെയ്തു.

ലവീസായുടെ പിതാവായ സര്‍വര്‍ മാസി ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും തുടക്കത്തില്‍ പരാതി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പോലീസ് അലംഭാവമാണ് കാണിച്ചതെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലയെന്നും ലീഗല്‍ ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ ഡെവലപ്മെന്റ് എന്ന സംഘടനയുടെ തലവനും അഭിഭാഷകനുമായ സര്‍ദാര്‍ മുഷ്താക്ക് ഗില്‍ പറഞ്ഞു. ഇത്തരം അപമാനങ്ങള്‍ക്ക് ഇരയാകുന്ന ക്രിസ്ത്യാനികളെ സൗജന്യമായി സഹായിക്കുന്ന സംഘടനായാണ് ലീഗല്‍ ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍.

പിന്നീട് പ്രാദേശിക ക്രിസ്തീയ നേതാക്കളുടെയും ലീഗല്‍ ഇവാഞ്ചലിക്കല്‍ അസോസിയേഷന്റെയും എതിര്‍പ്പിനെ തുടര്‍ന്ന്‍ താലിബിനെതിരെ ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. “കാസുര്‍ പ്രദേശത്ത് നിന്നും ഏപ്രില്‍ മാസം മാത്രം അഞ്ചോളം ക്രിസ്തീയ യുവതികളെ തട്ടികൊണ്ട് പോവുകയും ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും തുടര്‍ന്നു ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുകയും ചെയ്യുകയുണ്ടായി” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോവര്‍ഷവും ഇത്തരത്തിലുള്ള ഏതാണ്ട് 1,000 ത്തോളം കേസുകള്‍ രെജിസ്റ്റര്‍ ചെയ്യപ്പെടുകയും, ഇതിലും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയുമായി ഉണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.