News

കോംഗോയിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ പോലീസിന് നിശബ്ദത; നീതി വേണമെന്ന് മെത്രാന്‍ സമിതി

പ്രവാചകശബ്ദം 06-08-2025 - Wednesday

ബ്രാസാവില്ല: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കത്തോലിക്ക ദേവാലയത്തിന് നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിൽ നാല്‍പ്പതിലധികം പേർ കൊല്ലപ്പെട്ടതിനു പിന്നാലെ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോംഗോ ബിഷപ്പുമാർ. ജൂലൈ 26നും 27നും ഇടയിലാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (ADF) എന്നറിയപ്പെടുന്ന ഒരു ഗ്രൂപ്പിലെ അക്രമികള്‍ കത്തോലിക്ക വിശ്വാസികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ബുനിയ രൂപതയിലെ ബ്ലെസ്ഡ് അനുവാരിറ്റ് ഇടവകയിലേക്ക് അതിക്രമിച്ചു കയറിയ അക്രമികള്‍ നരഹത്യ നടത്തുകയായിരിന്നു.

യൂക്കറിസ്റ്റിക് ക്രൂസേഡ് എന്നറിയപ്പെടുന്ന ഒരു കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ജാഗരണ പ്രാർത്ഥനയില്‍ പങ്കെടുക്കുകയായിരുന്ന 37 യുവജനങ്ങള്‍ ഉള്‍പ്പെടെ 43 പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൂട്ടക്കൊലയ്ക്ക് ശേഷം പ്രിയപ്പെട്ടവരുടെ ആകസ്മിക വേര്‍പാടില്‍ പലരും മാനസികമായി തകർന്നുവെന്നും ആക്രമണം എന്താണ് സംഭവിച്ചതെന്ന് കാണാൻ എത്തിയവരെ കാത്തിരിന്നത് നടുക്കുന്ന കാഴ്ചകളായിരിന്നുവെന്നും ബുനിയയിലെ ബിഷപ്പ് ഡിയുഡോണെ ഉറിംഗി പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു.

പോലീസും സൈന്യവും അകലെയായിരുന്നില്ല, പക്ഷേ അവർ കൃത്യസമയത്ത് പ്രവർത്തിച്ചില്ല. ജനങ്ങളെ സംരക്ഷിക്കാൻ അവർ കൂടുതൽ വേഗത്തിൽ ഇടപെടേണ്ടതായിരുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലായെന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഉഗാണ്ടയുടെ അതിർത്തിയിലുള്ള പ്രദേശത്ത് പോരാടുന്ന വിവിധ ഗ്രൂപ്പുകൾ മൂലമുണ്ടായ നിലവിലുള്ള അരക്ഷിതാവസ്ഥ ഉണ്ടായിരുന്നിട്ടും, താന്‍ ശുശ്രൂഷ തുടരുകയാണ്. കാടിന്റെ നടുവിലുള്ള ഒരു ഖനി പ്രദേശത്തേക്ക് 60 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് സ്ഥൈര്യലേപന കൂദാശ നൽകുന്നതിനായി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ കൂട്ടക്കുരുതിയില്‍ ഭരണകൂടവും പോലീസും പുലര്‍ത്തുന്ന നിശബ്ദതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »