News - 2025

യുദ്ധം അവസാനിപ്പിക്കുന്നതിനായി വത്തിക്കാന്റെ സമാധാന ദൗത്യവുമായി കര്‍ദ്ദിനാള്‍ സുപ്പി യുക്രൈനില്‍

പ്രവാചകശബ്ദം 08-06-2023 - Thursday

വത്തിക്കാന്‍ സിറ്റി - റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ദൗത്യത്തിന് ചുക്കാന്‍ പിടിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ചുമതലപ്പെടുത്തിയ കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി ഉക്രൈന്‍ മണ്ണില്‍ കാലുകുത്തി. ജൂണ്‍ 5, 6 തിയതികളിലെ കര്‍ദ്ദിനാള്‍ സുപ്പിയുടെ ഉക്രൈന്‍ സന്ദര്‍ശനത്തേക്കുറിച്ചുള്ള വിവരം ജൂണ്‍ 5-നാണ് വത്തിക്കാന്‍ പുറത്തുവിടുന്നത്. ജൂണ്‍ 5-ന് കീവിലെത്തിയ കര്‍ദ്ദിനാള്‍ സുപ്പി, സമാധാനം പുനസ്ഥാപിക്കുവാനും, മനുഷ്യത്വത്തെ പിന്തുണക്കുവാനും, സംഘര്‍ഷം ലഘൂകരിക്കുവാനും സാധമായ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഉക്രൈന്‍ അധികാരികളുമായി ചര്‍ച്ച നടത്തി. ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബാസ്, മേജര്‍ ആര്‍ച്ച്ബിഷപ്‌ സ്വ്യാട്ടോസ്ലാവ് ഷെവ്ചുക്ക്, സാധ്യമെങ്കില്‍ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി തുടങ്ങിയവരുമായി കര്‍ദ്ദിനാള്‍ സുപ്പി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് വത്തിക്കാന്റെ അറിയിപ്പില്‍ പറയുന്നത്. തന്റെ ഹംഗറിയിലെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന വഴിക്ക് റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി വത്തിക്കാന്റെ നേതൃത്വത്തില്‍ ഒരു സമാധാന ദൗത്യം ആരംഭിക്കുന്നതിനെ കുറിച്ച് പാപ്പ സൂചന നല്‍കിയിരുന്നു. റഷ്യയും ഉക്രൈനുമിടയിലെ സമാധാനത്തിന്റെ പാത തുറക്കുവാനുള്ള പേപ്പല്‍ ദൂതനായി വര്‍ത്തിക്കുവാന്‍ കഴിഞ്ഞ മാസമാണ് ഫ്രാന്‍സിസ് പാപ്പ ഇറ്റലി സ്വദേശിയായ കര്‍ദ്ദിനാള്‍ സുപ്പിയോട് ആവശ്യപ്പെടുന്നത്. ബൊളോഗന്‍ അതിരൂപതാ മെത്രാപ്പോലീത്തയും, ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ സുപ്പി, 1992-ല്‍ മൊസാംബിക്കില്‍ നടന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥത വഹിച്ച റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സന്നദ്ധ സംഘടനയായ സാന്റ്’എഗിഡിയോ കമ്മ്യൂണിറ്റി അംഗമാണ്. മൊസാംബിക്കിന് പുറമേ, തെക്കന്‍ സുഡാന്‍, കോംഗോ, ബുറുണ്ടി, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ഈ സംഘടന സമാധാന പുനസ്ഥാപന ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 13­-ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി വത്തിക്കാനില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരാഴ്ചക്ക് ശേഷമാണ് 67 കാരനായ കര്‍ദ്ദിനാള്‍ സുപ്പിയുടെ നിയമനം. ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ ഉക്രൈന്റെ സമാധാന ഫോര്‍മുലയെ പരിശുദ്ധ സിംഹാസനം പിന്തുണക്കണമെന്ന് സെലെന്‍സ്കി പാപ്പയോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്സിന്റെ ജൂണ്‍ 5-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഉക്രൈന്റെ പ്രാദേശിക അഖണ്ഡത പുനസ്ഥാപിക്കുക, റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കുക, ശത്രുത അവസാനിപ്പിക്കുക, ഉക്രൈന്റെ അതിര്‍ത്തികള്‍ പുനസ്ഥാപിക്കുക’ ഇവയാണ് ഉക്രൈന്‍ മുന്നോട്ട് വെക്കുന്ന സമാധാന ഫോര്‍മുല ആവശ്യപ്പെടുന്നത്.


Related Articles »