News

യുക്രൈന്‍ അതിർത്തിയിൽ കുടിയിറക്കപ്പെട്ട ആളുകളെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സന്നദ്ധ സംഘടന

പ്രവാചകശബ്ദം 28-05-2026 - Thursday

കീവ്: യുക്രൈന്‍ - ബെലാറസ് അതിർത്തിയിൽ കുടിയിറക്കപ്പെട്ട ആളുകളെ പിന്തുണച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ സ്നേഹ സ്പര്‍ശം. യുദ്ധത്താല്‍ സര്‍വ്വതും നഷ്ട്ടമായിരിക്കുന്ന ജനതയ്ക്കു തുറന്നിരിക്കുന്ന ഏക മാനുഷിക ഇടനാഴി മൊക്രാനി-ഡൊമാനോവ് അതിർത്തിയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ മേഖലയില്‍ കാരിത്താസ് യുക്രൈനും മറ്റ് സംഘടനകളും ചേര്‍ന്ന് രണ്ടായിരത്തിയഞ്ഞൂറിലധികം കുടിയിറക്കപ്പെട്ട ആളുകളെ സഹായിച്ചിട്ടുണ്ട്.

2025 ഫെബ്രുവരി മുതൽ അതിര്‍ത്തിയില്‍ സേവനവും സഹായവുമായി പ്രവര്‍ത്തിക്കുന്ന മാനുഷിക സംഘടനകളിലൊന്നാണ് കാരിത്താസ് യുക്രൈന്‍. ജനങ്ങളുടെ ആവശ്യങ്ങളും അവർ എത്തുന്ന സാഹചര്യങ്ങളും കണക്കിലെടുത്താണ് മേഖലയില്‍ പ്രവർത്തനം ആരംഭിച്ചതെന്നു കാരിത്താസ് യുക്രൈനിന്റെ വൈസ് പ്രസിഡന്റ് ഹ്രിഹോരി സെലേഷ്ചുക്ക് വിശദീകരിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പ്രായമായവർക്കും, യാത്ര ക്ലേശങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിയാത്തവര്‍ക്കും വേണ്ടി, യാത്ര ക്രമീകരണങ്ങൾ ഒരുക്കിയെന്നും ഇതിനിടെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രൈനുള്ളില്‍ യാത്ര തുടരാൻ ടിക്കറ്റ് വാങ്ങാൻ പലർക്കും പണമില്ലായിരുന്നു, അവർക്കായി ടിക്കറ്റുകൾ വാങ്ങി. അതേസമയം, ട്രെയിനുകൾക്കോ ​​ബസുകൾക്കോ ​​വേണ്ടിയുള്ള കാത്തിരിപ്പ് മൂന്ന്, അഞ്ച്, അല്ലെങ്കിൽ ഏഴ് മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന സാഹചര്യമുണ്ടായിരിന്നു. ആ സമയത്ത് അവര്‍ക്ക് ഭക്ഷണവും മറ്റ് സഹായവും പരിചരണവും ലഭ്യമാക്കിയിട്ടുണ്ടെന്നും കാരിത്താസ് വ്യക്തമാക്കി. ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന ദയനീയ സാഹചര്യവും അതിനെ അതിജീവിച്ചതും കാരിത്താസ് യുക്രൈനിന്റെ പ്രതിനിധി വെളിപ്പെടുത്തി.

അവളുടെ ഭർത്താവ് മരിച്ചിരിന്നു. അവരുടെ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടു. അടുത്തതായി എന്തുചെയ്യണം, എവിടേക്ക് പോകണം എന്നു അവര്‍ക്ക് അറിയില്ലായിരിന്നു. രേഖകളില്ലാതെ, ഒന്നുമില്ലാതെ, കുട്ടികളുമായി മാത്രമാണ് അവർ ഇവിടെ എത്തിയത്. അവരെ ചേര്‍ത്തുപിടിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ഹ്രിഹോരി സെലേഷ്ചുക്ക് പറഞ്ഞു. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങളെ സഹായിക്കുന്നതിനായി നിരവധി തവണ വത്തിക്കാനും ഇടപെട്ടിരിന്നു. ആവശ്യമായ മരുന്നുകളും കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന പതിനായിരകണക്കിന് ഭക്ഷണ പാക്കറ്റുകളും ഇലക്ട്രിക് റേഡിയറ്ററുകളും ഉള്‍പ്പെടെ നിരവധി തവണ വത്തിക്കാന്‍ സഹായം ലഭ്യമാക്കിയിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »