India - 2025

ഇന്ത്യയിലെ പ്രഥമ മദര്‍ തെരേസ ദേവാലയമായ നെയ്യാറ്റിന്‍കര, മേലാരിയോട് പ്രാര്‍ത്ഥനാ നിറവില്‍; ആഘോഷങ്ങള്‍ 31 മുതല്‍

സ്വന്തം ലേഖകന്‍ 26-08-2016 - Friday

നെയ്യാറ്റിന്‍കര: സെപ്റ്റംബര്‍ 4-നു വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്താനിരിക്കെ, പ്രാര്‍ത്ഥനാ നിറവില്‍ മേലാരിയോട് മദര്‍ തെരേസാ ദേവാലയം. മദര്‍ തെരേസയുടെ പേരിലുള്ള ഇന്ത്യയിലെ ആദ്യ ദേവാലയമാണ് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക് കീഴിലെ മാറനല്ലൂര്‍ മേലാരിയോട് ദേവാലയം. മേലാരിയോട് മദര്‍ തെരേസാ ദേവാലയത്തിലെ വിശുദ്ധപദവി ആഘോഷങ്ങള്‍ 31 മുതല്‍ സെപ്റ്റംബര്‍ നാല് വരെ നടക്കും.

സെപ്റ്റംബര്‍ നാലിന് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബെസലിക്കയില്‍ ഇന്ത്യന്‍ സമയം രാവിലെ 10.30ന് നടക്കുന്ന ദിവ്യബലി മധ്യേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. മദര്‍ തെരേസയുടെ പേരിലെ ആദ്യ ദേവാലയമെന്ന നിലയില്‍ വിപുലമായ പരിപാടികളാണ് മേലാരിയോട് ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്നത്.

31ന് വൈകീട്ട് ആറിന് ഇടവക വികാരി ഫാ. എ.ജി. ജോര്‍ജ് കൊടിയേറ്റുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്ക് നെല്ലിമൂട് ഇടവക വികാരി ഫാ. ബിനു ടി. മുഖ്യ കാര്‍മികത്വം വഹിക്കും. സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് ദിവ്യബലിക്ക് മുഖ്യ കാര്‍മികന്‍ മാറനല്ലൂര്‍ സെന്‍റ് വിന്‍സെന്‍റ് സെമിനാരി പ്രീഫെക്ട് ഫാ. ബെന്‍ ബോസ്കോ നേതൃത്വം നല്‍കും.

രണ്ടിന് വൈകീട്ട് വിളംബര ബൈക്ക് റാലി. മൂന്നിന് വൈകീട്ട് നാലിന് വിശുദ്ധപദവി പ്രഖ്യാപനഘോഷയാത്ര. നാലിന് രാവിലെ ഒമ്പത് മണിമുതല്‍ 12 മണി വരെ ദിവ്യകാരുണ്യ ആരാധനയും വൈകീട്ട് 5.30ന് വിശുദ്ധ മദര്‍ തെരേസയുടെ നൊവേന പ്രകാശനവും നടക്കും. തുടര്‍ന്ന് ഡോ. സെല്‍വരാജന്‍െറ നേതൃത്വത്തില്‍ ദിവ്യബലി. വചന പ്രഘോഷണം വണ്ടന്നൂര്‍ ഇടവക വികാരി ഫാ. റെജിന്‍ നിര്‍വഹിക്കും.

നേരത്തെ 2003 ഒക്ടോബര്‍ 19ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച് ഒരാഴ്ചക്കുശേഷമാണ് മേലാരിയോടില്‍ മദറിന്‍െറ പേരിലുള്ള ദേവാലയം നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍ നാടിന് സമര്‍പ്പിച്ചത്. 2003 മുതല്‍ 700 ചതുരശ്ര അടിയുള്ള കൊച്ചുദേവാലയത്തിലാണ് തിരുകര്‍മങ്ങള്‍ നടന്നിരുന്നതെങ്കിലും 2014 സെപ്റ്റംബര്‍ അഞ്ചിന് 1600 ചതുരശ്ര അടിയുള്ള പുതിയ ദേവാലയം നിര്‍മാണം പൂര്‍ത്തിയാക്കി പുനപ്രതിഷ്ഠിക്കുകയായിരുന്നു.

More Archives >>

Page 1 of 17