News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | മര്‍ക്കോസ്

പ്രവാചകശബ്ദം 29-12-2024 - Sunday

വചനഭാഗം: മര്‍ക്കോസ് 1: 1-8

തലക്കെട്ട്: സ്‌നാപകന്റെ പ്രഭാഷണം

1,1a: പ്രാരംഭം:

1 ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം. 2 ഇതാ, നിനക്കുമുമ്പേ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. അവന്‍ നിന്റെ വഴി ഒരുക്കും.3 മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍. അവന്റെ പാത നേരെയാക്കുവിന്‍ എന്ന് ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, 4 പാപമോചനത്തിനുള്ള അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ട് സ്‌നാപകയോഹന്നാന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. 5 യൂദയാ മുഴുവനിലെയും ജറുസലെമിലെയും ജനങ്ങള്‍ അവന്റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദാന്‍ നദിയില്‍വച്ചു സ്‌നാനം സ്വീകരിച്ചു.6 യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നു. അരയില്‍ തോല്‍പ്പട്ട ചുറ്റിയിരുന്നു. വെട്ടുകിളിയും കാട്ടുതേനും ആയിരുന്നു അവന്റെ ഭക്ഷണം.7 അവന്‍ ഇപ്രകാരം ഉദ്‌ഘോഷിച്ചു: എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അവന്റെ ചെരിപ്പിന്റെ വള്ളികള്‍ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല.8 ഞാന്‍ നിങ്ങള്‍ക്കു ജലംകൊണ്ടുള്ള സ്‌നാനം നല്‍കി. അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കു സ്‌നാനം നല്‍കും.

Ref: (മത്തായി 3 : 1 - 3 : 12 ) (ലൂക്കാ 3 : 1 - 3 : 9 ) (ലൂക്കാ 3 : 15 - 3 : 17 )

_______________________________________________________

➤ ഹൃദയമൊരുക്കൽ

ഒരിജൻ :

കർത്താവിന്റെ വഴിയൊരുക്കപ്പെടേണ്ടത് ഹൃദയത്തിലാണ്. എന്തെന്നാൽ, മാനവഹൃദയം പ്രപഞ്ചത്തോളംതന്നെ വലുതും വിശാലവുമാണ്. എങ്കിലും ഈ വലുപ്പം ഭൗതികാർത്ഥത്തിലുള്ളതല്ല. സത്യത്തെക്കുറിച്ചുള്ള വലിയ അറിവിനെ ഉൾക്കൊള്ളാൻ മനസ്സിനു കഴിയും. ഉതകൃഷ്ട ജീവിതശൈലിയാൽ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് വഴിയൊരുക്കുവിൻ. കർത്താവിന്റെ വചനത്തിൽ തടസ്സംകൂടാതെ പ്രവേശിക്കാൻ കഴിയത്തക്കവണ്ണം നിങ്ങളുടെ ജീവിതവീഥി ഋജുവാക്കുവിൻ (Homilies on the Gospel of Luke 21.5-7).

➤ ആരംഭപ്രമേയം

ആഗസ്തീനോസ്: കർത്താവിന്റെ ജനനം, ബാല്യം, യൗവ്വനം എന്നിവയെക്കുറിച്ച് മർക്കോസ് പരാമർശിക്കുന്നില്ല. സ്‌നാപകയോഹന്നാന്റെ പ്രഘോഷണം മുതൽ ആരംഭിക്കത്തക്ക വിധത്തിലാണ് അദ്ദേഹം സുവിശേഷം ക്രമപ്പെടുത്തിയിരുക്കുന്നത് (Harmony of the Gospels of Luke 2.6.18).

1, 1b : വിശുദ്ധ ഗ്രന്ഥത്തിന്റെ സമഗ്രത

ഒരിജൻ : പഴയനിയമവും പുതിയനിയമവും ബന്ധപ്പെട്ടിരിക്കുന്നു. സുവിശേഷത്തിന്റെ പ്രമേയം രക്ഷിക്കപ്പെട്ടവരുടെ സമൂഹത്തിന്റെ ശിരസ്സായ ഈശോമിശിഹായാണ്. (എഫേ 4,15; കൊളോ 1,18) "ഈശോമിശിഹായെ സംബന്ധിച്ച സുവിശേഷത്തിന്റെ ആരംഭം" എന്നു മർക്കോസ് എഴുതുമ്പോൾ ഇതാണ് വ്യക്തമാക്കുന്നത്. ഇതൾ വിടർത്തുന്ന സുവിശേഷത്തിന് പ്രാരംഭവും തുടർച്ചയും അന്ത്യവുമുണ്ട്.

പഴയനിയമം മുഴുവനെയും സുവിശേഷത്തിന്റെ പ്രാരംഭമായി കണക്കാക്കാം. സ്നാപകയോഹന്നാൻ പഴയനിയമത്തിൽ പരമപ്രതിരൂപമായി നിലകൊള്ളുന്നു. പഴയനിയമവും പുതിയനിയമവും കൂടിച്ചേരുന്നിടത്താണ് അദ്ദേഹത്തിന്റെ സ്ഥാനം എന്നതിനാൽ പഴയ ഉടമ്പടിയുടെ അന്ത്യഘട്ടമായും സ്നാപകനെ കണക്കാക്കാം. പഴയനിയമത്തിലെ ദൈവവും പുതിയനിയമത്തിലെ ദൈവവും രണ്ട ആളുകളാണെന്ന് പ്രചരിപ്പിക്കുന്നവരുടെ പ്രബോധനങ്ങളിൽ നിന്നും വ്യത്യസ്തമാണ് വി.ഗ്രന്ഥം പഠിപ്പിക്കുന്ന ഈ സത്യം. (Commentary on John 1.14).

പഴയനിയമവും സുവിശേഷവും തമ്മിലുള്ള ബന്ധം

ഒരിജൻ : ക്രിസ്തീയതയിൽ അവഗാഹം നേടിയവൻ പഴയനിയമത്തെ അനാദരിക്കുകയില്ല. "ഈശോമിശിഹായുടെ സുവിശേഷത്തിന്റെ ആരംഭം" എന്ന വാക്യത്തിനു തൊട്ടുപിന്നാലെ "ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ" എന്നു രേഖപ്പെടുത്തുന്നതിലൂടെ, സുവിശേഷത്തിന്റെ ആരംഭം പഴയനിയമത്തോട് ആന്തരികമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മർക്കോസ് വ്യക്തമാക്കുന്നു. (Against Celsus 2.4).

പുതിയനിയമത്തിന്റെ സമാരംഭം

ജറുസലേമിലെ സിറിൾ: മാമ്മോദീസായിൽ പഴയ ഉടമ്പടി അവസാനിക്കുകയും പുതിയത് ആരംഭിക്കുകയും ചെയ്യുന്നു. സ്‌നാപകയോഹന്നാനാണ് പുതിയനിയമത്തിന്റെ ആരംഭകൻ. "സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ സ്‌നാപകനേക്കാൾ വലിയവനില്ല". ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നല്ലോ: "നിയമവും പ്രവാചകന്മാരും യോഹന്നാൻവരെ പ്രവചനം നടത്തി". അതിനാൽ പ്രവാചക പാരമ്പര്യം മുഴുവന്റെയും മകുടം യോഹന്നാനാണ്. "ഈശോമിശിഹായുടെ സുവിശേഷത്തിന്റെ ആരംഭം" എന്നും "യോഹന്നാൻ മരുഭൂമിയിൽ സ്‌നാനം നൽകി" (മർക്കോ 1,1-4) എന്നും എഴുതപ്പെട്ടിരിക്കുന്നതിനാൽ സുവിശേഷപദ്ധതിയുടെ ആദ്യഫലവും അദ്ദേഹമാണ് (The Catechetical Lectures 3,6).

1,2 വിളിച്ചുപറയുന്നവന്റെ ശബ്‌ദം

ഇരണേവൂസ് : മർക്കോസിന്റെ സുവിശേഷത്തിന്റെ ആരംഭം പ്രവാചകന്മാർക്കുണ്ടായിരുന്ന പ്രതീക്ഷയിലേക്കു വിരൽചൂണ്ടുന്നു. കർത്താവും ദൈവവുമായി തങ്ങൾ ഏറ്റുപറഞ്ഞവനും ഈശോമിശിഹായുടെ പിതാവുമായവൻ വാഗ്‌ദാനം ചെയ്‌തിരുന്നപ്രകാരം മിശിഹായ്ക്കു ,മുമ്പേ തന്റെ ദൂതനെ അയച്ചുവെന്ന് സുവിശേഷാരംഭത്തിൽ നമ്മൾ വായിക്കുന്നു. "ഏലിയായുടെ ശക്തിയിലും അരൂപിയിലും" (ലൂക്കാ 1,17) മരുഭൂമിയിൽ സ്വരമുയർത്തിയവനായ യോഹന്നാനല്ലാതെ മറ്റാരുമല്ല ഈ ദൂതൻ.

"കർത്താവിന് വഴിയൊരുക്കുവിൻ, അവന്റെ പാതകൾ നേരെയാക്കുവിൻ" (മർക്കോ 1,13). പ്രവാചകന്മാർ വ്യത്യസ്‌തരായ രണ്ടു ദൈവങ്ങളെയല്ല പ്രഘോഷിച്ചത്. പരസ്‌പര പൂരകമായ സവിശേഷതകളുള്ളതും പല പേരുകളിലൂടെ വെളിപ്പെടുത്തിയവനുമായ ഒരേയൊരു ദൈവത്തെയാണ് (Against Heresies 3.10.5).

യോഹന്നാൻ "ദൂതൻ" എന്നു വിശേഷിപ്പിക്കപ്പെടുന്നു

തെർത്തുല്യൻ: യോഹന്നാൻ പൂർത്തിയാക്കാനിരുന്ന ശക്തമായ പ്രവൃത്തികളുടെ പേരിലാണ് "ദൂതൻ"എന്നു വിളിക്കപ്പെട്ടത്. അവയാകട്ടെ, നൂനിന്റെ മകനായ ജോഷ്വ നിർവഹിച്ച ശക്തമായ പ്രവൃത്തികൾക്ക് സമാനമായിരുന്നു. അഭിഷിക്തന്റെ മുന്നോടിയെന്നനിലയിൽ, ദൈവഹിതം പ്രഖ്യാപിച്ചുകൊണ്ട് യോഹന്നാൻ പ്രവാചക ശുശ്രൂഷ നിർവഹിച്ചു. മലാക്കിയുടെ പ്രവചനത്തിൽ കാണും പ്രകാരം, പരിശുദ്ധാരൂപി പിതാവായ ദൈവത്തിന്റെ സ്വരത്തിലൂടെ യോഹന്നാനെ "ദൂതൻ" എന്നു വിളിച്ചു: "കണ്ടാലും! എനിക്ക് മുമ്പേ വഴിയൊരുക്കാൻ എന്റെ ദൂതനെ ഞാനയയ്ക്കുന്നു." (മലാ 3,1; മത്താ 11,10; ലൂക്കാ 7,27). തന്റെ ശക്തിയുടെ ശുശ്രൂഷകരായി താൻ നിയോഗിച്ചവരെ "ദൂതർ" എന്നു പരിശുദ്ധാരൂപി വിളിക്കുന്നത് പുതിയൊരു കാര്യമല്ല (An Answer to the Jews 9).

യോഹന്നാന്റെ സത്വരപ്രവേശനം

എവുസേബിയൂസ് സാധാരണ സാമൂഹിക സമ്പർക്കരീതികളിൽനിന്നു വിഭിന്നമായി വിചിത്ര വേഷത്തോടെ യോഹന്നാൻ മരുഭൂമിയിൽനിന്നു കടന്നുവന്നു. അവൻ സാമാന്യജനത്തിന്റെ ഭക്ഷണത്തിൽ പങ്കുചേരുകപോലുമുണ്ടായില്ല. ശൈശവം മുതൽ ഇസ്രായേലിനു മുമ്പിൽ പ്രത്യക്ഷപ്പെടുന്നതുവരെ അവന്റെ വസ്ത്രം ഒട്ടകരോമംകൊണ്ടുള്ളതായിരുന്നു! അവൻ ഭക്ഷിച്ചതാകട്ടെ വെട്ടുക്കിളിയും കാട്ടുതേനും (ലൂക്കാ 1,80; മത്താ 3,4 ).

ദിവ്യമായ മുഖഭാവം, ദൈവത്തിന് നാസീർവ്രതം ചെയ്ത ശിരസ്, അങ്ങേയറ്റം അസാധാരണമായ വേഷവിധാനം എന്നിവയോടുകൂടിയ ഒരു മനുഷ്യൻ മരുഭൂമിയുടെ ഏകാന്തതയിൽ നിന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതു കണ്ടപ്പോൾ ജനം പരിഭ്രമിച്ചതിൽ അതിശയമില്ല. അവരോട് പ്രഘോഷിച്ചതിനുശേഷം ജനത്തോടൊപ്പം തിന്നുകയോ കുടിക്കുകയോ ഇടകലരുകയോ ചെയ്യാതെതന്നെ അവൻ വന്നതുപോലെ മരുഭൂമിയിലേക്ക് തിരികെപ്പോയി. അത്തരമൊരു വ്യക്തി അമാനുഷനാണെന്ന് അവർ കരുതിയതിൽ തെറ്റില്ല. ഭക്ഷണമില്ലാതെ ഒരു മനുഷ്യന് എങ്ങനെ ജീവിക്കാനാവും എന്നവർ ചിന്തിച്ചു. അതിനാൽ പ്രവാചകന്മാർ സൂചിപ്പിച്ച ദൂതനായി, ഒരു ദൈവദൂതനായിത്തന്നെ, അവനെ അവർ പരിഗണിച്ചു (Proof of the Gospel 9.5).

യോഹന്നാൻ നൽകിയ സ്‌നാനത്തിന്റെ ആധികാരികത

ആഗസ്തീനോസ്: യോഹന്നാൻ നൽകിയ സ്‌നാനത്തിന്റെ ഫലപ്രാപ്‌തി അദ്ദേഹത്തിന്റെ ജീവിത വിശുദ്ധികൊണ്ട് ശരിവയ്ക്കപ്പെട്ടു. നീതിമാന്റെ നീതിക്കു ചേർന്ന സ്‌നാനമായിരുന്നു അത്. അദ്ദേഹം മനുഷ്യൻ മാത്രമായിരുന്നെങ്കിലും കർത്താവിൽനിന്ന് അസാധാരണ കൃപ ലഭിച്ചവനായിരുന്നു. ആ കൃപ ചരിത്രത്തിന്റെ അന്തിമ ന്യായാധിപന് മുന്നോടിയാകാനും പ്രവാചക വചനങ്ങൾ പൂർത്തീകരിച്ചുകൊണ്ട് അവിടുത്തെ ചൂണ്ടിക്കാട്ടാനും യോഹന്നാനെ പ്രാപ്‌തനാക്കി: "മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്‌ദം, കർത്താവിന് വഴിയൊരുക്കുവിൻ" (മത്താ 3, 3; മർക്കോ 1, 3; ലൂക്കാ 3, 4). (Tractates on the Gospel of John 5. 6.2 ).

1, 3a : വിളിച്ചുപറയുന്നവന്റെ ശബ്‌ദം

ടൂറിനിലെ മാക്‌സിമൂസ്: സ്വരവും വിളിച്ചു പറയലും ഒരുമിച്ചുപോകുന്നു. സ്വരം വിശ്വാസത്തെ പ്രഘോഷിക്കുമ്പോൾ വിളിച്ചുപറയൽ അനുതാപത്തിന് ആഹ്വാനം ചെയ്യുന്നു. സ്വരം സമാശ്വാസം നൽകുന്നു: വിളിച്ചുപറയാൻ ഭയപ്പെടുത്തുന്നു. സ്വരം കരുണയുടെ ഗാനമാലപിക്കുന്നു; വിലാപം വിധിയെ പ്രഖ്യാപനം ചെയ്യുന്നു. Sermon 6).

1, 3 b: കർത്താവിനു വഴിയൊരുക്കൽ

ഒരിജൻ: രണ്ടു പ്രവാചകന്മാരുടെ വാക്യങ്ങൾ വ്യത്യസ്‌ത സ്ഥലങ്ങളിൽനിന്നെടുത്ത് ഒന്നായിച്ചേർക്കുകയാണ് മർക്കോസ് ഇവിടെ ചെയ്‌തിരിക്കുന്നത്‌. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ ഹെസക്കിയായുടെ രോഗശാന്തിയെത്തുടർന്ന് വിവരിച്ചിരിക്കുന്ന ഭാഗത്ത് നിന്നാണ് "മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്‌ദം" എന്നത് സ്വീകരിച്ചത് (ഏശ 40, 3: 38. 10-20).

ഈ വാക്യത്തെ മലാക്കിയുടെ പ്രവചനത്തിലുള്ള "കണ്ടാലും എനിക്കു വഴിയൊരുക്കാൻ എന്റെ ദൂതനെ എനിക്കു മുമ്പേ ഞാനയയ്ക്കുന്നു" (മലാ 3, 1) എന്ന ഭാഗവുമായി യോജിപ്പിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. ചില മാറ്റങ്ങൾ മാർക്കോസ് ഇവിടെ വരുത്തിയിരിക്കുന്നു. "നമ്മുടെ ദൈവത്തിന്റെ വഴികൾ" എന്നതിന് പകരം " "അവന്റെ വഴികൾ" എന്നാണ് നൽകിയിരിക്കുന്നത്. "എനിക്കു മുമ്പേ" എന്നീ പദങ്ങൾ ഒഴിവാക്കിയിട്ടുമുണ്ട്. (Commentary on John 6.24 ).

പ്രവാചക വാക്യങ്ങൾ കോർത്തിണക്കുന്നു

ജറോം: പഴയനിയമ ഉദ്ധരണികൾ രണ്ടു പ്രവാചകരിൽ നിന്നുള്ളവയാണ്. ഒന്ന് ഏശയ്യായിൽനിന്നും മറ്റേത് മലാക്കിയിൽനിന്നുമാണ് . എന്നിട്ടും മുഴുവനും ഏശയ്യാ പ്രവാചകനിൽനിന്നാണെന്ന പ്രതീതിയിലാണ് വാക്യാരംഭം: "ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ..." മർക്കോസ് പദാനുപദ ഉദ്ധരണി നൽകുകയല്ല , സമാന്തര വാക്കുകളുപയോഗിച്ച് ആശയം വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത് (Letter 57, Pammachius 9).

1,4 : അനുതാപത്തിന്റെ സ്‌നാനം

തെർത്തുല്യൻ : കർത്താവിനു വഴിയൊരുക്കാൻ അനുതാപത്തിന്റെ സ്‌നാനം സ്വീകരിക്കാൻ യോഹന്നാൻ ആഹ്വാനം ചെയ്‌തു. അബ്രാഹത്തിന് നൽകപ്പെട്ട വാഗ്‌ദാനം അവകാശപ്പെടുത്താൻ ദൈവകൃപയാൽ വിളിക്കപ്പെട്ടവരുടെ അടയാളവും മുദ്രയുമായ അനുതാപം വഴി അദ്ദേഹം തന്നെ ആ വഴിയിലൂടെ നീങ്ങി. തെറ്റുകളിൽനിന്നു പകർന്നുപിടിച്ച അശുദ്ധിയും അജ്ഞതയിൽ നിന്ന് ജന്മംകൊണ്ട അനാരോഗ്യവും അനുതാപത്താൽ തുടച്ചുമാറ്റാൻ യോഹന്നാൻ ഉദ്‌ബോധിപ്പിച്ചു. പരിശുദ്ധാരൂപിക്കുവേണ്ടി നിങ്ങളുടെ ഹൃദയമാകുന്ന കൂടാരം ശുചിയാക്കി ഒരുക്കിവയ്ക്കുവിൻ (On Repentance).

മറ്റൊരു സ്‌നാനത്തിനുള്ള തുടക്കം

തെർത്തുല്യൻ: അനുതാപത്തിന്റെ സ്‌നാനം സ്വീകരിക്കാനാണഞ്ഞവർ ഉടൻതന്നെ നല്കപ്പെടാനിരുന്ന മിശിഹായിലുള്ള യഥാർത്ഥ സ്‌നാനത്തിന് ഒരുക്കപ്പെടുകയായിരുന്നു. "പാപമോചനത്തിനുവേണ്ടിയുള്ള" (മർക്കോ 1,4) സ്‌നാനം പ്രഘോഷിച്ചപ്പോൾ ഭാവിയിൽ മിശിഹായുടെ കൈവരാൻപോകുന്ന പാപമോചനത്തെ സൂചിപ്പിക്കുകയായിരുന്നു. ഇപ്രകാരം, യോഹന്നാന്റെ ആഹ്വാനം വഴിയൊരുക്കാൻ മാത്രമായിരുന്നു; യഥാർത്ഥ പാപമോചനം വരിനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരുക്കുന്നവൻ പൂർണ്ണത നൽകുന്നില്ല; പൂർണ്ണത നൽകുന്നവനും വേണ്ട ഒരുക്കങ്ങൾ മാത്രമാണവൻ നടത്തുന്നത് (On Baptism 10).

സ്‌നാനം നല്കിയവനും സ്വീകരിച്ചവനും

സിപ്രിയാൻ: കർത്താവ് തന്റെ ദാസനിൽ നിന്ന് സ്‌നാനം സ്വീകരിച്ചു. പാപമോചനം നൽകാനിരുന്നവനും പരിശുദ്ധനുമായവൻ തന്റെ ശരീരം പുനരുജ്ജീവനത്തിന്റെ ജലത്താൽ കഴുകപ്പെടുന്നതിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ചില്ല. (The Good of Patience 6).

പാപമോചനത്തിനുള്ള ഒരുക്കം

ക്രിസോസ്‌തോം: മിശിഹാ ബലിയർപ്പിക്കപ്പെടുകയോ പരിശുദ്ധാരൂപി ഇറങ്ങിവരുകയോ ചെയ്‌തിട്ടില്ലെന്നിരിക്കേ, ഇപ്പോൾ പ്രഘോഷിക്കപ്പെട്ട ഈ മാമ്മോദീസായുടെ സ്വഭാവമെന്താണ്:? "അനുതാപത്തിന്റെ മാമ്മോദീസാ പ്രഘോഷിച്ചു" എന്നും "പാപമോചനത്തിനുള്ള" എന്നും എഴുതപ്പെട്ടിരിക്കുന്നതിനാൽ ഈ മാമ്മോദീസായുടെ അർത്ഥം ഇപ്രകാരമാണ് : ഇപ്പോൾ അനുതപിക്കുക: അതുവഴി അധികം വൈകാതെ, ഉചിതമായ സമയത്ത് മിശിഹായിലുള്ള വിശ്വാസംവഴി പാപമോചനം പ്രാപിക്കാം. യോഹന്നാൻ നൽകിയ മാമ്മോദീസായ്ക്ക് മിശിഹായിൽ വിശ്വസിക്കുന്നതിനുള്ള ഒരുക്കമെന്ന നിയോഗമാണുള്ളത് (The Gospel of St. Matthew, Homily 10.2 ).

യോർദ്ദാൻ നദിയിലെ സ്‌നാനം

ജറോം: യോഹന്നാൻ നൽകിയ മാമ്മോദീസായിൽ പാപമോചനത്തിന്റെ അംശം ഉണ്ടായിരുന്നില്ല. എന്തെന്നാൽ അത് പാപമോചനത്തിനുള്ള അനുതാപത്തിന്റെ മാമ്മോദീസാ മാത്രമായിരുന്നു. പാപമോചനം പിന്നീട് മിശിഹായുടെ വിശുദ്ധീകരണംവഴി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. (Dialogue Against Luciferians 7).

വിഭിന്നതരം സ്‌നാനങ്ങൾ

നസിയാൻസിലെ ഗ്രിഗറി: " വിവിധതരം സ്‌നാനങ്ങൾ ഉണ്ട്. മോശ വെള്ളത്തിലും മേഘത്തിലും കടലിലും ആലങ്കാരികാർത്ഥത്തിൽ സ്‌നാനമേകി . അനുതാപത്തിന്റെ സ്‌നാനമാണ് യോഹന്നാൻ നൽകിയത്. എങ്കിലും "അരൂപിയിലുള്ള സ്‌നാനം" എന്ന് അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല . ഈശോയാകട്ടെ അരൂപിയിൽ സ്‌നാനപ്പെടുത്തുന്നു. ഇതാണ് സ്‌നാനത്തിന്റെ പൂർണ്ണത. രക്തസാക്ഷിത്വംവഴി കൈവരുന്ന സ്‌നാനമാണ് നാലാമത്തേത്. മിശിഹാ മുങ്ങിയ സ്‌നാനം എന്ന പ്രത്യേകത ഇതിനുണ്ട്. ഈ സ്‌നാനം സ്വീകരിച്ചവരിൽ പിന്നീടൊരിക്കലും പാപക്കറ പുരളാത്തതിനാൽ മറ്റു സ്നാനങ്ങളെക്കാൾ ശ്രേഷ്‌ഠമാണ്. അഞ്ചാമതൊരു സ്‌നാനമുണ്ട്. കണ്ണീരിന്റെ മാമ്മോദീസാ. അത് തുലോം ക്ലേശകരമത്രെ. ഈ കണ്ണീരുകൊണ്ടാണ് ദാവീദ് രാത്രിതോറും കരഞ്ഞ് തന്റെ കിടക്ക നനച്ചത് (Oration 39 , On the Holy Lights).

1,6 a: മരുഭൂമിയിലെ ആത്മീയ ഭക്ഷണം

അലക്‌സാൻഡ്രിയായിലെ ക്ലെമന്റ്‌: ആഡംബരത്തിന്റെ ഗന്ധം പുരണ്ടവയെന്ന നിലയിൽ ആട്ടിൻപറ്റത്തിന്റെ രോമങ്ങളെ വേണ്ടെന്നുവച്ച് യോഹന്നാൻ ലാളിത്യത്തിന്റെയും മിതത്വത്തിന്റെയും ജീവിതശൈലിക്കു ചേർന്ന ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം തെരഞ്ഞെടുത്തു. അവൻ "വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചു" (മർക്കോ 1,6: മത്താ 3, 4). കർത്താവിന്റെ വിനയത്തിന്റെയും ആത്‌മനിയന്ത്രണത്തിന്റെതുമായ മാർഗത്തിന് ചേർന്നവിധം യോഹന്നാൻ മധുരവും ശുദ്ധവുമായ ഭക്ഷണം ശീലിച്ചു.

ചെമന്ന പട്ടുകുപ്പായം ധരിക്കാൻ യോഹന്നാനു കഴിയുമായിരുന്നില്ല. നഗര ജീവിതത്തിന്റെ നാട്യങ്ങളെ നിരസിച്ച് മരുഭൂമിയുടെ പ്രശാന്തതയിൽ നിലനിന്നവനാണദ്ദേഹം. വിലകെട്ടതോ മാന്യമല്ലാത്തതോ ആയ ഒന്നും അദ്ദേഹത്തെ ആകർഷിച്ചില്ല; നിസ്സാര കാര്യങ്ങളോടദ്ദേഹം ഒട്ടിപ്പിടിച്ചുമില്ല (Christ the Educator 2.11).

യോഹന്നാന്റെ പ്രഘോഷണവും ക്രിസ്‌തീയ ജീവിതചര്യയും

ജറോം: ഭക്തയായ മാതാവിൽനിന്നും പുരോഹിതനായ പിതാവിൽ നിന്നും പിറന്നവനാണ് യോഹന്നാൻ. എങ്കിലും മാതാവിന്റെ വാത്സല്യമോ പിതാവിന്റെ സമ്പദ്‌സമൃദ്ധിയോ അവനെ വീടിനോട് ചേർത്ത് നിർത്താൻ പര്യാപ്‌തമായില്ല. ലോകത്തിന്റെ പ്രലോഭനങ്ങളെ മറികടന്ന് അവൻ മരുഭൂമിയിൽ പോയി പാർത്തു. മിശിഹായെ തിരയുന്ന തന്റെ കണ്ണുകളെ മറ്റൊന്നിലേക്കും തിരിക്കാൻ അവൻ സമ്മതിച്ചില്ല.

അദ്ദേഹത്തിന്റെ പരുക്കൻ കുപ്പായവും തോലുകൊണ്ടുള്ള അരപ്പട്ടയും വെട്ടുക്കിളിയും കാട്ടുതേനുമുൾപ്പെട്ട ഭക്ഷണക്രമം പുണ്യത്തിനും വിരക്തിക്കും പ്രോത്സാഹനം നൽകാനുദ്ദേശിച്ചുള്ളവയായിരുന്നു. പഴയനിയമത്തിലെ സന്യാസികളായ പ്രവാചകന്മാരുടെ പിന്മുറക്കാർ ജനനിബിഡമായ നഗരങ്ങളുപേക്ഷിച്ച്, ജോർദ്ദാന്റെ തീരങ്ങളിൽ കുടിലുകൾ തീർത്ത്, പച്ചിലകളും ധാന്യക്കൂട്ടുകളും മാത്രമുപജീവിച്ച് വസിക്കാനാരംഭിക്കും (2 രാജാ 4,38-39, 6, 1-2). വസതിയിലായിരിക്കുമ്പോൾ സ്വന്തം അറ നിങ്ങൾക്ക് സ്വർഗ്ഗമായിരിക്കട്ടെ. അവിടെ തിരുലിഖിതങ്ങളുടെ ഫലങ്ങൾ നിങ്ങൾ ശേഖരിക്കുവിൻ. അവ നിങ്ങളുടെ ഉറ്റ മിത്രങ്ങളായിരിക്കട്ടെ. അവയുടെ അനുശാസനങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുവിൻ (സങ്കീ 119, 69) Letter to Rusticus 7).

ഉന്നതതരമായ പൗരോഹിത്യത്തിന്റെ മുന്നോടി

ബീഡ്: സ്വർണ്ണനാരിഴ ചേർത്തു നെയ്തെടുത്ത പ്രധാനപുരോഹിതന്റെ വസ്ത്രത്തെക്കാൾ ഒട്ടക രോമം കൊണ്ടുള്ള വസ്ത്രത്തെ യോഹന്നാൻ വിലമതിച്ചു. പരമ്പരയാ അവകാശമായിരുന്ന പ്രധാനപുരോഹിതന്റെ സ്ഥാനവും വസ്ത്രവും വേണ്ടെന്നു വച്ചതുതന്നെ കൂടുതൽ ശ്രേഷ്‌ഠമായ പൗരോഹിത്യത്തിന്റെ മുന്നോടിയാണ് താൻ എന്നു സൂചിപ്പിക്കാനായിരുന്നില്ലേ? (Homilies on the Gospels 2.19).

1, 6b : തോലുകൊണ്ടുള്ള അരപ്പട്ട

ക്രിസോസ്‌തോം: തോലുകൊണ്ടുള്ള അരപ്പട്ട ഏലിയായും മറ്റനേകം വിശുദ്ധ മനുഷ്യരും അധ്വാനത്തിലായിരുന്നപ്പോഴോ ദീർഘയാത്രയിലോ അധ്വാനം ആവശ്യമായ മറ്റു സന്ദർഭങ്ങളിലോ ആണ് ധരിച്ചത്. ആഭരണങ്ങളുപേക്ഷിച്ച് കഠിനമായ ജീവിതചര്യ പിന്തുടർന്നതുകൊണ്ടുമാകാം അവർ ഇപ്രകാരം തോൽ ധരിച്ചത്. നമുക്കും ധൂർത്തുപേക്ഷിക്കുകയും മിതത്വത്തിന്റെ പാനപാത്രത്തിൽ നിന്നു കുടിക്കുകയും മതിപ്പുളവാക്കുന്ന ജീവിതശൈലി സ്വീകരിക്കുകയും ചെയ്യാം. പ്രാർത്ഥനയിൽ നമുക്ക് ആത്മാർത്ഥതയോടെ മുഴുകാം. നമ്മൾ പ്രാർത്ഥിക്കുന്നത് നമുക്ക് ലഭിക്കുന്നില്ലെങ്കിൽ ലഭിക്കുന്നതുവരെ പ്രാർത്ഥനയിൽ നിലനിൽക്കാം. നമ്മൾ പ്രാർത്ഥിക്കുന്നത് നമുക്ക് ലഭിക്കുന്നില്ലെങ്കിൽ ലഭിച്ചതിനെപ്രതി നമുക്ക് കൂടുതലായി പ്രാർത്ഥനയിൽ നിലനിൽക്കാം. നമ്മൾ യാചിക്കുന്നവ നിരസിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല, മറിച്ച്, തന്റെ ജ്ഞാനത്തിൽ അത് വൈകിച്ചുകൊണ്ട്, നമ്മെ പ്രാർത്ഥനയിൽ സ്ഥിരപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് (The Gospel of St. Mathew, Homily 10).

ഏലിയായും യോഹന്നാനും

ജറോം: ഏലിയായെപ്പോലെ യോഹന്നാനും തുകൽ കൊണ്ടുള്ള അരപ്പട്ട ധരിച്ചു. ഏലിയാ ഇളക്കമുള്ളവൻ ആയിരുന്നില്ല: മറിച്ച് ഉറപ്പും പൗരുഷവുമുള്ളവനായിരുന്നു (Homily on the Exodus).

1,6c : വെട്ടുക്കിളിയും കാട്ടുതേനും

ക്രിസോസ്‌തോം: യുഗയുഗാന്തരങ്ങളായി മനുഷ്യവംശം വഹിച്ചിരുന്ന ഭാരങ്ങളായ അദ്ധ്വാനം, ശാപവചസ്സുകൾ, വേദന, വിയർപ്പ് എന്നിവ സ്വയം ഏറ്റെടുക്കാൻ വന്നവന്റെ മുന്നോടിയായ യോഹന്നാൻ വരാനിരിക്കുന്ന ദാനങ്ങളുടെ പ്രതീകമെന്ന നിലയിൽ ഇത്തരം യാതനകൾക്കുപരി നിലകൊള്ളേണ്ടിയിരുന്നു. യോഹന്നാൻ നിലം ഉഴുകുകയോ ഉഴവുചാലുകൾ ഇളക്കുകയോ സ്വന്തം വിയർപ്പിന്റെ ഫലമായ അപ്പം ഭക്ഷിക്കുകയോ ചെയ്‌തില്ല.

അവന്റെ ഭക്ഷണമേശ അനായാസം ഒരുക്കപ്പെട്ടിരുന്നു. അതിനേക്കാൾ എളുപ്പത്തിൽ ധരിക്കാനുള്ള വസ്ത്രവും അതീവ എളുപ്പത്തിൽ വാസസ്ഥലവും തയ്യാറാക്കാൻ അവനു കഴിഞ്ഞിരുന്നു. മേൽക്കൂരയോ കിടക്കയോ മേശയോ അവന് വേണ്ടിയിരുന്നില്ല. മനുഷ്യശരീരത്തിലായിരുന്നപ്പോഴും മാലാഖമാരുടേതിനു തുല്യമായ ജീവിതം യോഹന്നാൻ നയിച്ചു.. ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം സ്വീകരിച്ചതുവഴി നിരവധി കാര്യങ്ങൾ അവൻ നമ്മെ പഠിപ്പിക്കുന്നു. മാനുഷികാവശ്യങ്ങളെക്കുറിച്ച് നമ്മൾ വ്യഗ്രചിത്തരാകേണ്ട. ഈ ഭൂമിയോട് ബന്ധിതരായിത്തീരുകയുമരുത്. (വസ്ത്രങ്ങൾ ആവശ്യമില്ലാതെ) ആദം ജീവിച്ചിരുന്ന ആദിമ പരിശുദ്ധിയിലേക്ക് നമ്മൾ മടങ്ങണം (The gospel of St . Matthew, Homily 10).

ഇടുങ്ങിയ വഴിയിലൂടെ കടക്കുക

ജറുസലേമിലെ സിറിൾ: തന്റെ ആത്മാവിന് ചിറകുകൾ മുളപ്പിക്കാൻ യോഹന്നാൻ വെട്ടുക്കിളികളെ ഭക്ഷിച്ചു. തേൻ ഭുജിച്ച അദ്ദേഹത്തിന്റെ വാക്കുകൾക്ക് തേനിനേക്കാൾ മേന്മയും മധുരവുമുണ്ടായിരുന്നു. ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ച് അദ്ദേഹം വിശുദ്ധ ജീവിതം നയിച്ചുവന്നു. കല്ലിടുക്കുകളിലൂടെ നുഴഞ്ഞു കടന്നുപോകുന്ന സർപ്പത്തിന്റെ വാർദ്ധക്യം ബാധിച്ച ശൽക്കങ്ങൾ ഉരിഞ്ഞുമാറ്റപ്പെടുകയും ചർമ്മം പുതുതാക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. അങ്ങനെ അതിന്റെ ശരീരം ചെറുപ്പമാക്കപ്പെടുന്നു. അതിനാൽ, "ഇടുങ്ങിയതും ഋജൂവായതുമായ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുവിൻ" (മത്താ 7:13-14, ലൂക്കാ 13,24). ഉപവാസംവഴി ഞെരുക്കപ്പെടുകയും പഴയ മനുഷ്യൻ ഉരിഞ്ഞുമാറ്റപ്പെടുകയും ചെയ്യട്ടെ. നാശത്തിൽനിന്ന് ഓടിയകലുവിൻ."പഴയ പ്രകൃതിയെ അതിന്റെ ചെയ്തികളോടൊപ്പം നിഷ്ക്കാസനം ചെയ്യുവിൻ" (എഫേ 4,22; കൊളോ 3, 9)(The Catechetical Lecturers 3,6)

1,7a: എന്നേക്കാൾ ശക്തൻ

ജറുസലേമിലെ സിറിൾ: യോഹന്നാനെക്കാൾ വലിയവനില്ല. തിഷ്ബ്യനായ ഏലിയാ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടവനാണെങ്കിലും യോഹന്നാനെക്കാൾ വലിയവനല്ല (2 രാജാ 2,11) ഹെനോക്കും സ്വർഗ്ഗത്തിലേക്കെടുക്കപ്പെട്ടവനാണെങ്കിലും (ഉൽപ 5,24) യോഹന്നാനെക്കാൾ വലിയവനല്ല. മോശ നിയമദാതാക്കളിൽ ഏറ്റവും ഉന്നതനാണ്. പ്രവാചകരെല്ലാംതന്നെ മഹാത്മാക്കളാണെങ്കിലും യോഹന്നാനെക്കാൾ വലിയവരല്ല. ഇപ്രകാരം താരതമ്യം ചെയ്യാൻ ഞാൻ തുനിഞ്ഞതിനു കാരണം നമ്മുടെയും അവരുടെയും നാഥൻ തന്നെ ഇങ്ങനെ പ്രഖ്യാപിച്ചിട്ടുള്ളതാണ്: "സ്ത്രീകളിൽ നിന്നും ജനിച്ചവരിൽ സ്നാപകനേക്കാൾ വലിയവനില്ല", (ലൂക്കാ 7,28). "കന്യകകളിൽ നിന്നും ജനിച്ചവരിൽ" എന്നല്ല, "സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ" എന്നാണ് പറഞ്ഞതെന്ന് ശ്രദ്ധിക്കണമെന്നുമാത്രം (The Catechetical Lectures 3.6. )

യോഹന്നാൻ നൽകിയ സ്‌നാനവും ക്രിസ്‌തീയ മാമ്മോദീസയും

അംബ്രോസ്: അനുതാപം കൂടാതെ കൃപ ലഭിക്കുന്നില്ല. കൃപയില്ലാതെ അനുതാപവും. ആദ്യമേ അനുതാപം കൊണ്ട് പാപത്തെ തള്ളിപ്പറയണം; അപ്പോൾ കൃപ പാപത്തെ തുടച്ചുനീക്കും. അപ്രകാരം പഴയനിയമത്തിന്റെ പ്രതിരൂപമായ യോഹന്നാൻ അനുതാപത്തിന്റെ സ്‌നാനവുമായി വന്നു. മിശിഹാ കൃപയേകാൻ വന്നു (Epistle 84).

മാമ്മോദീസായ്ക്കു മുന്നോടി

ജറോം: യോഹന്നാൻ എന്ന വ്യക്തി മിശിഹായുടെ മുന്നോടിയായിരുന്നതു പോലെ അവൻ നൽകിയ സ്‌നാനം മിശിഹാ നൽകുന്ന മാമ്മോദീസായ്ക്കു മുന്നോടിയാണ് (The Dialogue Against the Luciferians).

ഒട്ടകരോമവും കുഞ്ഞാടിന്റെ പുറങ്കുപ്പായവും

ജറോം:

"അവൻ വളരുകയും ഞാൻ കുറയുകയും വേണം" (യോഹ 3,30) എന്നതിന്റെ അർത്ഥമിതാണ്: സുവിശേഷം പഴയനിയമത്തെക്കാൾ വളരണം. യോഹന്നാനും അവൻവഴി അവൻ പ്രതിനിധാനം ചെയ്‌ത പഴയനിയമവും ഒട്ടകരോമത്തിന്റെ കവചം ധരിച്ചു . "ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" (യോഹ 1,29) എന്നും "കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അവൻ നയിക്കപ്പെട്ടു"(ഏശ 53, 7) എന്നും ആരെക്കുറിച്ച് പറയപ്പെട്ടിരുന്നുവോ ആ കുഞ്ഞാടിന്റെ മേലങ്കി ധരിക്കാൻ അവന് കഴിയുമായിരുന്നില്ല. പഴയനിയമത്തിൽ ആ കുഞ്ഞാടിന്റെ മേലങ്കി നമുക്കു നൽകപ്പെടുന്നില്ല (Homily 75).

പ്രവാചകനെക്കാൾ വലിയവൻ

ആഗസ്തീനോസ്: ഈശോമിശിഹായെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞവരിൽ അവിടുത്തോട് ഏറ്റവും അടുത്ത കാലത്തിൽ ജീവിച്ചത് യോഹന്നാനാണ്. ആ പ്രവാചകന്മാരും നീതിമാന്മാരുമെല്ലാം പരിശുദ്ധാരൂപി തങ്ങൾക്കു വെളിപ്പെടുത്തിയ കാര്യങ്ങൾ നിറവേറുന്നതു കാണാൻ അത്യധികം ആഗ്രഹിച്ചിരുന്നു. കർത്താവ് തന്നെ പറഞ്ഞതുപോലെ, "അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നവ കാണാനാഗ്രഹിച്ചു. എങ്കിലും കണ്ടില്ല; നിങ്ങൾ കേൾക്കുന്നവ കേൾക്കാനാഗ്രഹിച്ചു. എങ്കിലും കേട്ടില്ല" (മത്താ 13, 17). യോഹന്നാന് മുമ്പുണ്ടായിരുന്ന പ്രവാചകർക്ക് മിശിഹായെക്കുറിച്ച് പ്രവചിക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ, യോഹന്നാനാകട്ടെ, മിശിഹാ സന്നിഹിതനാകുന്നതിനുമുമ്പ് അവനെക്കുറിച്ച് പ്രവചിക്കുന്നതിനും മിശിഹാ സന്നിഹിതനായപ്പോൾ അവനെ ദർശിക്കുന്നതിനും സാധിച്ചു ഇക്കാരണത്താലാണ് യോഹന്നാനെ പ്രവാചകരേക്കാൾ വലിയവൻ എന്നും വിളിച്ചത്. (മത്താ 11,9; ലൂക്കാ 7,28 ). മറ്റുള്ളവർ ആഗ്രഹിച്ചത് യോഹന്നാൻ ദർശിച്ചു. (Answer to the Letter of Petilian, ദി Donatist 2,37).

1,7 b : ചെരുപ്പിന്റെ വാറഴിക്കാൻ അയോഗ്യൻ

അംബ്രോസ്: ക്രിസോസ്‌തോം: മിശിഹാ താരതമ്യ വിധേയനല്ല: മിശിഹാ നൽകുന്ന സ്നാനത്തിനു ദാസിയും മുന്നോടിയും മാത്രമാണ് താൻ നൽകുന്ന സ്‌നാനമെന്നും അനുതാപത്തിലേക്കു നയിക്കുക എന്നതല്ലാതെ അതിനു മറ്റൊരു ലക്ഷ്യവുമില്ലെന്നും യോഹന്നാൻ വ്യക്തമാക്കുന്നു. താൻ പാപമോചനത്തിന്റെ ജലംകൊണ്ട് സ്‌നാനപ്പെടുത്തുന്നു എന്നത്രെ യോഹന്നാൻ പറഞ്ഞത്. അവർണ്ണനീയ ദാനങ്ങൾകൊണ്ടു നിറഞ്ഞതും മിശിഹാ നൽകുന്നതുമായ സ്നാനത്തിലേക്കാണ് യോഹന്നാൻ വിരൽ ചൂണ്ടിയത്. ഇവൻ ഇപ്രകാരം പറയുന്നതായി നമുക്ക് സങ്കൽപ്പിക്കാം. 'എന്റെ പിന്നാലെ വരുന്നു' എന്നു പറഞ്ഞതുകൊണ്ട് അവനെ നിങ്ങൾ നിസ്സാരമായി ഗണിക്കരുത്.

മിശിഹായുടെ ദാനത്തിന്റെ ശക്തി നിങ്ങൾ ഗ്രഹിക്കുമ്പോൾ,' അവന്റെ ചെരിപ്പിന്റെ കെട്ടഴിക്കാൻപോലും ഞാൻ യോഗ്യനല്ല' എന്നു പറഞ്ഞതിൽ അതിശയോക്തി ഒട്ടുമില്ല എന്നു നിങ്ങൾ മനസ്സിലാക്കും. 'അവൻ എന്നെക്കാൾ ശക്തനാണ്' എന്ന് പറഞ്ഞപ്പോൾ താരതമ്യം ചെയ്തതായി നിങ്ങൾ കരുതരുത്. ,മിശിഹായുടെ ഏറ്റവും താഴ്ന്ന ദാസരിലൊരുവനായി ഗണിക്കപ്പെടാനുള്ള യോഗ്യതയോ അവന്റെ ശുശ്രൂഷയിൽ പങ്കാളിയാകാനുള്ള അർഹതയോ എനിക്കില്ല. ഇത്തരത്തിൽ, ഏറ്റവും നിസ്സാരമായ പങ്കിനെ സൂചിപ്പിക്കാൻ 'അവന്റെ ചെരുപ്പ്' എന്നല്ല, 'അവന്റെ ചെരിപ്പിന്റെ കെട്ട് ' എന്ന പ്രയോഗം തന്നെയാണ് യോഹന്നാൻ ഉപയോഗിച്ചത് (ലൂക്കാ 3,16; യോഹ 1,27;3,28-30) (The Gospel of St. Matthew, Homily 11.5).

1,8 a : ജലംകൊണ്ടുള്ള സ്‌നാനം

ഒരിജൻ: ഈശോ മാമ്മോദീസാ നൽകിയിരുന്നോ? മിശിഹാ ജലംകൊണ്ടു സ്‌നാനപ്പെടുത്തുന്നില്ല. അവന്റെ ശിഷ്യന്മാരാണ് അതുചെയ്യുന്നത്. അവൻ പരിശുദ്ധാരൂപിയിലും അഗ്നിയിലും സ്‌നാനം നൽകുന്നു. (Commentary on John 6.23).

മോശയുടെ നിയമത്തിലെ സ്‌നാനവും യോഹന്നാന്റെ സ്‌നാനവും

ബേസിൽ: മോശവഴി കൈമാറപ്പെട്ട ക്ഷാളനത്തിന് പല പ്രത്യേകതകളുണ്ടായിരുന്നു. അത് പാപങ്ങളെ അവയുടെ ഗൗരവമനുസരിച്ച് തരംതിരിച്ചു; ചിലതെറ്റുകൾക്ക് മോചനം ലഭിച്ചിരുന്നുമില്ല. കൂടാതെ പാപമോചനത്തിന് വിവിധ ബലികൾ അർപ്പിക്കേണ്ടിയിരുന്നു. ശുദ്ധീകരണത്തിന് വ്യക്തമായ അനുഷ്ഠാനവിധികൾ പാലിക്കേണ്ടിയിരുന്നു. അശുദ്ധരും മലീനരും നിശ്ചിതകാലത്തേക്ക് വേർതിരിക്കപ്പെട്ടു കഴിഞ്ഞുപോന്നു. നിശ്ചിത ദിവസങ്ങളും ഋതുക്കളും കഴിഞ്ഞുമാത്രമേ ശുദ്ധീകരണത്തിന്റെ മുദ്രയായ സ്‌നാനം നൽകപ്പെട്ടിരുന്നുള്ളൂ. യോഹന്നാൻ നൽകിയ സ്‌നാനം പലവിധത്തിലും ഇതിനേക്കാൾ ശ്രേഷ്‌ഠമായിരുന്നു. അതിൽ പാപങ്ങളുടെ തരംതിരിവ് ഉണ്ടായിരുന്നില്ല; നിരവധി ബലികൾ ആവശ്യമായിരുന്നില്ല, ശുദ്ധീകരണത്തെ സംബന്ധിച്ച കർശന നിയമങ്ങളോ നിരവധി ദിവസങ്ങളുടെയും ഋതുക്കളുടെയും കാലതാമസമോ അതിലുണ്ടായിരുന്നില്ല. പാപങ്ങൾ ഏറ്റുപറയുന്നവന്, അവ എത്രതന്നെ ഗൗരവങ്ങളായിരുന്നാലും എണ്ണമേറിയവയായിരുന്നാലും ശരി, താമസമെന്യേ മിശിഹായിലേക്കും ദൈവത്തിന്റെ കൃപയിലേക്കും പ്രവേശനം ലഭിച്ചിരുന്നു (Concerning Baptism 31.2).

1,8b : പരിശുദ്ധാരൂപിയാലുള്ള സ്‌നാനം

ബേസിൽ:

മിശിഹാ നൽകുന്ന മാമ്മോദീസാ മനുഷ്യന്റെ ഗ്രഹണശക്തിക്കെല്ലാം അപ്പുറമാണ്. മനുഷ്യൻ അഭിലഷിക്കാവുന്നതിലും വലിയ മഹിമ ഇതിൽ അടങ്ങിയിരിക്കുന്നു. മഹിമയെ അതിശയിക്കുന്ന മഹത്വമുള്ളതാണ് ഈ മാമ്മോദീസാ. സൂര്യൻ മറ്റു നക്ഷത്രങ്ങളെ നിഷ്പ്രഭമാക്കുന്നതുപോലെ മറ്റു സ്‌നാനങ്ങളെ നിഷ്പ്രഭമാക്കുന്ന കൃപയുടെയും ശക്തിയുടെയും പ്രവാഹം ഇതിലുണ്ട്. മിശിഹാ നൽകുന്ന മാമ്മോദീസയുടെ അതുല്യ മേൻമ വ്യക്തമാക്കിക്കൊണ്ട് അനേകം നീതിമാന്മാർ സംസാരിച്ചിട്ടുണ്ട്. എങ്കിലും നമ്മൾ നിശബ്ദത പാലിക്കരുത്. മറിച്ച്, നമ്മുടെ വഴികാട്ടിയായി നമ്മുടെ കർത്താവീശോ മിശിഹായുടെ വചനങ്ങൾ സ്വീകരിച്ചുകൊണ്ട്, കണ്ണാടിയുടെ സഹായത്താലെന്നപോലെ, മുന്നോട്ടുപോകാൻ പരിശ്രമിക്കാം. മാമ്മോദീസായെക്കുറിച്ച് നമുക്ക് ബാലിശമായ സംഭാഷണങ്ങളാണ് വേണ്ടത്; ഈശോമിശിഹായിൽ നല്ല ദൈവം നമുക്ക് നൽകിയിരിക്കുന്ന സ്നേഹത്തിന്റെയും കൃപയുടെയും സമ്പന്നതയെ ഉയർത്തിക്കാട്ടിക്കൊണ്ട് സംസാരിക്കണം. (Concerning Baptism 31.2)

ജലവും അരൂപിയും

ജറോം: നിയമവും സുവിശേഷവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന ഒരു താരതമ്യമാണ് ഇവിടെ നൽകപ്പെട്ടിരിക്കുന്നത്. "ഞാൻ നിങ്ങളെ ജലംകൊണ്ട് (അതായത്, നിയമം കൊണ്ട്) സ്‌നാനപ്പെടുത്തി. എന്നാൽ അവൻ നിങ്ങളെ പരിശുദ്ധാരൂപികൊണ്ട് (അതായത്, സുവിശേഷംകൊണ്ട്) സ്‌നാനപ്പെടുത്തും. (മർക്കോ 1,8) (Homily 76).

മാമ്മോദീസായുടെ പൂർണത

ജറോം: മിശിഹായുടെ കുരിശിനെയും ഉത്ഥാനത്തെയും അടിസ്ഥാനമാക്കാത്ത ഒരു മാമ്മോദീസായും പൂർണ്ണമല്ല (The Dialogue against the Luciferians|).

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »