News
രക്ഷയെന്നത് മാന്ത്രികമായ ഒന്നല്ല, സ്വതന്ത്രമായ മനുഷ്യന്റെ മറുപടിയിലാണ് അത് സാധ്യമാകുക: ലെയോ പതിനാലാമൻ പാപ്പ
പ്രവാചകശബ്ദം 22-05-2025 - Thursday
വത്തിക്കാന്‍ സിറ്റി: രക്ഷ എന്നത് മാന്ത്രികമായി വരുന്ന ഒന്നല്ലെന്നും, അത് കൃപയുടെയും വിശ്വാസത്തിന്റേതുമായ രഹസ്യമാണെന്നും, ദൈവത്തിൽനിന്ന് വരുന്ന സ്നേഹത്തോടു വിശ്വാസപൂർണ്ണവും സ്വതന്ത്രവുമായ മനുഷ്യന്റെ മറുപടിയിലാണ് അത് സാധ്യമാകുകയെന്നും ലെയോ പതിനാലാമൻ പാപ്പ. പത്രോസിന്റെ പിൻഗാമിയെന്ന നിലയിലും റോമിന്റെ മെത്രാനെന്ന നിലയിലും നടന്നുവരുന്ന ഔദ്യോഗിക ചടങ്ങുകളുടെ ഭാഗമായി മെയ് 20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു റോമൻ മതിലുകൾക്ക് പുറത്ത് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തിലെത്തി പ്രാര്‍ത്ഥന നടത്തിയ ശേഷം സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം.
അപ്പസ്തോലന്റെ കല്ലറയ്ക്കരികിൽ നടത്തിയ സ്വകാര്യപ്രാർത്ഥനയ്ക്ക് ശേഷം സംസാരിച്ച ലെയോ പതിനാലാമൻ പാപ്പാ, റോമക്കാർക്കായി അപ്പസ്തോലൻ എഴുതിയ ലേഖനത്തിലെ കൃപ, വിശ്വാസം, നീതി എന്നീ വിഷയങ്ങളെകുറിച്ചു ഓര്‍മ്മിപ്പിച്ചു. റോമിന്റെ മെത്രാനെന്ന നിലയിൽ താൻ ഏറ്റെടുത്തിരിക്കുന്ന പത്രോസിനടുത്ത ശുശ്രൂഷയില്‍ ഈ വിഷയങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പ അനുസ്മരിച്ചു. സുവിശേഷത്തിൽ നിന്ന് അകന്നു ജീവിക്കുകയും, ക്രിസ്തുവിന്റെ സഭയെ പീഡിപ്പിക്കുകയും ചെയ്തിരുന്ന ഒരു സമയത്ത് ഉണ്ടായ, ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനെയും, തന്റെ വിളിയെയും കൃപയായാണ് അപ്പസ്തോലൻ കണ്ടതെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
ദൈവമാണ് നമ്മെ തിരഞ്ഞെടുത്തതും വിളിച്ചതുമെന്ന വിശുദ്ധ അഗസ്തീനോസിന്റെ ചിന്തയും, പൗലോസിന്റെ ചിന്തയിൽനിന്ന് വ്യത്യസ്തമല്ലെന്ന് പാപ്പ കൂട്ടിച്ചേർത്തു. ഓരോ ദൈവവിളിയുടെയും അടിസ്ഥാനമായി, ഒരമ്മയുടേതിന് തുല്യമായ ദൈവത്തിന്റെ കരുണയും നന്മയുമാണുള്ളത്. ദൈവം സാവൂളിനെ വിളിക്കുമ്പോഴും, അവന്റെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ട്. രക്ഷ എന്നത് മാന്ത്രികമായി വരുന്ന ഒന്നല്ല, അത് കൃപയുടെയും വിശ്വാസത്തിന്റേതുമായ രഹസ്യമാണ്. ദൈവത്തിൽനിന്ന് വരുന്ന സ്നേഹത്തോടുള്ള, വിശ്വാസപൂർണ്ണവും സ്വതന്ത്രവുമായ മനുഷ്യന്റെ മറുപടിയിലാണ് അത് സാധ്യമാകുക. സാവൂളിനെ വിളിച്ച് പൗലോസാക്കിയതിൽ ദൈവത്തിന് നമുക്ക് നന്ദി പറയാമെന്ന് ലെയോ പതിനാലാമൻ പാപ്പ ഓര്‍മ്മിപ്പിച്ചു.
ദൈവത്തിന്റെ വിളിക്ക്, പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയത്തിലേക്ക് വർഷിക്കപ്പെട്ട സ്നേഹത്തിനുള്ള മറുപടിയായി, സ്നേഹത്തിന്റെ സാക്ഷികളായി മാറിക്കൊണ്ട് ഉത്തരമേകാമെന്ന് ആഹ്വാനം ചെയ്തു. ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനുശേഷം, എല്ലാവർക്കും എല്ലാമായി മാറാൻ പൗലോസിന് കഴിഞ്ഞതുപോലെ, നമ്മുടെ ശരീരത്തിന്റെ ദൗർബല്യങ്ങളിലും വിശ്വാസത്തിന്റെ ശക്തിയാൽ നമുക്ക് നീതീകരിക്കപ്പെടാം. പത്രോസിന്റെ പിൻഗാമിയെന്ന നിലയിലും, പൗലോസിന്റെ അപ്പസ്തോലിക തീക്ഷ്ണതയുടെ അവകാശിയെന്ന നിലയിലും തനിക്ക് ലഭിച്ചിരിക്കുന്ന വിളിക്ക് വിശ്വസ്തതാപൂർവ്വം ഉത്തരം നൽകാൻ ദൈവം തന്നെ അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെയാണ് പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
