News - 2025
'കോണ്‍ക്ലേവ്' സിനിമയില്‍ കണ്ടതല്ല യഥാര്‍ത്ഥ കോണ്‍ക്ലേവ്; മാധ്യമങ്ങളോട് യുക്രേനിയന്‍ കര്‍ദ്ദിനാള്‍
പ്രവാചകശബ്ദം 30-05-2025 - Friday
മെല്‍ബണ്‍: കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'കോണ്‍ക്ലേവ്' എന്ന ഹോളിവുഡ് സിനിമയുടെ വിവിധ ദൃശ്യങ്ങള്‍ ഈ മാസം നടന്ന യഥാര്‍ത്ഥ കോണ്‍ക്ലേവിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു. കോണ്‍ക്ലേവ് എങ്ങനെയാണ് നടക്കുന്നതെന്ന് പൊതു സമൂഹത്തിന് പറഞ്ഞു തരുന്ന സിനിമയെന്ന് പോലും പലരും വിശേഷിപ്പിച്ചു. എന്നാല്‍ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് പൗരസ്ത്യസഭയായ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭാംഗമായ കർദ്ദിനാള്‍ മൈക്കോള ബൈചോക്ക്. ലെയോ പതിനാലാമന്‍ പാപ്പയെ തെരഞ്ഞെടുത്ത ഇത്തവണത്തെ കോണ്‍ക്ലേവില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വോട്ടവകാശമുള്ള കര്‍ദ്ദിനാളായിരിന്നു അദ്ദേഹം.
ഓസ്‌ട്രേലിയൻ മാധ്യമങ്ങള്‍ക്കു അനുവദിച്ച അഭിമുഖത്തിനിടെ വന്ന ഒരു ചോദ്യത്തിനാണ് 45 വയസ്സുള്ള യുക്രേനിയൻ കർദ്ദിനാൾ മൈക്കോള ബൈചോക്ക് മറുപടി നല്‍കിയത്. "കോൺക്ലേവ്, സിനിമ പോലെ തന്നെയാണോ, അതോ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വ്യത്യസ്തമാണോ?” എന്നതായിരിന്നു ചോദ്യം. താന്‍ സിനിമ കണ്ടിരിന്നുവെന്നും എന്നാല്‍ അത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‍ വേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'സിനിമയിൽ' കർദ്ദിനാൾമാർ കോണ്‍ക്ലേവിനിടെ ഒരു തവണ പോലും പ്രാർത്ഥിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
പേപ്പല്‍ കോൺക്ലേവിന്റെ പ്രാഥമിക ലക്ഷ്യം വോട്ടുചെയ്യല്‍ മാത്രമല്ല, പ്രാർത്ഥിക്കുക എന്നതാണെന്നും വോട്ട് എന്നത് രണ്ടാമത്തെ കാര്യമാണെന്നും അതിന് വിപരീത ഉള്ളടക്കമാണ് സിനിമയില്‍ ഉള്ളതെന്നും അതിനാല്‍ തന്നെ സിനിമ “സഹായകരമായിരുന്നില്ല” എന്ന് അദ്ദേഹം പറയുന്നു. 20 മില്യൺ ഡോളർ നിർമ്മാണ ബജറ്റിൽ നിർമ്മിച്ച ബോക്സ് ഓഫീസില്‍ ഹിറ്റായിരിന്നു. യഥാര്‍ത്ഥ കോണ്‍ക്ലേവ് നടന്ന ഈ മാസം 'കോണ്‍ക്ലേവ്' സിനിമ കണ്ടത് കോടിക്കണക്കിന് ആളുകളാണ്. ശ്രദ്ധ നേടിയ സിനിമയിലെ ശ്രദ്ധിക്കാതെ പോയ വസ്തുത ചൂണ്ടിക്കാട്ടിയ കര്‍ദ്ദിനാളിന് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് വിശ്വാസികളില്‍ നിന്നു ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
