News
വിളക്കന്നൂര്‍ അത്ഭുതം; തിരുവോസ്തിയില്‍ നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങള്‍
പ്രവാചകശബ്ദം 31-05-2025 - Saturday
2011-ല്‍ വിളക്കന്നൂരില്‍ ഉണ്ടായ ദിവ്യകാരുണ്യ അത്ഭുതത്തിന് അംഗീകാരം ലഭിക്കുവാന്‍ വേണ്ടി വന്നത് 11 വര്‍ഷങ്ങളാണ്. 2014 ൽ റോമിലെ വിശ്വാസ തിരുസംഘത്തിൻ്റെ നിർദ്ദേശമനുസരിച്ച് കൂടുതൽ പഠനത്തിനായി തിരുവോസ്‌തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിവഴി റോമിലേക്ക് കൊണ്ടുപോയിയിരിന്നു. 2023 ആഗസ്റ്റ് 8ന് വിശ്വാസ തിരുസംഘത്തിൻ്റെ അധ്യക്ഷനായ കർദ്ദിനാൾ ലൂയീസ് ഫ്രാൻസിസ്ക്‌കോ ലെസാരിയായ്ക്ക് അതിരൂപതാധ്യക്ഷനായ അഭി. മാർ ജോസഫ് പാംപ്ലാനി പിതാവ് ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള പഠനത്തിൻ്റെ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കത്തെഴുതി.
2023 സെപ്റ്റംബർ 21 ന് അപ്പസ്തോലിക് നൂൺഷ്യേച്ചർ വഴി വിശ്വാസ തിരുസംഘത്തിൻ്റെ മറുപടി ലഭിച്ചു. തിരുവോസ്‌തിയിലെ അത്ഭുതകരമായ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം കൂടുതൽ നടത്താനുള്ള നിർദ്ദേശം റോമിൽ നിന്നുള്ള കത്തിൽ ഉണ്ടായിരുന്നു. 2024 ജനുവരി 15 ന് കൂടുതൽ പഠനത്തിനായി തിരുവോസ്‌തി ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിയിൽനിന്നും ഏറ്റുവാങ്ങുകയും തലശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. റോം നിർദ്ദേശിച്ച കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കുള്ള സൗകര്യങ്ങൾ ഇന്ത്യയില്‍ ഉണ്ടെന്നുള്ളതിനാലായിരുന്നു തിരുവോസ്‌തി തിരികെ നല്‍കിയത്.
ശാസ്ത്രീയ പരിശോധനക്കായി മൂന്ന് പരീക്ഷണപഠനങ്ങളാണ് വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്. 1. Fourier Transform Infrared Spectroscopy analysis or FTIR analysis. 2. HPLC- Ms or High Performance Liquid Chromatography (HPLC) 3. Mass Spectometry. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ഈ പഠനങ്ങൾക്കുള്ള ആധുനിക ഉപകരണങ്ങൾ ഉണ്ടായിരുന്നതിനാൽ വിശ്വാസതിരുസംഘത്തിൻ്റെ അനുമതിയോടെ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ലാബിലാണ് പഠനങ്ങൾ നടത്തിയത്. വിശ്വാസതിരുസംഘത്തിന്റെ നിർദ്ദേശമനുസരിച്ച് ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തുവാൻ ശാസ്ത്രജ്ഞൻമാരുടെ ഒരു സമിതിയെ നിയോഗിച്ചു.
2014 ജനുവരി 23 ന് കൂടുതൽ പഠനത്തിനായി തിരു വോസ്തി ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ എത്തിച്ചു. ഡോ, ജ്യോതിസ് ദേവസ്യാ -റിസേർച്ച് വിംഗ് കോമൺ ഇൻസ്ട്രുമെൻ്റേഷൻ ലാബ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ഡോ. ജോബി സേവ്യർ - ഹെഡ് & ഡയറക്‌ടർ ഡിപ്പാർട്ടുമെന്‍റ് ലൈഫ് സയന്സ് & കെമിസ്ട്രി ക്രൈസ്റ്റ് യണിവേഴ്‌സിറ്റി, ഡോ. പി. ടി വർഗ്ഗീസ് - ഹെഡ് ഓഫ് ഫോറൻസിക് ഡിപ്പാർട്ടുമെന്റ്, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ബാംഗ്ലൂർ എന്നിവർ അടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ സമിതിയും റവ. ഡോ. ജോർജ് കരോട്ട്, റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ എന്നീ ദൈവശാസ്ത്രജ്ഞൻമാർ അടങ്ങിയ ഒരു സമിതിയും തിരുവോസ്‌തിയിലെ അത്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള പരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്‌തു.
തിരുവോസ്‌തിയിലെ ഛായാചിത്രത്തിൽ പുറമെ നിന്നുള്ള ഏതെങ്കിലും പദാർത്ഥത്തിൻറെ സ്വാധീനം ഉണ്ടോ എന്നു മനസ്സിലാക്കുവാൻ കഴിയുന്ന പരീക്ഷണങ്ങളായിരുന്നു വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്. തിരുവോസ്തിയിലെ ഛായാചിത്രത്തിൻ്റെ അതേ പദാർത്ഥമാണ് തിരുവോസ്‌തിയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ളതെന്നും ഈ ഛായാചിത്രം തിരുവോസ്‌തിയിലെ പദാർത്ഥങ്ങളിൽ നിന്നുതന്നെയാണ് രൂപപ്പെട്ടതെന്നുമുള്ള നിഗമനത്തിലാണ് ശാസ്ത്രീയ പഠനങ്ങൾ എത്തിച്ചേര്‍ന്നത്. തിരുവോസ്തിയിലെ ഛായാചിത്രത്തിൽ പുറമേ നിന്നുള്ള ഒരു പദാർത്ഥത്തിൻ്റെയും സ്വാധീനം പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
അതീവരഹസ്യ സ്വഭാവത്തോടെ നടത്തിയ പഠനത്തിൻറെ പൂർണ്ണമായ റിപ്പോർട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2024 ഏപ്രിൽ 7 ന് റോമിന് സമർപ്പിച്ചു. ശാസ്ത്രീയ പഠനത്തിന്റെ റിപ്പോർട്ടുകളും ദൈവശാസ്ത്ര വിശകലനങ്ങളും വിലയിരുത്തിയാണ് വത്തിക്കാനിലെ വിശ്വാസ തിരുസംഘം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2025 മാർച്ച് 19 ന് വിളക്കുന്നൂരിലെ ദിവ്യകാരുണ്യ പ്രതിഭാസം ഒരു അസാധാരണ സംഭവമായി പ്രഖ്യാപിക്കുന്നതിൽ തടസ്സമില്ലെന്ന് അറിയിച്ചത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
