News
രക്തരൂക്ഷിതമായ ആക്രമണങ്ങള്‍; കെനിയന്‍ താഴ്‌വരയില്‍ ബെനഡിക്ടൻ സന്യാസിനികൾ പ്രവര്‍ത്തനം അവസാനിപ്പിച്ചു
പ്രവാചകശബ്ദം 04-06-2025 - Wednesday
നെയ്റോബി: രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ക്കൊണ്ട് പൊറുതിമുട്ടി കെനിയയിലെ കേറിയൊ താഴ്‌വരയിലെ പ്രവര്‍ത്തനം ബെനഡിക്ടൻ സന്യാസിനികൾ താത്ക്കാലികമായി നിര്‍ത്തി. അക്രമപ്രവർത്തനങ്ങൾ അനിയന്ത്രിതമായി വർദ്ധിച്ചതും കെറിയോ താഴ്‌വരയിൽ രണ്ട് വൈദികര്‍ ഉള്‍പ്പെടെ മൃഗീയമായ കൊലപാതകങ്ങള്‍ തുടരുന്ന പശ്ചാത്തലവും കൂടി കണക്കിലെടുത്താണ് മിഷ്ണറി ബെനഡിക്റ്റൈൻ സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട് സന്യാസിനി സമൂഹം ആശുപത്രികള്‍ ഉള്‍പ്പെടെ തങ്ങളുടെ എല്ലാ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടിയത്.
ജൂൺ 1 മുതൽ സന്യാസിനി സമൂഹത്തിന്റെ സ്ഥാപനങ്ങള്‍ ഒന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രദേശത്ത് നടക്കുന്ന അക്രമ സംഭവങ്ങൾ സന്യാസിനികൾക്ക് മാനസികമായി വലിയ ആഘാതം ഏല്പിച്ചിരിക്കയാണെന്നും പ്രവർത്തനങ്ങൾ തുടരുക അസാധ്യമാക്കിയിരിക്കയാണെന്നും സന്യാസിനി സമൂഹം പ്രസ്താവനയിലൂടെ അറിയിച്ചു. പ്രദേശത്ത് സമാധാനം സംസ്ഥാപിക്കാനും പൗരന്മാരെ നിരായുധീകരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ സന്യാസിനി സമൂഹത്തിന്റെ അധ്യക്ഷ സിസ്റ്റര്‍ റോസ പാസ്കൽ ഒ എസ് ബി സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രദേശം സുരക്ഷിതമായി തീരുന്നത് വരെ സേവനം അവസാനിപ്പിക്കുക എന്നത് മാത്രമാണ് മിഷൻ സ്റ്റേഷനുകൾ അനിശ്ചിതമായി അടച്ചുപൂട്ടുന്നതിന്റെ അർത്ഥമെന്ന് സിസ്റ്റർ റോസ പാസ്കൽ പങ്കുവെച്ചു. മേഖലയിൽ ജോലി ചെയ്യുന്ന തങ്ങളുടെ സഹോദരിമാർ, തങ്ങളുടെ ജീവനക്കാർ, വ്യത്യസ്ത സേവനങ്ങൾക്കായി പ്രവര്‍ത്തന മേഖല സന്ദർശിക്കുന്നവർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് അടച്ചുപൂട്ടൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഭരണകൂടമാണ് വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തേണ്ടതെന്നും സന്യാസിനി സമൂഹത്തിന്റെ പ്രിയോര്‍ കൂട്ടിച്ചേര്‍ത്തു. ഫാ. ജോൺ എൻഡെഗ്വ , ഫാ. അലോയ്‌സ് ചെറൂയോട്ട് എന്നീ വൈദികര്‍ മെയ് 15, 22 തീയതികളില്‍ കൊല്ലപ്പെട്ടിരിന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
