News
ഇറാന്റെ ആക്രമണം; ഇസ്രായേലിലെ ക്രൈസ്തവ കുടുംബത്തിന് ദാരുണാന്ത്യം
പ്രവാചകശബ്ദം 18-06-2025 - Wednesday
ജെറുസലേം: ഇറാന്‍ ഇസ്രായേലിനു നേരെ നടത്തുന്ന പ്രതികാര ആക്രമണങ്ങളില്‍ വടക്കൻ ഇസ്രായേലിൽ നിന്നുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിലെ അംഗങ്ങളും ക്രൂരമായി കൊല്ലപ്പെട്ടു. ഇസ്രായേലിലെ ക്രിസ്ത്യൻ - മുസ്ലീം പട്ടണമായ തമ്രയിലേക്ക് ഇറാന്‍ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ക്രൈസ്തവ വിശ്വാസികളായ മനാർ ഖത്തീബ്, അവരുടെ രണ്ട് പെൺമക്കളായ 20 വയസ്സുള്ള ഹാല, 13 വയസ്സുള്ള ഷാദ, മനാറിന്റെ സഹോദര ഭാര്യ എന്നിവർ കൊല്ലപ്പെട്ടത്. ഹാലയുടെയും ഷാദയുടെയും മൂന്നാമത്തെ സഹോദരിയും പിതാവ് രാജാ ഖത്തീബും മാത്രമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഏറെ സ്വപ്നത്തോടെ ജീവിച്ച രണ്ട് പെൺമക്കളെയും ഭാര്യയെയുമാണ് ഇല്ലാതാക്കിയതെന്ന് രാജാ ഖത്തീബ് ഇസ്രായേലി മാധ്യമമായ '12 ന്യൂസി'നോട് പറഞ്ഞു. തന്റെ പെൺമക്കൾ പൂക്കൾ പോലെയായിരുന്നു. എന്റെ മൂത്ത മകൾ ഹാല (20) ഹൈഫ സർവകലാശാലയിൽ നിയമം പഠിക്കുകയായിരുന്നു. എന്നെപ്പോലെ ഒരു അഭിഭാഷകയാകാൻ അവൾ ആഗ്രഹിച്ചു. എന്റെ ഇളയ മകൾ ഹാല, എട്ടാം ക്ലാസിൽ മാത്രം പഠിക്കുന്നു. പാവം പെൺകുട്ടി. അവർ മൂന്നുപേരും മരിച്ചു, എന്റെ സഹോദരന്റെ ഭാര്യയും. വീട് മുഴുവൻ തകർന്നു. തനിക്ക് തന്റെ കുടുംബം നഷ്ടപ്പെട്ടുവെന്നും എങ്കിലും അവര്‍ സ്വര്‍ഗ്ഗീയ സന്നിധിയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൃതസംസ്കാരം നടത്തി. ഇത്തരത്തില്‍ നിരവധി ആളുകളാണ് ഇരു രാജ്യങ്ങളിലും നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
അതേസമയം ഇറാൻ - ഇസ്രയേൽ സംഘർഷം ആറാം ദിവസത്തിലേക്കു കടക്കവേ ഇരുരാജ്യങ്ങളും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് കോർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒരു കരുണയും വേണ്ടെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി എക്‌സിലെ കുറിപ്പിൽ അറിയിച്ചിരിന്നു. പോരാട്ടം ആരംഭിക്കുകയാണെന്നും ഇസ്രയേൽ ഭരണകൂടത്തിന് തിരിച്ചടി നല്‍കുമെന്നും മുന്നറിയിപ്പുണ്ട്. ഇരുകൂട്ടരും നടത്തുന്ന ആക്രമണങ്ങളില്‍ നൂറുകണക്കിന് സാധാരണക്കാര്‍ക്കാണ് ജീവന്‍ നഷ്ട്ടമായിരിക്കുന്നത്. ആക്രമണങ്ങളെ അപലപിച്ച് സമാധാനത്തിനുള്ള ആഹ്വാനവുമായി ഇരുരാജ്യങ്ങളിലെയും കത്തോലിക്ക സഭാനേതൃത്വം നേരത്തെ രംഗത്ത് വന്നിരിന്നു.
