News
ലെയോ പതിനാലാമൻ പാപ്പ പൗരോഹിത്യം സ്വീകരിച്ചിട്ട് 43 വര്‍ഷം
പ്രവാചകശബ്ദം 20-06-2025 - Friday
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമൻ പാപ്പ പൗരോഹിത്യ സ്വീകരിച്ചിട്ട് 43 വര്‍ഷം പൂര്‍ത്തിയായി. 1982 ജൂൺ 19-ന് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിക്ക് സമീപത്തുള്ള വിശുദ്ധ മോനിക്കയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽവെച്ചാണ് അദ്ദേഹം അഭിഷിക്തനായത്. 2023-ൽ കർദ്ദിനാളായി ഉയർത്തപ്പെട്ടപ്പോൾ, അദ്ദേഹത്തിന് ലഭിച്ച സ്ഥാനികദേവാലയവും ഇതുതന്നെയായിരുന്നു.
ബെൽജിയത്തിൽനിന്നുള്ള ആർച്ച് ബിഷപ്പ് ഷാൻ ഷദോ ആയിരുന്നു റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് എന്ന ഇന്നത്തെ ലെയോ പതിനാലാമൻ പാപ്പായെ പുരോഹിതനായി അഭിഷേകം ചെയ്‌തത്. വിശുദ്ധ തോമസ് അക്വിനാസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് കാനോനികനിയമം പഠിച്ചതിന് ശേഷം, തന്റെ ഇരുപത്തിയേഴാം വയസ്സിലാണ് അദ്ദേഹം പുരോഹിതനായത്. അഗസ്റ്റീനിയൻ സമൂഹത്തില്‍ ചേർന്ന അദ്ദേഹം 1981-ൽ തന്റെ നിത്യവ്രതവാഗ്ദാനം നടത്തിയിരുന്നു. പിറ്റേ വര്‍ഷമായിരിന്നു റോമില്‍ തിരുപ്പട്ട സ്വീകരണം.
1985-ൽ തെക്കേ അമേരിക്കയിലെ പെറുവിലുള്ള ചുളുക്കാനാസ് മിഷനിലേക്ക് അദ്ദേഹം അയക്കപ്പെട്ടു. "നിങ്ങളെ സാധാരണ അപ്പം കൊണ്ട് പോറ്റുകയെന്നത് എനിക്ക് കഴിയാത്ത കാര്യമാണ്. എന്നാൽ ഈ തിരുവചനം നിങ്ങളുടെ ഓഹരിയാണ്. എന്നെ പോഷിപ്പിക്കുന്ന അതേ മേശയിൽനിന്നാണ് ഞാൻ നിങ്ങളെ പോറ്റുന്നത്. ഞാൻ നിങ്ങളുടെ സേവകനാണ്" എന്ന വിശുദ്ധ അഗസ്റ്റിന്റെവാക്കുകളും, ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു റഷ്യൻ ഐക്കണുമുള്ള ഒരു കാർഡായിരുന്നു ഫാ. റോബർട്ട് പ്രേവോസ്റ്റ് തന്റെ പൗരോഹിത്യസ്വീകരണാവസരത്തിൽ ഏവർക്കും വിതരണം ചെയ്‌തത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
