News

എല്ലാ ക്ലാസ് മുറികളിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കും; നിയമത്തില്‍ ഒപ്പുവെച്ച് ടെക്സാസ് ഗവർണർ

പ്രവാചകശബ്ദം 24-06-2025 - Tuesday

ടെക്സാസ്: പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിൽ അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിന്റെ ഗവർണർ ഗ്രെഗ് ആബട്ട് ഒപ്പുവച്ചു. 2025-2026 അധ്യായന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇത് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് നിയമം. സംസ്ഥാനത്തെ പബ്ലിക് എലിമെന്ററി അല്ലെങ്കിൽ സെക്കൻഡറി സ്കൂൾ ക്ലാസ് മുറികളില്‍ "ഈടുനിൽക്കുന്ന ഒരു പോസ്റ്റർ അല്ലെങ്കിൽ പത്ത് കൽപ്പനകളുടെ ഫ്രെയിം ചെയ്ത പകർപ്പ്" തൂക്കിയിടണമെന്ന് നിയമനിർമ്മാണം ആവശ്യപ്പെടുന്നു. ജൂൺ 21ന് ഗവര്‍ണ്ണര്‍ ഒപ്പിട്ട നിയമപ്രകാരം, കൽപ്പനകളുടെ പ്രദർശനത്തിൽ മറ്റ് ഉള്ളടക്കങ്ങള്‍ ഉൾപ്പെടുത്താൻ കഴിയില്ല.

ഓരോ പകർപ്പും കുറഞ്ഞത് 16 ഇഞ്ച് വീതിയും 20 ഇഞ്ച് ഉയരവും ഉണ്ടായിരിക്കണം, ക്ലാസ് മുറിയിൽ എവിടെ നിന്നും ശരാശരി കാഴ്ചയുള്ള ഒരാൾക്ക് വായിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ടെക്സസ് സെനറ്റർ ഫിൽ കിംഗ് അവതരിപ്പിച്ച ബിൽ, കഴിഞ്ഞ മാർച്ച് 19നാണ് സെനറ്റിൽ പാസ്സാക്കിയത്. പിന്നീട് കാൻഡി നോബിൾ ഇത് പ്രതിനിധി സഭയിൽ അവതരിപ്പിച്ചു. മെയ് 25ന് 82-46 വോട്ടുകൾക്കാണ് ബില്‍ പാസാക്കിയത്. "നിന്റെ ദൈവമായ കര്‍ത്താവ് ഞാൻ ആകുന്നു" എന്ന ഒന്നാം പ്രമാണം മുതൽ എല്ലാ സ്കൂളുകളും ഉപയോഗിക്കേണ്ട പത്ത് കൽപ്പനകളുടെ പദപ്രയോഗങ്ങൾ അധികൃതര്‍ കൃത്യമായി നിര്‍വച്ചിട്ടുണ്ട്.

സീനായ് മലമുകളില്‍വെച്ച് ദൈവം മോശയ്ക്ക് നൽകിയ കൽപ്പനകൾ ക്രൈസ്തവരെ കൂടാതെ യഹൂദരും, ഇസ്ലാം മതസ്ഥരും ഉൾപ്പെടെ നിരവധി വിഭാഗങ്ങള്‍ ധാർമ്മിക അടിത്തറയായി ഉപയോഗിക്കുന്നുണ്ട്. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സെപ്റ്റംബർ 1ന് ടെക്സാസിൽ ഈ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. 89-ാമത് നിയമസഭാ സമ്മേളനത്തിൽ ഗവര്‍ണ്ണര്‍ ഒപ്പിട്ട അറുനൂറിലധികം ബില്ലുകളില്‍ ഒന്നാണ് ബിൽ 10. "വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ദൈനംദിന, സ്വമേധയാ ഉള്ള പ്രാർത്ഥനയിലും വിശുദ്ധ ഗ്രന്ഥ വായനയിലും പങ്കെടുക്കാൻ അനുവദിക്കുന്ന നയം സ്വീകരിക്കാൻ സ്കൂളുകളെ അനുവദിക്കുന്ന മറ്റൊരു ബില്ലിലും അദ്ദേഹം ഒപ്പുവച്ചിരിന്നു. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ അമേരിക്കയില്‍ ക്രിസ്തീയതയ്ക്കു വലിയ രീതിയില്‍ മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനമാണ് ടെക്സാസ്.


Related Articles »