News

വത്തിക്കാന്‍ ചത്വരത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് കരകൗശല വിദഗ്ധര്‍ ഒരുക്കിയത് നയന മനോഹര കാഴ്ച

പ്രവാചകശബ്ദം 30-06-2025 - Monday

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ചത്വരത്തിലേക്ക് നീങ്ങിയ തീര്‍ത്ഥാടകരുടെ മനസ് നിറച്ച് മനോഹരമായ ചിത്രപണികളുമായി കരകൗശല വിദഗ്ധര്‍. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് നയിക്കുന്ന പാതയായ വിയ ഡെല്ല കോൺസിലിയാസിയോനില്‍ ഇന്നലെ ഞായറാഴ്ച, തറപടവുകളില്‍ ഒരുക്കിയ വർണ്ണാഭമായ ചിത്രപ്പണികളാണ് പതിനായിരകണക്കിന് തീര്‍ത്ഥാടകരുടെ മനസും ഹൃദയവും നിറച്ചത്. യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും പ്രകൃതി വിഭവങ്ങളുടെയും കലാസൃഷ്ടികളാണ് വിവിധ വര്‍ണ്ണങ്ങളിലായി കലാകാരന്മാര്‍ ഒരുക്കിയിരിന്നത്. ഇറ്റലിയിലുടനീളമുള്ള കരകൗശല വിദഗ്ധരും സന്നദ്ധപ്രവർത്തകരും ഇതിന് ചുക്കാന്‍ പിടിച്ചു.

ഇറ്റാലിയന്‍ പട്ടണമായ സ്പെല്ലോയിൽ കോർപ്പസ് ക്രിസ്റ്റി തിരുനാളിനോട് അനുബന്ധിച്ച് പട്ടണത്തിലെ വിവിധ തെരുവുകളിൽ പരവതാനികളും പൂക്കളാലും നിരവധി കലാസൃഷ്ടികൾ ഒരുക്കുന്നുണ്ട്. ഇതിനു സമാനമായ വിധത്തില്‍ Infiorata Storica (ചരിത്രപരമായ പുഷ്പമേള) എന്ന പേരില്‍ ഒരുക്കിയ വൈവിഗ്ദ്ധ്യമാര്‍ന്ന വിവിധ രൂപങ്ങള്‍ അനേകര്‍ക്ക് സമ്മാനിച്ചത് നയന മനോഹരമായ കാഴ്ചയായിരിന്നു. ഉണങ്ങിയ പുഷ്പ ദളങ്ങൾ, മരക്കഷണങ്ങൾ, നിറമുള്ള മണൽ, ഉപ്പ്, പഞ്ചസാര, പ്രകൃതിദത്ത നിറങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് കലാസൃഷ്ടികൾ നിർമ്മിച്ചത്.

ജൂൺ 28 ശനിയാഴ്ച വൈകുന്നേരം പുഷ്പകലാകാരന്മാരുടെയും സന്നദ്ധപ്രവർത്തകരുടെയും സംഘങ്ങൾ രാത്രി മുഴുവൻ നടത്തിയ തീവ്രമായ പരിശ്രമം ഞായറാഴ്ച രാവിലെ 9 മണിക്ക് അവസാനിപ്പിക്കുകയായിരിന്നു. രാവിലെ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ആഘോഷിക്കാനെത്തിയ ആയിരക്കണക്കിന് തീർത്ഥാടകർക്കു സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലേക്കുള്ള വീഥിയില്‍ കാത്തിരിന്നത് നയനമനോഹരമായ കാഴ്ചകളായിരിന്നു. 1625-ൽ പേപ്പൽ ഫ്ലോറിസ്റ്റിന്റെ ഓഫീസിന്റെ (അപ്പസ്തോലിക പുഷ്പ വിപണനശാല) തലവനായ ബെനഡെറ്റോ ഡ്രെയി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രവേശന കവാടം പൂക്കൾ കൊണ്ട് അലങ്കരിച്ച പാരമ്പര്യം സംരക്ഷിക്കുക എന്നതിന്റെ പിന്തുടര്‍ച്ചയായിട്ട് കൂടിയാണ് ഈ കലാസൃഷ്ടി ഇന്നലെ ഒരുക്കിയത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »