News

ഗാസയിലെ ദേവാലയത്തിന് നേരെയുള്ള ആക്രമണം: പാത്രിയാർക്കീസുമായി ഫോണിൽ സംസാരിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 18-07-2025 - Friday

ജെറുസലേം: ഗാസയിലെ ഏക കത്തോലിക്ക ഇടവകയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജെറുസലേമിലെ ലാറ്റിന്‍ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയുമായി ലെയോ പതിനാലാമൻ പാപ്പ ഫോണിൽ ബന്ധപ്പെട്ടു സംസാരിച്ചു. സംഭവത്തില്‍ ദുഃഖമുണ്ടെന്നും കൂട്ടക്കൊല അവസാനിപ്പിക്കേണ്ട സമയമാണിതെന്നും ലെയോ പതിനാലാമൻ പാപ്പ ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞു. ഗാസയിലെ കത്തോലിക്ക ഇടവകയിൽ ഉടലെടുത്ത അടിയന്തിരസാഹചര്യത്തിൽ, നൂറുകണക്കിന് ടൺ മാനുഷിക സഹായവുമായി ജെറുസലേമിലെ ഓർത്തഡോക്സ് പാത്രിയർക്കീസ് തിയോഫിലോസ് മൂന്നാമനോടൊപ്പം കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഗാസയിലെത്തിയിട്ടുണ്ട്.

ഗാസയിലേക്ക് തങ്ങൾ പോകുമ്പോൾ ലെയോ പതിനാലാമൻ പാപ്പ തന്റെ അടുപ്പം, വാത്സല്യം, പ്രാർത്ഥനകൾ, പിന്തുണ, എന്നിവ അറിയിച്ചും ഈ ദുരന്തത്തിന് അറുതി വരുത്താൻ സാധ്യമായതെല്ലാം ചെയ്യാനുള്ള തന്റെ സന്നദ്ധത അറിയിച്ചുവെന്നും കർദ്ദിനാൾ പറഞ്ഞു. കൂട്ടക്കൊല അവസാനിപ്പിക്കേണ്ട സമയമാണിതെന്നും സംഭവിച്ചത് ന്യായീകരിക്കാനാവാത്തതാണെന്നും ഇനി ഇരകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും പാപ്പ പറഞ്ഞു. ഗാസയിലെ മുഴുവൻ സമൂഹത്തിന്റെയും, സഹോദരീസഹോദരന്മാരുടെയും, വൈദികരുടെയും, സന്യാസിനികളുടെയും പ്രാർത്ഥനയും നന്ദിയും പരിശുദ്ധ പിതാവിനെ അറിയിച്ചുവെന്നും കർദ്ദിനാൾ പിസബല്ല പറഞ്ഞു.

ഗാസയിലെ ഒരേയൊരു കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് നേരെ ഇസ്രായേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റിരിന്നു. ക്രൈസ്ത‌വരെ കൂടാതെ നിരവധി ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിനു ആളുകള്‍ക്ക് അഭയകേന്ദ്രമായ ദേവാലയമായിരിന്നു ഇത്. ആക്രമണത്തില്‍ ഇസ്രായേലിനെതിരെ പ്രതിഷേധം വ്യാപകമാണ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »