News - 2026
ഭീഷണിയ്ക്കു നടുവിലും ഓശാന ശുശ്രൂഷയില്‍ പങ്കുചേര്‍ന്ന് ഗാസയിലെ ക്രൈസ്തവ സമൂഹം
പ്രവാചകശബ്ദം 30-03-2026 - Monday
ഗാസ: ഇസ്രായേല്‍ - ഹിസ്ബുള്ള യുദ്ധത്തിനിടെ വന്‍ നാശം നേരിട്ട ഗാസയിലെ ക്രൈസ്തവര്‍ ഓശാന ഞായര്‍ തിരുനാള്‍ ദിനത്തില്‍ ഒരുമിച്ചു കൂടി. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ കുട്ടികളും മുതിർന്നവരും കന്യാസ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഓശാന തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികനായി.
കഴുതപ്പുറത്ത് കയറി വന്ന യേശുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ ഓര്‍മ്മപ്പെടുത്തി ഈന്തപ്പനയുടെ ശാഖകൾ കൈകളില്‍ വഹിച്ചാണ് വിശ്വാസികള്‍ ദിവ്യബലിയിൽ പങ്കുചേര്‍ന്നത്. ഓശാന ശുശ്രൂഷയ്ക്കിടെ സമാധാനത്തിനും സംരക്ഷണത്തിനുമായി പ്രാർത്ഥനകൾ നടത്തി. മാസങ്ങളായി പ്രദേശത്ത് നടക്കുന്ന അക്രമങ്ങൾ മൂലമുണ്ടായ കുടിയിറക്കം, ക്ഷാമം, അരക്ഷിതാവസ്ഥ എന്നിവ മൂലം അനേകം കുടുംബങ്ങള്‍ കഷ്ട്ടപ്പെടുന്ന സാഹചര്യത്തില്‍ പ്രദേശത്തെ പ്രതികൂല സാഹചര്യം പ്രാര്‍ത്ഥനാനിയോഗമായി.
Palestinian Christians participate in Palm Sunday Mass at the Church of the Holy Family in Gaza. pic.twitter.com/3voWDo5sQb
— WAFA News Agency - English (@WAFANewsEnglish) March 29, 2026
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ജെറുസലേമിലെ ഓശാന ഞായര്‍ പ്രദിക്ഷണം ഇത്തവണ റദ്ദാക്കിയിരിന്നു. എന്നാല്‍ തിരുക്കല്ലറ ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിയ ജെറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, വിശുദ്ധ നാടിന്റെ കസ്റ്റോഡിയനും തിരുക്കല്ലറ പള്ളിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ ഫാ. ഫ്രാൻസെസ്കോ ഇൽപോ എന്നിവരെ ഇസ്രായേല്‍ പോലീസ് തടഞ്ഞിരിന്നു. ഇതിനിടെയാണ് ഭീഷണികള്‍ക്ക് ഇടയിലും ഓശാന തിരുക്കര്‍മ്മങ്ങള്‍ ഗാസയില്‍ നടന്നതെന്നത് ശ്രദ്ധേയമാണ്. ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിനോട് ചേര്‍ന്ന് ക്രൈസ്തവരും ഇസ്ലാം മതസ്ഥരുമായ നിരവധി പേരാണ് അഭയാര്‍ത്ഥികളായി കഴിയുന്നത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















