India - 2025
സിസ്റ്റേഴ്സിനു നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തിൽ നിന്നും പിൻവാങ്ങില്ല: മാർ റാഫേൽ തട്ടിൽ
പ്രവാചകശബ്ദം 03-08-2025 - Sunday
കൊച്ചി: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയര്‍ത്തി ജയിലിലടക്കപ്പെട്ട മലയാളി സിസ്റ്റേഴ്സിനു ജാമ്യം ലഭിച്ചത് ആശ്വാസകരമാണെന്നും സിസ്റ്റേഴ്സിനു നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തിൽ നിന്നും പിൻവാങ്ങില്ലായെന്നും സീറോമലബാർസഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കഴിഞ്ഞ ഒൻപതു ദിവസനങ്ങളായി തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വവും നീതിന്യായ സംവിധാനവുമായിരുന്നു. സിസ്റ്റേഴ്സിന്റെ മോചനം സാധ്യമാക്കുന്നതിനു സഹായിച്ച എല്ലാവർക്കും പ്രത്യേകിച്ച്, കേന്ദ്രസർക്കാരിനും, സംസ്ഥാന സർക്കാരിനും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഈ വിഷയത്തിലിടപെട്ട എല്ലാ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും, ഭാരതത്തിലെ മതേതര സമൂഹത്തിനും മേജർ ആര്‍ച്ച് ബിഷപ്പ് നന്ദി പ്രകാശിപ്പിച്ചു.
ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിലനില്പിനായി ഒരുമനസോടെ പ്രദർശിപ്പിച്ച ജാഗ്രത മാതൃകാപരമാണെന്നും മാർ റാഫേൽ തട്ടിൽ അറിയിച്ചു. അതേസമയം കേസിലുൾപ്പെട്ടിരിക്കുന്ന സിസ്റ്റേഴ്സിനു നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തിൽനിന്നും പിൻവാങ്ങില്ല. തികച്ചും ദുരുദ്ദേശപരമായി, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട കുറ്റപത്രം എത്രയും വേഗം റദ്ദാക്കുകയാണ് നീതിനടപ്പിലാകുന്നതിന്റെ ആദ്യപടി.
അതോടൊപ്പം, നിയമം കയ്യിലെടുക്കാനും അറസ്റ്റുചെയ്യപ്പെട്ട പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിച്ച വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. ഭരണഘടന എല്ലാവർക്കും നൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഉറപ്പുവരുത്താൻ പൊതുസമൂഹം ഒരുമിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവനങ്ങൾ സൂചിപ്പിക്കുന്നതെന്നും മേജർ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
