News
"അല്ലാഹുവേ, യഹൂദരെയും ക്രിസ്ത്യാനികളെയും പ്രഹരിക്കണമേ"; പാലസ്തീൻ ഔദ്യോഗിക ചാനലിലെ പ്രാര്‍ത്ഥന വിവാദത്തില്‍
പ്രവാചകശബ്ദം 04-09-2025 - Thursday
റാമല്ല: പാലസ്തീന്‍റെ ഔദ്യോഗിക മാധ്യമമായി അറിയപ്പെടുന്ന പലസ്തീൻ അതോറിറ്റി (പിഎ) ടെലിവിഷനിൽ ക്രൈസ്തവര്‍ക്കും യഹൂദര്‍ക്കും എതിരെ നടത്തിയ വിദ്വേഷ പ്രാര്‍ത്ഥനയുടെ വീഡിയോ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. പിഎ ടിവിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സംപ്രേക്ഷണം ചെയ്ത വീഡിയോയില്‍ പ്രസംഗകൻ ക്രൈസ്തവരെ "ആക്രമണാത്മക കുരിശുയുദ്ധക്കാർ" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാഹുവിനോട് യഹൂദരെയും ക്രിസ്ത്യാനികളെയും പ്രഹരിക്കണമേയെന്ന പ്രാര്‍ത്ഥനയാണ് ഇയാള്‍ നടത്തുന്നത്.
അമേരിക്കൻ, യഹൂദ ഇസ്രായേലുമായി ബന്ധപ്പെട്ട വാർത്തകൾ ഉൾക്കൊള്ളിച്ച് പുറത്തിറക്കുന്ന ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആൾജിമൈനർ എന്ന മാധ്യമമാണ് വീഡിയോ സഹിതം റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. "അല്ലാഹുവേ, കള്ളന്മാരായ യഹൂദരെ പ്രഹരിക്കണമേ, ഭൂമിയിൽ അഹങ്കാരത്തോടെയും സ്വേച്ഛാധിപത്യപരമായും പെരുമാറുകയും അതിൽ അഴിമതി വർദ്ധിപ്പിക്കുകയും ചെയ്ത ആക്രമണകാരികളായ കുരിശുയുദ്ധ ക്രിസ്ത്യാനികളെ പ്രഹരിക്കണമേ. അല്ലാഹുവേ, അവരെ പീഡനത്തിന്റെ ചാട്ടവാറുകൊണ്ട് പ്രഹരിക്കണമേ, അവർക്ക് ഒരു കറുത്ത ദിനം ഞങ്ങൾക്ക് കാണിച്ചുതരേണമേ."- എന്നാണ് നിരവധിപേര്‍ സാക്ഷിയാക്കി നേതാവ് പ്രാര്‍ത്ഥന നടത്തുന്നത്.
നിസ്ക്കരിക്കുന്ന മറ്റുള്ളവര്‍ ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നതും വീഡിയോയില്‍ ദൃശ്യമാണ്. റാമല്ലയിൽ നിന്ന് സംപ്രേഷണം ചെയ്ത ഈ പ്രസംഗം പാലസ്തീൻ മീഡിയ വാച്ചാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്. പാലസ്തീൻ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിക്കുന്നതു ഇത്തരത്തിലുള്ള ആഹ്വാനങ്ങളാണെന്നും വിദ്വേഷപ്രക്ഷേപണം പ്രതിഫലിപ്പിക്കുന്നതു ഇതാണെന്നും പാലസ്തീൻ മീഡിയ വാച്ച് അഭിപ്രായപ്പെട്ടു. ഒരു വശത്ത് ഗാസയിലും പാലസ്തീനിലും സമാധാനമുണ്ടാകാന്‍ വേണ്ടി വത്തിക്കാനും ക്രൈസ്തവ സന്നദ്ധ സംഘടനകളും വലിയ ഇടപെടല്‍ നടത്തുമ്പോഴാണ് മറുവശത്ത് ക്രൈസ്തവ യഹൂദ വിരുദ്ധ പ്രാര്‍ത്ഥനയെന്നത് ശ്രദ്ധേയമാണ്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
