News - 2025

ഗാസ പ്രശ്ന പരിഹാരത്തിന് സംഭാഷണം അനിവാര്യം: കർദ്ദിനാൾ പരോളിൻ

പ്രവാചകശബ്ദം 09-09-2025 - Tuesday

വത്തിക്കാന്‍ സിറ്റി: ഗാസയിലും യുക്രൈനിലും നാശം വിതയ്ക്കുന്ന സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന് പരിശുദ്ധസിംഹാസനം സദാ മുന്നോട്ടുവയ്ക്കുന്ന മാർഗ്ഗം സംഭാഷണമാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. ഗാസയിൽ സംജാതമായിരിക്കുന്ന ഭീകരവും ദുരന്തപൂർണ്ണവുമായ അവസ്ഥയ്ക്ക് അവസാനമുണ്ടാകുന്നതിന് സംഭാഷണം പുനരാരംഭിക്കേണ്ടത് അടിയന്തിരപ്രാധാന്യം അർഹിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ വാരത്തിൽ ഇസ്രായേലിൻറെ പ്രസിഡൻറ് ഇസാക്ക് ഹെർത്സോഗ് ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിൽ വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് കർദ്ദിനാൾ പരോളിൻ ഇതു പറഞ്ഞത്. പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഇസ്രായേലും ഹമാസും തമ്മിൽ നിലവിൽ സംഭാഷണമില്ലെന്നും എന്നാൽ ഇത് പുനരാരംഭിക്കണം എന്ന കാര്യത്തിൽ പരിശുദ്ധസിംഹാസനത്തിന് നിർബന്ധമുണ്ടെന്നും കർദ്ദിനാൾ പരോളിൻ വ്യക്തമാക്കി.

പരിശുദ്ധസിംഹാസനത്തിൻറെ സ്വരം അന്താരാഷ്ട്രസമൂഹത്തിൻറെതിനോടു ഒന്നുചേർന്ന് ഫലം പുറപ്പെടുവിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. യുക്രൈനിലും സുരക്ഷിതത്വം ഉറപ്പുനല്കണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു. സംഭാഷണത്തിൻറെ ആവശ്യകതയും കർദ്ദിനാൾ പരോളിൻ എടുത്തുകാട്ടി. മാദ്ധ്യസ്ഥ്യം വഹിക്കാൻ വത്തിക്കാൻ തയ്യാറാണെന്ന ലെയോ പതിനാലാമൻ പാപ്പയുടെ വാഗ്ദാനവും അദ്ദേഹം അനുസ്മരിച്ചു. യുക്രൈനിലും ഗാസയിലും സമാധാനം പുലരുവാന്‍ ലെയോ പാപ്പ നിരന്തരമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »