News

ഈസ്റ്റര്‍ ദിനത്തിലെ ക്രൈസ്തവ കൂട്ടക്കൊല: ശ്രീലങ്കയില്‍ മുന്‍ ഇന്റലിജൻസ് മേധാവി അറസ്റ്റില്‍

പ്രവാചകശബ്ദം 27-02-2026 - Friday

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ മുന്നൂറോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തില്‍ മുൻ ഉന്നത ഇന്റലിജൻസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് ഇന്റലിജൻസ് സർവീസിന്റെ മുൻ മേധാവിയും വിരമിച്ച മേജർ ജനറലുമായ സുരേഷ് സല്ലേയെയാണ് കഴിഞ്ഞ ദിവസം ശ്രീലങ്കയുടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തത്. 279 പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതോടെ, ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോംബാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾ.

ആക്രമണങ്ങൾക്ക് പിന്നിലെ മുഴുവൻ സത്യവും പുറത്തുകൊണ്ടുവരണമെന്നും പിന്നില്‍ പ്രവര്‍ത്തിച്ച ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കത്തോലിക്കാ സഭാനേതൃത്വവും വിവിധ ക്രൈസ്തവ നേതൃത്വങ്ങളും വര്‍ഷങ്ങളായി പോരാട്ടത്തിലാണ്. ഇതിനിടെയാണ് അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. ഹീനമായ ആക്രമണങ്ങളുടെ പിന്നിലെ മുഴുവൻ സത്യവും സൂത്രധാരന്മാരും ഉടൻ വെളിപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണെന്ന് കത്തോലിക്കാ വാരികയായ ജ്ഞാനാർത്ഥ പ്രദീപയയുടെ (അറിവിന്റെ വെളിച്ചം) എഡിറ്റർ ഫാ. സിറിൽ ഗാമിനി ഫെർണാണ്ടോ യുസിഎ ന്യൂസിനോട് പറഞ്ഞു.

2019 ഏപ്രിൽ 21 ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്ക ദേവാലയങ്ങള്‍, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് ഹോട്ടലുകൾ, കൂടാതെ ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവയ്ക്ക് നേരെയാണ് തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയത്. അന്ന് ഈസ്റ്റര്‍ ബലിയര്‍പ്പണത്തിനിടെ നടന്ന സ്ഫോടനത്തില്‍ 279 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അന്വേഷണം മന്ദഗതിയിലായതില്‍ പ്രതിഷേധിച്ച് കത്തോലിക്ക സഭാനേതൃത്വം പരസ്യമായി രംഗത്തുവന്നിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »