News - 2026
യൂറോപ്പില്‍ ഫെബ്രുവരി മാസത്തില്‍ മാത്രം അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍
പ്രവാചകശബ്ദം 21-03-2026 - Saturday
മ്യൂണിക്ക്: യൂറോപ്പിലെ ക്രൈസ്തവര്‍ക്ക് നേരെ അസഹിഷ്ണുതയും വിവേചനവും വര്‍ദ്ധിച്ചുവരുന്ന കാര്യം സ്ഥിരീകരിച്ച് പുതിയ റിപ്പോര്‍ട്ട്. ക്രൈസ്തവ ആരാധനാലയങ്ങൾ, വിശ്വാസ ചിഹ്നങ്ങൾ, ക്രൈസ്തവര്‍ എന്നിവരെ ലക്ഷ്യമിട്ട് 34 ക്രിസ്ത്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ അരങ്ങേറിയിട്ടുണ്ടെന്ന് ഒബ്സർവേറ്ററി യൂറോപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. 17 നശീകരണ കേസുകൾ, 11 തീവയ്പ്പുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ, 3 ദേവാലയം അശുദ്ധമാക്കൽ, വിശുദ്ധ വസ്തുക്കളെ ലക്ഷ്യംവെച്ചുള്ള 2 മോഷണങ്ങൾ, ഒരു ശാരീരികമായ അക്രമ കേസ് എന്നിവ ഇവയില്‍ ഉൾപ്പെടുന്നു.
ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ വിരുദ്ധ അക്രമ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ ഫ്രാൻസും ഇറ്റലിയുമാണ് മുന്‍പന്തിയില്‍. 7 ക്രൈസ്തവ വിരുദ്ധ അക്രമ സംഭവങ്ങളാണ് ഇരു രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജർമ്മനി (6), നെതർലാൻഡ്‌സ് (3), സ്‌പെയിൻ (2), സ്വീഡൻ (2), പോളണ്ട് (1), ഗ്രീസ് (1) എന്നിവിടങ്ങളിലാണ് മറ്റ് അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയത്. യൂറോപ്യൻ യൂണിയന് പുറത്ത് യുണൈറ്റഡ് കിംഗ്ഡം (4), ബോസ്നിയ & ഹെർസഗോവിന (1) എന്നിവിടങ്ങളിൽ കൂടുതൽ ക്രൈസ്തവ വിരുദ്ധ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രൈസ്തവ ദേവാലയങ്ങള്‍ക്കുള്ളില്‍ മനഃപൂർവ്വം തീയിടുകയോ ദേവാലയ ഘടനകളെ നേരിട്ട് ലക്ഷ്യംവയ്ക്കുകയോ ചെയ്യുന്ന ആക്രമണങ്ങളാണ് ഇവയില്‍ ഏറെയും. ഫ്രാൻസിൽ, ലോയിറെറ്റിലെ ഒരു ദേവാലയത്തിന്റെ അൾത്താരയ്ക്കു നേരെ ആക്രമണമുണ്ടായി. അഗ്നിയ്ക്കിരയാക്കുവാനാണ് ശ്രമിച്ചത്. നെതർലൻഡ്‌സിൽ, അഞ്ച് ദിവസത്തിനുള്ളിൽ ഈഡിലെ മൂന്ന് ദേവാലയങ്ങള്‍ക്ക് തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇവ കരുതിക്കൂട്ടിയുള്ള ആക്രമണമായിരിന്നുവെന്ന് പിന്നീട് സ്ഥിരീകരിച്ചു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















