News

കാമറൂണിലെ അനാഥമന്ദിരത്തിൽ പിതൃ വാത്സല്യത്തോടെ ലെയോ പാപ്പ

പ്രവാചകശബ്ദം 16-04-2026 - Thursday

യൗണ്ടെ: കാമറൂണില്‍ നടന്നു വരുന്ന അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ അനാഥമന്ദിരം സന്ദര്‍ശിച്ച് ലെയോ പതിനാലാമൻ പാപ്പ. 18 മാസം മുതൽ 20 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയും യുവാക്കളെയും ഉൾക്കൊള്ളുന്ന ഈ മന്ദിരത്തിൽ, വിവിധ സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് താമസിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട കുട്ടികൾ, കുറ്റകൃത്യങ്ങൾക്കോ ​​മയക്കുമരുന്ന് ഉപയോഗത്തിനോ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾ, വൈകല്യമുള്ള കുട്ടികൾ എന്നിവര്‍ക്ക് 'മറിയത്തിന്റെ പുത്രിമാർ' എന്ന കത്തോലിക്ക സന്യാസ സമൂഹത്തിലെ സന്യാസിനികളാണ് അഭയമേകുന്നത്.

സാമ്പത്തികവും ഭൗതികവുമായ ബുദ്ധിമുട്ടുകൾ ദിനംപ്രതി നേരിടുന്ന ഭവനത്തിൽ പിതൃ വാത്സല്യത്തോടെ പാപ്പ നടത്തിയ സന്ദർശനം, സഭയുടെ മുഴുവൻ കാരുണ്യ മുഖം വെളിപ്പെടുത്തുന്നതായിരിന്നു. പ്രധാന കവാടത്തിൽ എത്തിയ പാപ്പയെ, സഭയുടെ സുപ്പീരിയർ ജനറൽ സ്വീകരിച്ചുകൊണ്ട്, ഭവനത്തിലേക്ക് ആനയിച്ചു. പാപ്പാ കടന്നുവന്നപ്പോൾ, ആർപ്പുവിളികളോടെ കുട്ടികൾ സ്വീകരിച്ചു. "ഞങ്ങൾ അനാഥരല്ല... ഞങ്ങൾ ദൈവത്തിന്റെ മക്കളാണ്... സഭയാണ് ഞങ്ങളുടെ കുടുംബം... പരിശുദ്ധ പിതാവ് ഞങ്ങളുടെ പിതാവാണ്", ഈ ഗാനത്തിന്റെ ഈരടികളോടെയാണ് കുഞ്ഞുങ്ങള്‍ പാപ്പയെ വരവേറ്റത്.

സുപ്പീരിയർ ജനറലായ മദർ റെജിൻ സിറിൽ എൻഗോണോ ബൗണൂൺഗോ, പാപ്പയെ സ്വാഗതം ചെയ്തു സംസാരിച്ചു. ഓരോ കുട്ടിയെയും ഉത്തരവാദിത്തമുള്ള പൗരനും, അവർക്ക് ലഭിച്ച സ്നേഹത്തിലൂടെ നാളത്തെ സമൂഹത്തെ പരിവർത്തനം ചെയ്യാൻ കഴിവുള്ള ഒരു നല്ല ക്രിസ്ത്യാനിയുമാക്കി മാറ്റുക എന്നതാണ് തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിളിയെന്നു മദർ റെജിൻ പറഞ്ഞു. ഏറെ പരീക്ഷണങ്ങൾ ജീവിതത്തിൽ നേരിട്ടിട്ടുള്ള ഈ കുട്ടികൾ, പത്രോസിന്റെ പിൻഗാമിയെ മാത്രമല്ല, വെളിച്ചവും ആശ്വാസവും നൽകുന്ന ഒരു അപ്പനെയും പാപ്പയിൽ കാണുന്നുവെന്ന് അടിവരയിട്ടു.

വിവിധ ആളുകളുടെ സാക്ഷ്യങ്ങളും പങ്കുവച്ചു. മൂന്നു കുഞ്ഞുങ്ങൾ സാക്ഷ്യങ്ങൾ പങ്കുവെച്ചു. പിതൃതുല്യമായ വാത്സല്യത്തോടെയുള്ള പാപ്പയുടെ പ്രതികരണം ശ്രദ്ധ നേടി. തുടർന്ന് പാപ്പ തന്റെ സന്ദേശം നൽകി. പ്രാര്‍ത്ഥിക്കുകയും സമ്മാനങ്ങൾ കൈമാറുകയും അപ്പസ്തോലിക ആശീർവാദവും നൽകിയ ശേഷമാണ് പാപ്പ മടങ്ങിയത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »