News - 2026

ബ്രസീലില്‍ ഒരേദിവസം തിരുപ്പട്ടം സ്വീകരിച്ച് സഹോദരങ്ങള്‍

പ്രവാചകശബ്ദം 26-05-2026 - Tuesday

സാവോപ്പോളോ: ബ്രസീലിയന്‍ സംസ്ഥാനമായ പരാനയിലെ ഗ്വാരാപുവാവയിൽ ഒരേദിവസം തിരുപ്പട്ടം സ്വീകരിച്ച സഹോദരങ്ങള്‍ മാധ്യമ ശ്രദ്ധ നേടുന്നു. സഹോദരങ്ങളായ ആൻഡേഴ്‌സൺ കാർലോസ് റാമോസും (35) എമേഴ്‌സൺ ലൂയിസ് റാമോസും (38) ആണ് ഒരേദിവസം തിരുപ്പട്ടം ഒരുമിച്ച് സ്വീകരിച്ചത്. എമേഴ്‌സന്റെ ജന്മദിനമായ മെയ് 23 ശനിയാഴ്ചയാണ് ഇരുവരുടെയും ആത്മീയ ജീവിതത്തിന് വേരുകള്‍ പാകിയ സാന്താക്രൂസിലെ ന്യൂസ്ട്ര സെനോറ ഡി ലോസ് ഡോളോഴ്സ് ദേവാലയത്തില്‍വെച്ചു തിരുപ്പട്ടം സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്.

ഇരുവരും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും സ്വീകരിച്ചതും അൾത്താര ശുശ്രൂഷികളായി സേവനമനുഷ്ഠിച്ചതും ഈ ദേവാലയത്തിലായിരിന്നു. ഫാ. എമേഴ്‌സൺ ഗ്വാരപുവാ രൂപതയ്ക്കു വേണ്ടിയാണ് തിരുപ്പട്ടം സ്വീകരിച്ചത്. പാഷൻ ഓഫ് ജീസസ് ക്രൈസ്റ്റ്, പാഷനിസ്റ്റ് സന്യാസ സമൂഹാംഗമായാണ് ഫാ. ആൻഡേഴ്‌സൺ പൗരോഹിത്യ തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. ഗ്വാരപുവാ ബിഷപ്പ് അമിൽട്ടൺ മനോയൽ ഡാ സിൽവ തിരുപ്പട്ട ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മ്മികനായി.

വിശുദ്ധ കുർബാനയ്ക്കിടെയുള്ള തന്റെ സന്ദേശത്തില്‍ ആൻഡേഴ്‌സണും എമേഴ്‌സണും ദൈവത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുകയാണെന്ന് ബിഷപ്പ് പറഞ്ഞു. ദൈവത്തിന്റെ സ്വപ്നത്തിൽ, അവിടുന്ന് നിങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നു, ജീവിതത്തിനും വിശുദ്ധിക്കും വേണ്ടി നിങ്ങളെ അഭിഷേകം ചെയ്തിരുന്നു. നിങ്ങളുടെ ജീവിതത്തിലുടനീളം ആ മനോഹരമായ പദ്ധതി കൂടുതൽ വ്യക്തമായി മാറുകയാണ് ചെയ്തത്. "ഒന്നും യാദൃശ്ചികമല്ല", മറിച്ച് ദൈവപരിപാലനമാണെന്നും മോൺ. അമിൽട്ടൺ പറഞ്ഞു.

കൂദാശയിൽ സഹോദരന്മാരായി, പുരോഹിതന്മാരായി, ഇനി അവിടുത്തെ സേവിക്കാനും, സ്നേഹിക്കാനും, മനുഷ്യരാശിയെ രക്ഷിക്കാൻ വന്ന അവനെ അനേകം ഹൃദയങ്ങളിലേക്ക് കൊണ്ടുവരാനും ഇവിടെ കണ്ടുമുട്ടണമെന്നതു ദൈവത്തിന്റെ ഇഷ്ടമായിരുന്നുവെന്നും ബിഷപ്പ് അനുസ്മരിച്ചു. മക്കളുടെ തിരുപ്പട്ട സ്വീകരണത്തില്‍ ദൈവത്തോട് പറയുവാന്‍ നന്ദി വാക്കുകളില്ലായെന്നായിരിന്നു അമ്മയുടെ പ്രതികരണം. തിരുപ്പട്ട സ്വീകരണത്തിന് ശേഷം പുതിയ ഉത്തരവാദിത്വങ്ങളിലേക്ക് പ്രവേശിക്കുവാനിരിക്കുകയാണ് നവവൈദികര്‍.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »