News - 2026
നേപ്പാൾ ദുരന്തത്തിൽ സഹായവുമായി ലെയോ പാപ്പ
പ്രവാചകശബ്ദം 30-08-2026 - Sunday
വത്തിക്കാന്‍ സിറ്റി: മിന്നൽ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന നേപ്പാളിലെ ജനങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ ലഭ്യമാക്കാന്‍ സഹായവുമായി പാപ്പ. കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി വഴിയായിട്ടാണ് ലെയോ പാപ്പ സാമ്പത്തിക സഹായം കൈമാറിയത്. ഭക്ഷണം, അടിസ്ഥാന ആവശ്യങ്ങൾ, പാർപ്പിടം എന്നീ ആവശ്യങ്ങൾക്കുവണ്ടി ഈ സഹായം വിനിയോഗിക്കും. ദുരിതബാധിതരായ ഏറ്റവും ദുർബലരായവർക്ക് പരിശുദ്ധ പിതാവിന്റെ സാമീപ്യവും സ്നേഹവും പ്രകടമാക്കുന്നതാണ് ഈ സഹായമെന്നും സഭ അവരെ അനുഗമിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നതിന്റെ പ്രകടമായ തെളിവാണിതെന്നും കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ദി സാൻ മാർട്ടിൻ പറഞ്ഞു.
കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ആഭിമുഖ്യത്തില്‍ പ്രളയബാധിതര്‍ക്ക് സഹായം ലഭ്യമാക്കുന്നുണ്ട്. ഭക്ഷണം, ശുദ്ധജലം, മെഡിക്കൽ സാമഗ്രികൾ, ശുചിത്വ വസ്തുക്കൾ, അടിയന്തര താമസസൗകര്യം, വസ്ത്രങ്ങളും പുതപ്പുകളും, മരുന്നുകൾ എന്നിവയാണ് കാരിത്താസ് നേപ്പാള്‍ ലഭ്യമാക്കുന്നത്. ലെയോ പാപ്പ നല്‍കിയ സാമ്പത്തിക സഹായം ഇവയുടെ ലഭ്യത ഉറപ്പുവരുത്തുവാനാണ് ഉപയോഗിക്കുക. 300 കുടുംബങ്ങൾക്ക് 15 ദിവസത്തേക്ക് ഭക്ഷണം നൽകുന്നതിനായി കമ്മ്യൂണിറ്റി അടുക്കളയുടെ പ്രവർത്തനം കാരിത്താസ് ആരംഭിച്ചിരിന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച നേപ്പാളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ തന്റെ അതീവദുഃഖവും, പ്രാർത്ഥനകളും അറിയിച്ചുകൊണ്ട്, ലെയോ പാപ്പ ടെലിഗ്രാം സന്ദേശം അയച്ചിരുന്നു. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 675 പിന്നിട്ടു. മൂവായിരത്തോളം പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഓരോ മണിക്കൂറിലും കൂടുകയാണ്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരുന്നുണ്ട്.

















