News

മുടിവെട്ടുകാരനായിരുന്ന കറുത്ത അടിമ വിശുദ്ധ പദ്ധതിയിലേക്ക്‌

സ്വന്തം ലേഖകന്‍ 13-02-2017 - Monday

വത്തിക്കാന്‍ സിറ്റി: ചരിത്രത്തില്‍ ഏറെ പ്രാധാന്യത്തോടെ അപൂര്‍വ്വതയായി ആലേഖനം ചെയ്യപ്പെടേണ്ട ചുവടുവെപ്പിന്‌ കത്തോലിക്ക സഭയില്‍ നടപടികള്‍ പുരോഗമിക്കുന്നു. മുടിവെട്ടുകാരനായിരുന്ന ഒരു കറുത്ത വര്‍ഗ്ഗക്കാരനെ അതും അടിമയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കയാണ്‌. ഇതാദ്യമായിട്ടായിരിക്കും ഒരു മുടിവെട്ടുകാരന്‍ അടിമയെ പുണ്യവാനായി കത്തോലിക്കാ സഭ പ്രഖ്യാപിക്കുന്നത്‌.

ഹെയ്‌ത്തിയില്‍ 1766ല്‍ ജനിച്ച്‌ 1857 ജൂണ്‍ 30ന്‌ സ്വര്‍ഗസ്ഥനായ പിയറി തൗസാന്ത്‌ ആണ്‌ കത്തോലിക്കാ സഭയിലെ പ്രശോഭിതനാകുന്ന ചരിത്രപുരുഷന്‍. ഇതിനകം തന്നെ ദൈവദാസനായ ആ പുണ്യാത്മാവിനെ വിദ്ധനായി പ്രഖ്യാപിക്കുന്നിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വത്തിക്കാനില്‍ നടന്നുകൊണ്ടിരിക്കുന്നു്‌. സഭക്ക്‌ അഭിമാനിക്കാവുന്ന ത്യാഗപൂര്‍ണ്ണമായ ജീവിതമായിരുന്നു പിയറി തൗസാന്ത്‌ നയിച്ചത്‌.

ഹെയ്‌ത്തിയില്‍ അടിമ പാരമ്പര്യത്തില്‍ ജനിച്ച പിയറിയുടെ ഉടമ കത്തോലിക്കാവിശ്വസിയും കടുത്ത ദൈവഭയവുമുള്ള ബര്‍നാഡിന്റെ പ്രത്യേക പരിഗണനയും സ്‌നേഹവും നല്ലൊരു കത്തോലിക്കനായി ജീവിക്കാന്‍ അദ്ദേഹത്തിനു അവസരമൊരുക്കി. അധികം വൈകാതെ ബര്‍നാഡ്‌ തന്റെ മകന്‍ ജീന്‍ ബര്‍നാഡിനെ സ്വത്തുക്കളേയും അടിമകളേയും ഏല്‍പ്പിച്ച്‌ ഫ്രാന്‍സിലേക്കു താമസം മാറ്റി.

ഹെയ്‌ത്തിയില്‍ അങ്ങോളമിങ്ങോളം അടിമകള്‍ യജമാന്മാര്‍ക്കെതിരെ സംഘടിതരായിക്കൊണ്ടിരുന്ന കാഘട്ടമായിരുന്നു അത്‌. പിയറിയുടെ ഉടമ ജീന്‍ ബര്‍നാഡിന്‌ നിരവധി കരിമ്പിന്‍ തോട്ടങ്ങളുണ്ടായിരുന്നെങ്കിലും പിയറി വിശ്വസ്‌തനായിരുന്നതിനാല്‍ വീട്ടിലെ ജോലികള്‍ ചെയ്യാനായിരുന്നു ഉപയോഗപ്പെടുത്തിയത്‌. ഹെയ്‌ത്തിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ തുടങ്ങിയതോടെ മുതലാളിയും കുടുംബവും അവര്‍ക്ക്‌ പ്രിയരായ അഞ്ച്‌ അടിമകളേയുമായി 1787ല്‍ ന്യുയോര്‍ക്കിലേക്ക്‌ ചേക്കേറി. ഇതില്‍ പിയറിയും സഹോദരി റൊസാലിയുമുണ്ടായിരുന്നു.

കഠിനാദ്ധ്വാനം,വിശ്വസ്‌തത,സര്‍വ്വോപരി നല്ല കത്തോലിക്കന്‍ തുടങ്ങിയ ഗുണങ്ങളാല്‍ ജീനും പിയറിയെ ഏറെ ഇഷ്ടപ്പെട്ടു. പതിനാറു മണിക്കൂര്‍ വീതം ജോലിചെയ്‌തിരുന്ന പിയറിയെ ജൂന്‍ ബര്‍ഡാണ്‌ കേശാലങ്കാരം പരിശിലിപ്പിക്കാന്‍ അയച്ചു. പിയറിയെ സ്വതന്ത്രനാക്കാനുള്ളതിന്റെ മുന്നോടിയായിരുന്നു അത്‌. ആയിടെ ഹെയ്‌ത്തിയിലെ വസ്‌തുവകകളും കരിമ്പിന്‍തോട്ടങ്ങളും സംഘടിത അടിമമുന്നേറ്റത്തിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ടതറിഞ്ഞ ജീന്‍ ബര്‍ണാഡ്‌ ഹൃദയ സതംഭനം മൂലം മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിധവ പുനര്‍വിവാഹം ചെയ്‌തതോടെ പിയറിയെ സ്വതന്ത്രനാക്കി.

കഠിനാദ്ധ്വാനം ചെയ്‌ത പിയറി തന്റെ സോദരി റോസാലിയായേയും പ്രണയിനി ജൂലിയറ്റിനേയും ഉടമകള്‍ക്ക്‌ പണം നല്‍കി അടിമത്വത്തില്‍ നിന്നും മോചിപ്പിച്ചു. ജൂലിയറ്റിനെ വിവാഹം കഴിച്ചു. പിന്നീടുള്ള കാലം പിയറി ജീവിച്ചത്‌ യഥാത്ഥ കത്തോലിക്കനായി ദൈവത്തിനു പ്രിയപ്പെട്ടവനായിട്ടാണ്‌. പിയറി കാരുണ്യപ്രവര്‍ത്തികളില്‍ മുഴുകി. നിര്‍ധനരെ സഹായിക്കാനും രോഗികളെ ശുശ്രൂഷിക്കാനും സമര്‍പ്പിക്കപ്പെട്ടു. നഗരത്തില്‍ അനാഥാലയം നടത്തിയിരുന്ന മദര്‍ അന്‍ സെറ്റൊനെ സഹായിച്ചു.

പിയറി ധനവാന്മാരുടെ ഭാര്യമാര്‍ക്കായിരുന്നു കേശാലങ്കാരം ചെയ്‌തു കൊടുത്തിരുന്നതിനാല്‍ അനാഥാലയത്തിനു ആവശ്യമായ പണസമാഹരണത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അക്കാലത്ത്‌ കത്തോലിക്കനായി ജീവിക്കുന്നത്‌ ഭിഷണികള്‍ ക്ഷണിച്ചു വരുത്താന്‍ പോന്നതായിരുന്നെങ്കിലും തന്റെ വിശ്വാസത്തെ അദ്ദേഹം മുറുകെ പിടിച്ചു. 66 വര്‍ഷം തുടര്‍ച്ചയായി മുടങ്ങാതെ പിയറി ദിവസവും കുര്‍ബാനകണ്ടു. പിയറിയുടെ പുണ്യജീവിതം അനേകര്‍ക്കു പ്രചോദനമേകി കത്തോലിക്കാ വിശ്വാസം പ്രഖ്യാപിക്കാന്‍ ഇടയാക്കുകയായിരുന്നു.