India - 2025

ക്രൈസ്തവ സമൂഹം ദേവാലയങ്ങളോട് അടുത്ത് നില്‍ക്കണം: ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ

സ്വന്തം ലേഖകന്‍ 30-10-2017 - Monday

മൂവാറ്റുപുഴ: ക്രൈസ്തവ സമൂഹം ദേവാലയങ്ങളോട് അടുത്ത് നില്‍ക്കുകയും വിശുദ്ധിയില്‍ വളരുകയും വേണമെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയുടെ ദ്വിശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സമൂഹങ്ങള്‍ തമ്മില്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്ന ഐക്യം തുടരണമെന്നും കുര്‍ബാനയെ പരിശുദ്ധമായി കാണുകയും ആഗ്രഹത്തോടെ അനുഭവിക്കുകയും ചെയ്യുന്ന സമൂഹം വളര്‍ന്ന് വരണമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

അസൗകര്യങ്ങളുണ്ടായിരുന്ന കാലത്തും വിശുദ്ധ കുര്‍ബാനയെ ബഹുമാനത്തോടെ കാണുകയും ഭക്തിപൂര്‍വം പങ്ക് കൊള്ളുകയും ചെയ്തവരാണ് ക്രൈസ്തവരെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം രൂപതാ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ക്രൈസ്തവ സമൂഹങ്ങള്‍ സ്‌നേഹത്തിലും സാഹോദര്യത്തിലും ഒരുമയോടെയും ഐക്യത്തോടെയും ജീവിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ബിഷപ്പ് പറഞ്ഞു.

ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ദ്വിശതാബ്ദിയോടനുബന്ധിച്ച് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന ഓട്ടോറിക്ഷയുടെ താക്കോല്‍ദാനം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ബിനോയി ഐക്കരക്കുടിയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. സമ്മേളനത്തെ തുടര്‍ന്ന് ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു. രാവിലെ ഏഴിന് കുര്‍ബാനയെ തുടര്‍ന്ന് രക്തദാനം മഹാദാനമെന്ന മുദ്രാവാക്യമുയര്‍ത്തി ഇടവകയില്‍ നിന്നു രക്ത ദാനം ചെയ്യുന്നതിന്റെ ആദ്യഘട്ടമായി 50 വ്യക്തികളില്‍ നിന്നു രക്തം ശേഖരിച്ചു.

ഉച്ചകഴിഞ്ഞ് 2.30ന് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലിയും നടന്നു. ജോയ്‌സ് ജോര്‍ജ് എംപി, ആന്റണി ജോണ്‍ എംഎല്‍എ, കോതമംഗലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു, ഹോളി മാഗി ഫൊറോന പള്ളി വികാരി ഫാ.പോള്‍ നെടുംപുറം, സിസ്റ്റര്‍ മേരി ജൂഡിറ്റ്, സിസ്റ്റര്‍ നവ്യ മരിയ, റവ.ഡോ. തോമസ് ജെ.പറയിടം, ഫാ.പീറ്റര്‍ കാവുംപുറം, വികാരി ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍, കൈക്കാരന്‍ ജോര്‍ഡി വെളിന്നൂര്‍ക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »