India

രാജ്ഭവൻ മാർച്ചിൽ സങ്കടക്കടലിരമ്പി: പങ്കെടുത്തത് ആയിരങ്ങള്‍

സ്വന്തം ലേഖകന്‍ 12-12-2017 - Tuesday

തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ ഉണർന്ന് പ്രവർത്തിക്കാത്ത സർക്കാർ സംവിധാനങ്ങൾക്കെതിരെയും രക്ഷാസംവിധാനങ്ങൾ സജീവമാക്കണമെന്നും ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീരദേശവാസികളുടെ രാജ്ഭവൻ മാർച്ചിൽ സങ്കടക്കടലിരമ്പി. പാളയത്തുനിന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച മാർച്ചിൽ പ്രതീകാത്മകമായ ശവമഞ്ചവുമായാണ് മത്സ്യത്തൊഴിലാളികൾ നീങ്ങിയത്.

സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങൾ പെങ്കടുത്ത മാർച്ച് അധികാരികൾക്ക് നേരെയുള്ള താക്കീതുമായി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം. സൂൈസപാക്യം ഉദ്ഘാടനം ചെയ്തു.

ചുഴലിക്കാറ്റിനെക്കുറിച്ചുള്ള അറിയിപ്പു ദിവസങ്ങൾക്കു മുൻപേ ലഭിച്ചിട്ടും ഗൗരവമായി എടുത്തു മുന്നറിയിപ്പു നൽകാതിരുന്നതു തികഞ്ഞ അനാസ്ഥയാണെന്നും മൽസ്യത്തൊഴിലാളികളോടുള്ള അവഗണനയെ വേദനയോടെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മുന്നറിയിപ്പുകൾ പല കേന്ദ്രങ്ങളിൽനിന്നറിഞ്ഞിട്ടും തക്കസമയത്തു നടപടിയുണ്ടായില്ല എന്നത് അനാസ്ഥതന്നെയാണ്. സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ ഇത്രയേറെ മരണവും ദുരന്തവും ഉണ്ടാകുമായിരുന്നില്ല.

ആരെയും വിമർശിക്കാനോ ചെളിവാരിയെറിയാനോ മുതിരുന്നില്ല. അതു ക്രിസ്തീയ സമീപനവുമല്ല. ആരുടെയും ആത്മാർഥതയെ ചോദ്യംചെയ്യുന്നുമില്ല. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ വികാരങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ഉൾക്കൊള്ളുന്നു. ദുരന്തത്തിന്റെ ആഴം മനപ്പൂർവം വർധിപ്പിച്ചില്ലെങ്കിലും അറിഞ്ഞോ അറിയാതെയോ പാളിച്ചകളുണ്ടായി. അതിനു വലിയ വില കൊടുക്കേണ്ടി വന്നുവെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. വിവിധ ജില്ലകളിൽ നിന്നെത്തിയവരും തമിഴ്നാട് കന്യാകുമാരി ജില്ലയിൽ നിന്നെത്തിയവരും പ്രതിഷേധ മാർച്ചിൽ പങ്കുചേർന്നു.

കറുത്തകൊടികളും ബാഡ്ജും കാണാതായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളുമായെത്തിയ മത്സ്യത്തൊഴിലാളികളെ രാജ്ഭവന് മുന്നിൽ പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. ഭരണസംവിധാനങ്ങളോട് അതൃപ്തി പ്രകടിപ്പിച്ചാണ് ആയിരങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കും മന്ത്രിമാർക്കും നേതാക്കൾക്കും എതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. രാജ്ഭവന് മുൻഭാഗം തൊട്ട് ഏതാണ്ട് മ്യൂസിയം ഗേറ്റുവരെ പ്രതിഷേധക്കാർ നീണ്ടു.

കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കണമെന്നും ഒാഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി തീരമേഖല സന്ദർശിക്കകണമെന്നും മുദ്രാവാക്യങ്ങളിലൂടെ അവർ ആവശ്യപ്പെട്ടു. മത്സ്യെത്താഴിലാളികളുടെ രാജ്ഭവൻ മാർച്ചിനോടനുബന്ധിച്ച് ശക്തമായ പൊലീസ് സുരക്ഷയാണ് നഗരത്തിൽ സജീകരിച്ചിരുന്നത്. അതേസമയം ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഇന്നു വൈകുന്നേരം നാലിന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു നിവേദനം നല്കും. ഇന്നലെ നിവേദനം നല്കാന്‍ സാധിച്ചിരുന്നില്ല.


Related Articles »