India - 2025

തീരദേശ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ പരിഗണിക്കണം: മോണ്‍. യൂജിന്‍ പെരേര

സ്വന്തം ലേഖകന്‍ 24-01-2018 - Wednesday

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്നുവെന്നും തീരദേശ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര. ഓഖി പാക്കേജില്‍ മത്സ്യമേഖലാ വിദ്യാര്‍ഥികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരള മത്സ്യമേഖലാ വിദ്യാര്‍ഥി സമിതി (കെഎംവിഎസ്) നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത്സ്യമേഖലാ വിദ്യാര്‍ഥികളുടെ സമരം തുടക്കം മാത്രമാണെന്നും വികാരി ജനറാള്‍ പറഞ്ഞു.

സംസ്ഥാനത്തെ ആയിരം സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന ലിസ്റ്റില്‍ തീര മേഖലയിലെ ഒരു സ്‌കൂളുമില്ല. തീരത്തെ സ്‌കൂളുകള്‍ മുഴുവന്‍ കോര്‍പറേറ്റ് മാനേജ്‌മെന്റിനു കീഴിലായതിനാല്‍ സര്‍ക്കാരിന്റെ പട്ടികയില്‍ ഇല്ലാതെ പോയി. ഇക്കാരണത്താല്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു. സംസ്ഥാനത്തെ ഫിഷറീസ് സ്‌കൂളുകള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നില്ല. അഭ്യസ്ഥവിദ്യരായ തീരദേശ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തണം. ഓഖി ദുരന്തം തീരം തകര്‍ത്തെറിഞ്ഞിട്ട് രണ്ടു മാസമാകുന്നു. മത്സ്യത്തൊഴിലാളി കടലില്‍ കുടുങ്ങിയാല്‍ കരയ്‌ക്കെത്തിക്കുന്നതിന് നിയമ വ്യവസ്ഥകളില്‍ പഴുതില്ലാതാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »