India - 2025

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കണം: കെ‌സി‌വൈ‌എം

സ്വന്തം ലേഖകന്‍ 28-02-2018 - Wednesday

കൊച്ചി: വയനാട് കളക്ടറേറ്റിനു മുന്നില്‍ 900 ത്തിലധികം ദിവസങ്ങളായി നീതിക്കുവേണ്ടി സമരം ചെയ്യുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നു കെസിവൈഎം സംസ്ഥാന സമിതി. പ്രശ്‌ന പരിഹാരത്തിനായി അമിക്കസ് ക്യൂരിയെ നിയമിച്ചില്ലെങ്കില്‍ കെസിവൈഎം 32 രൂപതകളിലേക്കു സമരം വ്യാപിപ്പിക്കുമെന്നും മുഴുവന്‍ കളക്ടറേറ്റുകളിലും ധര്‍ണയും സമര പരിപാടികളും നടത്തുമെന്നും സംസ്ഥാന സമിതി വ്യക്തമാക്കി.

കാഞ്ഞിരത്തിനാല്‍ ഭൂമി സ്വകാര്യവനമാക്കി 2013ല്‍ പുറപ്പെടുവിച്ച വിജ്ഞാപനം നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള വിജ്ഞാപനമായതിനാല്‍ റദ്ദാക്കുക, കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അമിക്കസ് ക്യൂരിയെ നിയമിക്കുക, വിവിധ സര്‍ക്കാരുകള്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഇത്രയും കാലം ഈ പ്രശ്‌നം പരിഹരിക്കപ്പെടാതിരുന്നത് ഒരു കുടുംബത്തോടുമാത്രമല്ല സമൂഹത്തോടുതന്നെ ചെയ്യുന്ന കടുത്ത അവഗണനയും ധിക്കാരപരമായ നിലപാടുമാണെന്നു സംഘടന അഭിപ്രായപ്പെട്ടു.

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി പ്രശ്‌നത്തില്‍ തുടക്കം മുതല്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും ഇപ്പോള്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയും ചെയ്യുന്ന മാനന്തവാടി രൂപത കെസിവൈഎം പ്രവര്‍ത്തകരെ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എബിന്‍ കണിവയലില്‍, ഡയറക്ടര്‍ റവ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍, സംസ്ഥാന ഭാരവാഹികളായ ആരതി റോബര്‍ട്ട്, ജോബി ജോണ്‍, സ്‌റ്റെഫി സ്റ്റാന്‍ലി, ജോമോള്‍ ജോസ്, ലിജിന്‍ ശ്രാന്പിക്കല്‍, പി. കിഷോര്‍, ടോം ചക്കാലക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

വനംവകുപ്പ്‌ അന്യായമായി പിടിച്ചെടുത്ത ഭൂമി തിരികെ കിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ കാഞ്ഞിരത്തിനാല്‍ കുടുംബം വയനാട്‌ കലക്‌ടറേറ്റ്‌ പടിക്കല്‍ ആരംഭിച്ച സമരത്തിന് ജനപിന്തുണയേറുകയാണ്. സാമ്പത്തികമായ ശേഷിയോ രാഷ്‌ട്രീയ സ്വാധീനമോ ഇല്ലാത്തതിനാല്‍ കാഞ്ഞിരത്തിനാല്‍ കുടുംബം എല്ലാ തലങ്ങളിലും നടത്തുന്ന നിയമപോരാട്ടങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ നീതിക്കു വേണ്ടി അണിനിരക്കാന്‍ സോഷ്യല്‍ മീഡിയയിലും ആഹ്വാനം ഉയരുന്നുണ്ട്. മൂന്നര പതിറ്റാണ്ടോളം സ്വന്തം ഭൂമിക്ക്‌ വേണ്ടി സമരം ചെയ്‌ത കാഞ്ഞിരത്തിനാല്‍ ജോര്‍ജും ഭാര്യയും വൃദ്ധസദനത്തില്‍ രോഗബാധിതരായാണ്‌ നീതി കിട്ടാതെ മരിച്ചത്‌. ഇവരുടെ മരണശേഷം മരുമകന്‍ ജെയിംസ്‌ സമരം ഏറ്റെടുക്കുകയായിരുന്നു.

വനം വകുപ്പിലെ ഒരു കൂട്ടം ഉദ്യോഗസ്‌ഥരാണ്‌ കൃത്രിമ രേഖ ചമച്ച്‌ ഈ കുടുംബത്തിന്റെ ഭൂമി വനഭൂമിയാക്കി മാറ്റിയത്‌. കേസ്‌ പലതവണ കോടതിയിലും എത്തിയെങ്കിലും അഭിഭാഷകര്‍ കൂറ്‌ മാറിയതിനാല്‍ കേസ്‌ തോറ്റു. ഇവര്‍ക്ക്‌ അനുകൂലമായി കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാരും പിന്നീട്‌ വന്ന യു.ഡി. എഫ്‌. സര്‍ക്കാരും തീരുമാനങ്ങള്‍ എടുത്തെങ്കിലും ബ്യൂറോക്രാറ്റുകള്‍ ഇവയൊക്കെ അട്ടിമറിച്ച്‌ വീണ്ടും വീണ്ടും കുടുംബത്തിനെതിരെ രേഖകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതാണ്‌ വിഷയം സങ്കീര്‍ണ്ണമാക്കിയത്‌. ഇതിനിടെ വിജിലന്‍സ്‌ റിപ്പോര്‍ട്ടും മുന്‍ സബ്‌ കലക്‌ടറുടെ റിപ്പോര്‍ട്ടും ഇവര്‍ക്ക്‌ അനുകൂലമാണങ്കിലും ഫലമുണ്ടായില്ല.

More Archives >>

Page 1 of 143