India - 2025

സമുദായ പ്രശ്നങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ രാഷ്ട്രീയത്തിൽ ഇടപെടും: കത്തോലിക്ക കോൺഗ്രസ്

സ്വന്തം ലേഖകന്‍ 15-05-2018 - Tuesday

തൃശൂർ∙ സംഘടനയ്ക്കു രാഷ്ട്രീയമില്ലെങ്കിലും സമുദായത്തിന്റെയും കർഷകരുടെയും പ്രശ്നങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ രാഷ്ട്രീയത്തിൽ ഇടപെടണമെന്നു കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിൽ തീരുമാനം. കർഷകരുടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാത്ത സർക്കാരുകൾക്കെതിരെ തിരഞ്ഞെടുപ്പിൽ നിലപാട് സ്വീകരിക്കാനും തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ചു.

ശതാബ്ദി സംഗമത്തോടനുബന്ധിച്ചാണ് പ്രതിനിധി സമ്മേളനം ചേർന്നത്. പ്രത്യക്ഷ രാഷ്ട്രീയമില്ലെങ്കിലും കത്തോലിക്കാ സമുദായത്തിനു സമ്മർദ്ദ ശക്തിയാകാൻ കഴിയണമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യ മതേതര മൂല്യങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ സാമുദായിക അംഗങ്ങള്‍ രാജ്യപുരോഗതിക്കു മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

കർഷകർക്കു നേരെയുള്ള വന്യജീവികളുടെ ആക്രമണം സർക്കാരുകൾ കണ്ടില്ലെന്നു നടിക്കുന്നു. വർഷം തോറും ഒട്ടേറെപ്പേർ മരിക്കുന്നു. കോടികളുടെ കൃഷിനാശം ഉണ്ടാകുന്നു. എന്നിട്ടും കർഷകരെ അവഗണിക്കുകയാണ്. യഥാർഥ കർഷക പ്രതിനിധികളെ നിയമനിർമാണ വേദികളിലെത്തിക്കാൻ കത്തോലിക്കാ കോൺഗ്രസ് മുൻകയ്യെടുക്കും. വർഗീയ ശക്തികൾ ഉയർത്തുന്ന ഏകമത ദേശീയവാദം രാജ്യത്തെ നശിപ്പിക്കുമെന്നു യോഗം വിലയിരുത്തി.

സംസ്ഥാന പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടോണി പുഞ്ചകുന്നേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. 21ാം നൂറ്റാണ്ടില്‍ കത്തോലിക്കാ സമുദായത്തിന്റെ പുരോഗതി സംബന്ധിച്ച് ദീപിക സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ റ്റി.സി. മാത്യു വിശകലനം നടത്തി. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡേവിസ് എളക്കളത്തൂര്‍ മോഡറേറ്ററായിരുന്നു. ബിജു കുണ്ടുകുളം, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 161