India - 2025

പെരുമഴയില്‍ ഹൈന്ദവ കുടുംബത്തിന്റെ കണ്ണീരൊപ്പി കടുവാക്കുളം ക​ത്തോ​ലി​ക്ക ദേവാലയം

സ്വന്തം ലേഖകന്‍ 18-07-2018 - Wednesday

കോട്ടയം: ഹൃദ്രോഗംമൂലം മരിച്ച ഗൃഹനാഥന്റെ മൃതദേഹം വയ്ക്കാന്‍ പെരുമഴ തടസ്സമായപ്പോള്‍ ഹൈന്ദവനായ പരേതന് ആദരാഞ്ജലി അര്‍പ്പിക്കുവാന്‍ സ്ഥലം നല്‍കിയത് കത്തോലിക്ക ദേവാലയം. ചങ്ങനാശേരി അതിരൂപതയിലെ കോട്ടയം കടുവാക്കുളം ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയാണ് സാഹോദര്യത്തിന്റെ മഹത്തായ മാതൃക ലോകത്തിന് കാണിച്ചുകൊടുത്തത്. പാറയ്ക്കല്‍ കടവില്‍ വാടകയ്ക്കു താമസിക്കുന്ന തോട്ടുങ്കല്‍ കെ.ജി. രാജു ഹൃദ്രോഗത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് മരിച്ചത്.

മൃതദേഹം വയ്ക്കാന്‍ വെള്ളക്കെട്ടും മറ്റ് അസൗകര്യങ്ങളും തടസമായതോടെ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബം പ്രതിസന്ധിയിലായി. രാജുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പലയിടത്തും സ്ഥലത്തും അന്വേഷിച്ചെങ്കിലും ഒരിടത്തും സൗകര്യം ലഭിച്ചില്ല. ഒടുവില്‍ പനച്ചിക്കാട് പഞ്ചായത്ത് മെംബര്‍ ആനി മാമന്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി ഫാ. വിവേക് കളരിത്തറ എംസിബിഎസിനെ വിവരം അറിയിക്കുകയായിരിന്നു. കൈക്കാരന്മാരുമായി ആലോചിച്ച ശേഷം ഫാ. വിവേക്, പള്ളി പാരീഷ് ഹാളിനു മുന്നില്‍ മൃതദേഹം വെക്കാന്‍ സമ്മതം നല്‍കി.

ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ മൃതദേഹം വഹിച്ച ആംബുലന്‍സ് പള്ളിപ്പരിസരത്ത് എത്തിയപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ബന്ധുക്കളും കുടുംബാംഗങ്ങളും കാത്തുനിന്നിരുന്നു. ദേവാലയത്തിന്റെ മഹത്തായ നന്മ അറിഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും സ്ഥലത്തെത്തിയിരിന്നു. ഹൈന്ദവസഹോദരന്റെ മൃതദേഹം വയ്ക്കാന്‍ ഇടംനല്‍കിയ കടുവാക്കുളം പള്ളി വികാരിയെയും പള്ളിക്കമ്മിറ്റിയെയും അദ്ദേഹം നന്ദി അറിയിച്ചു. ഇടവക വികാരിക്കും ദേവാലയ അധികൃതര്‍ക്കും സോഷ്യല്‍ മീഡിയായിലും നിറഞ്ഞ കൈയ്യടി ലഭിക്കുകയാണ്.

More Archives >>

Page 1 of 177