India - 2025

കാരുണ്യത്തിന്റെ കരങ്ങള്‍ കോര്‍ത്തു സന്യാസിനികള്‍ക്കൊപ്പം ഇതരസംസ്ഥാന തൊഴിലാളികളും

സ്വന്തം ലേഖകന്‍ 07-08-2018 - Tuesday

കൊച്ചി: ചെല്ലാനത്തെ വെള്ളപ്പൊക്ക മേഖലകളിലെ ശുചീകരണ ജോലികള്‍ക്കു ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ (എഫ്‌സിസി) സന്യാസിനികള്‍ക്കൊപ്പം കാരുണ്യത്തിന്റെ കരങ്ങള്‍ കോര്‍ത്തു ഇതരസംസ്ഥാന തൊഴിലാളികളും. ഓഖി ദുരന്തം ജീവനെടുത്ത കൊച്ചി ചെല്ലാനം സ്വദേശി റെക്‌സിന്റെ വീടും പരിസരങ്ങളും വൃത്തിയാക്കി കൊണ്ടാണ് അതിഥി തൊഴിലാളികള്‍ എഫ്‌സിസി സന്യാസിനികള്‍ക്കൊപ്പം മാതൃകയായത്. ഓഖിയുടെതിന് സമാനമായി ഇക്കുറിയും കടല്‍ക്ഷോഭത്തെ തുടര്‍ന്നു വെള്ളം കയറി വീടിന്റെ മുറികളിലും മുറ്റത്തും അരയോളം പൊക്കത്തില്‍ മണ്ണും മാലിന്യങ്ങളും നിറഞ്ഞ സ്ഥിതിയായിരുന്നു.

മഴക്കെടുതി രൂക്ഷമായതോടെ റെക്‌സിന്റെ ഭാര്യയും മക്കളും താമസം മാറ്റി. തുടര്‍ന്നു വീടിന്റെ സ്ഥിതിയേക്കുറിച്ച് ഇടവകവികാരിയില്‍ നിന്നറിഞ്ഞ സന്യാസിനികളും തൊഴിലാളികളും സേവന സന്നദ്ധത അറിയിക്കുകയായിരിന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രവാസി ശ്രമിക് കാര്യാലയം വഴിയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സന്യാസിനികള്‍ക്കൊപ്പം ചേര്‍ന്നത്. ആലുവയിലെ എഫ്‌സിസി ജനറലേറ്റില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി അര്‍പ്പിച്ച ദിവ്യബലിക്കു ശേഷമാണു സംഘം ചെല്ലാനത്തേക്കു പുറപ്പെട്ടത്.

രാവിലെ ആരംഭിച്ച ശുചീകരണ ജോലികള്‍ വൈകീട്ട് ഏഴോടെയാണു പൂര്‍ത്തിയാക്കിയത്. വീടിന്റെ അകത്തെയും പുറത്തെയും മണ്ണും മാലിന്യങ്ങളും പൂര്‍ണമായും നീക്കം ചെയ്തു കഴുകി വൃത്തിയാക്കി. പ്രവാസി ശ്രമിക് കാര്യാലയത്തിനു മേല്‍നോട്ടം വഹിക്കുന്ന എഫ്‌സിസി എറണാകുളം പ്രോവിന്‍സിലെ സന്യാസിനികള്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. സേവനത്തിനു പുറമേ, തങ്ങളുടെ ഒരു ദിവസത്തെ വേതനവും പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കിയാണു തൊഴിലാളികള്‍ മടങ്ങിയത്.

More Archives >>

Page 1 of 182