India - 2025
വരാപ്പുഴ അതിരൂപതയുടെ പുനരധിവാസ പദ്ധതികള്‍ക്കു തുടക്കം
സ്വന്തം ലേഖകന്‍ 24-08-2018 - Friday
വരാപ്പുഴ: പ്രളയദുരന്തത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന നാനാജാതിമതസ്തര്‍ക്കായുള്ള വരാപ്പുഴ അതിരൂപതയുടെ തനതായ പുനരധിവാസ പദ്ധതികള്‍ക്ക് തുടക്കമായി. ദുരന്തബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പുനരധിവാസത്തിനും ഭവന പുനര്‍നിര്‍മ്മാണത്തിനും മുന്‍ഗണന നല്‍കും. അതിരൂപതയിലെ എല്ലാ വൈദികരുടെയും ഒരു മാസത്തെ അലവന്‍സ് ദുരിതാശ്വാസത്തിനായി നല്‍കും. ഇടവക തിരുനാളുകള്‍, മറ്റു തിരുനാളുകള്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, വിവിധ ജൂബിലികള്‍ എന്നിവ തീര്‍ത്തും ലളിതമായി നടത്തും. മനസമ്മതം, വിവാഹം, ജ്ഞാനസ്നാനം, ആദ്യകുര്‍ബാന സ്വീകരണം എന്നിവ ലളിതമായി നടത്താന്‍ ആഹ്വാനം ചെയ്തു. ഈ വര്‍ഷത്തെ വല്ലാര്‍പാടം തീര്‍ത്ഥാടനം വല്ലാര്‍പാടം ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലി മാത്രമായി ചുരുക്കും. ഇപ്രകാരമെല്ലാം സ്വരൂപിക്കുന്ന പണം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.
നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങള്‍ പ്രാദേശിക തലത്തില്‍ ശേഖരിക്കാന്‍ ഉടനെ തന്നെ നടപടികള്‍ ആരംഭിക്കും. ഇത്തരം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇടവക അജപാലന സമിതികള്‍ കുടുംബയൂണിറ്റുകളുളെയും സംഘടനകളുടെയും സഹകരണത്തോടെ അതത് ഇടവകകളില്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കും. പ്രളയബാധിത പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇടവകകളെ മറ്റു ഇടവകകള്‍ ഏറ്റെടുക്കും. ഏറ്റവും കൂടുതല്‍ ദുരന്തമേറ്റു വാങ്ങിയ പ്രദേശങ്ങള്‍ ദുരന്തവ്യാപ്തിയുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതിന് നടപടികളെടുക്കും.
ഈ പ്രവര്‍ത്തനങ്ങളെല്ലാം വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (ഇ. എസ്. എസ്. എസ്) ഏകോപിപ്പിക്കും. എറണാകുളം ലൂര്‍ദ്ദ് , മരട് പി. എസ്. മിഷന്‍, മഞ്ഞുമ്മല്‍ സെന്‍റ് ജോസഫ്, പെരുമ്പിള്ളി ക്രിസ്തു ജയന്തി എന്നീ ആശു പത്രികളുടെ നേതൃത്വത്തില്‍ തുടര്‍ ആരോഗ്യ പരിപാലന യജ്ഞം നടത്തും. സഹായിച്ച എല്ലാസുമനസ്സുകള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കും സഹകരിച്ച വൈദീകര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നന്ദി അറിയിച്ചു.
അതിരൂപതയുടെ 76 ഇടവകകളെ ദുരന്തം ബാധിച്ചു. വിവിധ സ്ഥാപനങ്ങളും ഇടവകകളുമായി 110 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 212 ക്യാമ്പുകള്‍ക്ക് അതിരൂപത സഹായം നല്‍കി. 4860 യുവജനങ്ങളും 1612 വിദ്യാര്‍ത്ഥികളും, കൂടാതെ 6580 അല്‍മായരും 200 വൈദീകരും 200 സന്യാസിനികളും വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചു. ക്യാമ്പുകള്‍ ഇപ്പോഴും പൂര്‍ണ്ണമായും അവസാനിപ്പിച്ചിട്ടില്ല. ഭക്ഷണം, മരുന്ന്, വസ്ത്രം, വാഹനം, പവര്‍സപ്ളൈ, ടോയ്ലറ്റ് വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി വരാപ്പുഴ അതിരൂപത കോടികണക്കിന് രൂപയാണ് അതിരൂപത ഇതിനോടകം ചെലവഴിച്ചത്. നിരവധി ആളുകൾ ഇതിനുവേണ്ടി സഹായിച്ചിട്ടുണ്ട്.