India - 2025

കാര്‍ഷിക പുനരുദ്ധാരണം നടപ്പാക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 01-09-2018 - Saturday

കൊച്ചി: ദുരിതബാധിത പ്രദേശങ്ങളിലെ ആയിരം കര്‍ഷക കുടുംബങ്ങളുടെ കാര്‍ഷിക പുനരുദ്ധാരണം നടപ്പാക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നൂറു കുടുംബങ്ങള്‍ക്കു വീട് വയ്ക്കാന്‍ സ്ഥലം ലഭ്യമാക്കാനും ആയിരം വീടുകളുടെ പുനരുദ്ധാരണത്തിനും നേതൃത്വം നല്‍കുവാനും കത്തോലിക്ക കോണ്‍ഗ്രസ് തീരുമാനിച്ചു. കത്തോലിക്കാ കോണ്‍ഗ്രസിന്റെ സമഗ്ര കാര്‍ഷിക പദ്ധതിയുടെ നടത്തിപ്പിനായി കേരളത്തിനകത്തും പുറത്തുമുള്ളവരില്‍നിന്നായി ഏഴംഗ സമിതിയെ യോഗം തെരഞ്ഞെടുത്തു.

ക്ഷീരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ആയിരം കര്‍ഷകര്‍ക്ക് പശുക്കള്‍ വിതരണം ചെയ്യും. സഭയുടെയും കത്തോലിക്കാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള നിക്ഷേപങ്ങളും തുടര്‍ന്നുകൊണ്ടുപോകാനും യോഗം തീരുമാനിച്ചു. പ്രളയത്തില്‍ കാര്‍ഷികമേഖലയ്ക്കുണ്ടായ തകര്‍ച്ചയില്‍നിന്നു കര്‍ഷകരെ സംരക്ഷിക്കുന്നതിനായി സമഗ്ര കാര്‍ഷിക പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രിക്കും സഭാ സിനഡിനും സമര്‍പ്പിക്കുവാനും ധാരണയായി.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന യോഗം ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ജോസ് മേനാച്ചേരി, എം.എം. ജേക്കബ്, ഫാ. ജോജി കല്ലിങ്കല്‍, പ്രഫ. ജാന്‍സണ്‍ ജോസഫ്, ഡോ. ജോസുകുട്ടി ഒഴുകയില്‍, തോമസ് പീടികയില്‍, ബെന്നി ആന്റണി, ഫീസ്റ്റി മാന്പിള്ളി, ആന്റണി എല്‍. തൊമ്മാന എന്നിവര്‍ പ്രസംഗിച്ചു.


Related Articles »