India - 2025

ബാലന് അതിജീവനത്തിന് വഴിയൊരുക്കി എറണാകുളം അങ്കമാലി അതിരൂപത

സ്വന്തം ലേഖകന്‍ 15-09-2018 - Saturday

കൊച്ചി: പ്രളയത്തില്‍ ജീവനോപാധിയായിരുന്ന പശുക്കളും താമസിച്ചിരുന്ന കൂരയും പ്രളയം കൊണ്ടുപോയപ്പോള്‍ തൊഴുത്തില്‍ അന്തിയുറങ്ങേണ്ടിവന്ന ബാലനു അതിജീവനത്തിന് വഴിയൊരുക്കി എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയ. നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകര ആളംതുരുത്തില്‍ താമസിക്കുന്ന കരുവേലിപ്പാടം ബാലന്റെ ജീവിതകഥ അറിഞ്ഞു എത്തിയ സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, ബാലന്റെ താമസസ്ഥലത്തെത്തിയാണു ജീവനോപാധിയായി പശുക്കളെ നല്‍കാനുള്ള സന്നദ്ധതയറിയിച്ചത്.

അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവള്ളിയുടെ നേതൃത്വത്തില്‍ ബാലന്റെ കുടുംബത്തിന് ആവശ്യമായ കട്ടില്‍, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ വീട്ടുപകരണങ്ങള്‍, എന്നിവ വാങ്ങി നല്‍കി. സാന്പത്തിക സഹായവും കൈമാറി. ആനിമേറ്റര്‍മാരായ സിസ്റ്റര്‍ ആന്‍സി, സിസ്റ്റര്‍ ജെയ്‌സി, പ്രദേശവാസിയായ അനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ജീവനോപാധി ലഭിക്കുന്നതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ടെന്നു ബാലന്‍ പറഞ്ഞു.

ഭാര്യയും അവിവാഹിതയായ മകളും പ്രളയം ബാക്കിയാക്കിയ ഒരു പശുവിനുമൊപ്പമാണു ബാലന്‍ തൊഴുത്തില്‍ അന്തിയുറങ്ങുന്നത്. പാതി നിലച്ചുപോയ വീടു നിര്‍മാണം പുനരാരംഭിക്കാന്‍ ആവശ്യമായ തുക ഉടന്‍ അനുവദിക്കുമെന്നു ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത് അധികൃതരും അറിയിച്ചിട്ടുണ്ട്. പുതിയ ജീവിതം കരുപിടിപ്പിക്കുവാനുള്ള ബാലന്റെ ശ്രമങ്ങള്‍ക്ക് പ്രത്യാശയേകുന്നതാണ് സഹൃദയയുടെയും ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിന്റെയും സഹായം.

More Archives >>

Page 1 of 191