India - 2025

മാര്‍ മാത്യു കാവുകാട്ടിന്റെ 49ാം ചരമവാര്‍ഷിക ദിനം ഇന്ന്

സ്വന്തം ലേഖകന്‍ 09-10-2018 - Tuesday

പാലാ: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് പുണ്യചരിതനായ മാര്‍ മാത്യു കാവുകാട്ടിന്റെ 49ാം ചരമവാര്‍ഷികദിനം ഇന്ന് മെത്രാപ്പോലീത്തന്‍പള്ളിയില്‍ നടക്കും. രാവിലെ 5.30ന് ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. ഏഴ് മണിക്കും 9.30നും സമൂഹബലി. 9.30ന് നടക്കുന്ന സമൂഹബലിക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ വചനസന്ദേശം നല്‍കും. 11ന് നടക്കുന്ന സമൂഹബലിക്ക് സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ഉച്ചയ്ക്ക് ഒന്നിനും 4.45നും വിശുദ്ധകുര്‍ബാന. 12.15ന് പൊതിച്ചോര്‍ വെഞ്ചരിപ്പും വിതരണവും. ഉച്ചക്ക് ഒന്നിന് നവവൈദികരുടെ സമൂഹബലി. ഫാ.ദേവസ്യ പുതുപ്പറന്പില്‍ വചന സന്ദേശം നല്‍കും. മൂന്നിന് വിശുദ്ധകുര്‍ബാന ഫാ.സെബാസ്റ്റ്യന്‍ അട്ടിച്ചിറ. 4.45ന് ഫാ.ജോസ് പി.കൊട്ടാരം സുറിയാനി ദിവ്യബലി അര്‍പ്പിക്കും. വിവിധ സമയങ്ങളില്‍ അര്‍പ്പിക്കുന്ന സമൂഹബലികളില്‍ ഫാ.കുര്യന്‍ പുത്തന്‍പുര, റവ.ഡോ.ജേക്കബ് കൂരോത്ത്, റവ.ഡോ.ജോസഫ് കൊല്ലാറ, റവ.ഫാ.തോമസ് പ്ലാപ്പറന്പില്‍, റവ.ഡോ.ടോം കൈനിക്കര, ഫാ.ആന്റണി ആനകല്ലുങ്കല്‍, റവ.ഡോ.ജോണ്‍ തടത്തില്‍, ഫാ.ആന്റണി പോരുക്കര, ഫാ.ഫിലിപ്പ് വൈക്കത്തുകാരന്‍, ഫാ.ജോര്‍ജ് കൊച്ചുപറന്പില്‍, റവ.ഡോ.മാത്യു മഠത്തിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

മാത്തച്ചന്‍ എന്നു വിളിപ്പേരുണ്ടായിരുന്ന മാര്‍ മാത്യു കാവുകാട്ട് പ്രവിത്താനം കാവുകാട്ട് ചുമ്മാറിന്റെയും ത്രേസ്യാമ്മയുടെയും ആറാമത്തെ സന്താനമായി 1904 ജൂലൈ 17നാണ് ജനിച്ചത്. 1935 ഡിസംബര്‍ 21നു ബ്രദര്‍ കാവുകാട്ടും മറ്റു 19 പേരും ബിഷപ് മാര്‍ കാളാശേരിയില്‍നിന്നു വൈദികപട്ടമേറ്റ് പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. വിനീതവും സ്നേഹനിര്‍ഭരവുമായ പെരുമാറ്റ ശൈലി അദ്ദേഹത്തെ ഏവര്‍ക്കും പ്രിയങ്കരനാക്കി.1950-ല്‍ അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 1956 ഓഗസ്റില്‍ ചങ്ങനാശേരി അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ കാവുകാട്ട് പിതാവ് അതിരൂപതയുടെ ആദ്യത്തെ മെത്രാപ്പോലീത്തയായി.

പിതാവിന്റെ പൌരോഹിത്യ രജതജൂബിലി സ്മാരകമായി ഭവനനിര്‍മാണപദ്ധതി ആവിഷ്കരിച്ചതു നവീനമായൊരു ആശയമായിരുന്നു. ഈ മഹനീയ മാതൃകയാണു പിന്നീടു മന്ത്രി എം.എന്‍. ഗോവിന്ദന്‍നായരെ ലക്ഷംവീട് പദ്ധതി ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചത്. മാതൃകാപരമായ സഭാസേവനം ചെയ്ത കാവുകാട്ട് പിതാവ് 1969 ഒക്ടോബര്‍ ഒമ്പതിനാണ് അന്തരിച്ചത്. 1994ല്‍ അദ്ദേഹം ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടു. നാമകരണ നടപടികളുടെ ഭാഗമായി 2006 സെപ്‌റ്റംബര്‍ 19നു മെത്രാപ്പോലീത്തന്‍ പള്ളിയിലെ മാര്‍ കാവുകാട്ടിന്റെ കബറിടം തുറന്നു പരിശോധിച്ചിരിന്നു. ദിനംപ്രതി നിരവധി വിശ്വാസികളാണ് മെത്രാപ്പോലീത്തന്‍പള്ളിയിലെ ദൈവദാസന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി മടങ്ങുന്നത്.


Related Articles »