India - 2025

ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപം വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍

സ്വന്തം ലേഖകന്‍ 11-10-2018 - Thursday

വേളാങ്കണ്ണി: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപത്തിന്റെ നിര്‍മ്മാണം വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പരിസരത്തു പൂര്‍ത്തിയായി. ആകെ 82 അടി ഉയരമുള്ള രൂപം മലയാളികളുടെ സംഘമാണ് പൂര്‍ത്തീകരിച്ചതെന്നതും ശ്രദ്ധേയമാണ്. കോട്ടയം പട്ടിത്താനം മുകളേപ്പറന്പില്‍ ജോഷി ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പത്തു മാസങ്ങള്‍ക്കൊണ്ട് ഈ വിസ്മയ രൂപം നിര്‍മിച്ചത്. തഞ്ചാവൂര്‍ ബിഷപ്പ് ഡോ. ദേവദാസ് ആബ്രോസിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ജോഷിയും സംഘവും വേളാങ്കണ്ണിയില്‍ എത്തിയത്.

പാലായില്‍ നടന്ന സിബിസിഐ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ബിഷപ്പുമാരുടെ സംഘം അരുവിത്തുറ വല്യച്ചന്‍മല സന്ദര്‍ശിച്ചിരുന്നു. ജോഷിയുടെ നേതൃത്വത്തില്‍ ഇവിടെ തീര്‍ത്ത ശില്പങ്ങള്‍ ഇഷ്ടപ്പെട്ട തഞ്ചാവൂര്‍ ബിഷപ്പ് അദ്ദേഹത്തെ പിന്നീട് വേളാങ്കണ്ണിയിലേക്കു ക്ഷണിക്കുകയായിരുന്നു. തൂവെള്ള നിറത്തില്‍ തിളങ്ങിനില്‍ക്കുന്ന രൂപം വേളാങ്കണ്ണിയില്‍ എവിടെ നിന്നാലും കാണാം. ക്രിസ്തു രൂപം സ്ഥാപിച്ചിരിക്കുന്ന പീഠം 18 അടിയും രൂപം 64 അടിയുമാണ്. അത്യാവശ്യം വന്നാല്‍ രൂപത്തിന് ഉള്ളിലൂടെ മുകളിലേക്കു കയറാന്‍ ഗോവണിയും നിര്‍മിച്ചിട്ടുണ്ട്.

മുകളിലെത്തിക്കഴിഞ്ഞാല്‍ രൂപത്തിന്റെ കൈകളിലെ കുപ്പായത്തിന്റെ ഭാഗത്തുകൂടി പുറത്തേക്കു കടക്കാനാകും. വേളാങ്കണ്ണിയില്‍ത്തന്നെ 'ജീസസ് വിത്ത് ചില്‍ഡ്രനും' ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിലെ യേശു രൂപത്തിന് 25 അടിയാണ് ഉയരം. ജോഷി ബേബിയുടെ നേതൃത്വത്തിലുള്ള സെന്റ് ജൂഡ് ശില്പി ടീം നിരവധിസ്ഥലങ്ങളില്‍ തങ്ങളുടെ ശില്പ്പി വൈഭവം തെളിയിച്ചിട്ടുണ്ട്.


Related Articles »