News

പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് സഹായം സ്വീകരിക്കുവാനും നൽകുവാനും അവസരം

സ്വന്തം ലേഖകന്‍ 17-10-2018 - Wednesday

കേരള മണ്ണിനെ കവര്‍ന്നെടുത്ത പ്രളയ ദുരന്തത്തിന്റെ ഏങ്ങലടികള്‍ ഇനിയും നിലച്ചിട്ടില്ല. ഒറ്റ നിമിഷം കൊണ്ട് കിടപ്പാടവും ഇതുവരെയുള്ള സര്‍വ്വ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടതു പതിനായിരങ്ങള്‍ക്കാണ്. കുത്തിയൊഴുകിയെത്തിയ മലവെള്ളത്തിലും കരകവിഞ്ഞും ഗതിമാറിയും ഒഴുകിയ പുഴകളും കര്‍ഷക ഹൃദയങ്ങള്‍ക്ക് ഏല്‍പ്പിച്ചത് കൊടിയ വേദന തന്നെയാണെന്ന് പറയാതെ വയ്യ. സര്‍വ്വതും നഷ്ട്ടപ്പെട്ട പതിനായിരങ്ങളുടെ നൊമ്പരത്തിനു ഇനിയും അറുതിയായിട്ടില്ല. ദുരിതത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്‍പ് പുതിയ എക്സ്ക്ളൂസീവ് വാര്‍ത്തകള്‍ തേടിപ്പോയ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിസ്സഹായരാണ് പലരും. അന്തിയുറങ്ങാന്‍ ഭവനമില്ലാതെ, ജീവിതമാര്‍ഗ്ഗത്തിന് മുന്നോട്ട് ഉപാധികളില്ലാതെ വയനാട്ടില്‍ മാത്രം നാലോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കേരളത്തില്‍ അങ്ങോളമിങ്ങോളം നാം അറിഞ്ഞതും അറിയാത്തതുമായ ഇങ്ങനെ എത്രയോ സംഭവങ്ങള്‍.

നിസ്സഹായവസ്ഥയിലൂടെ കടന്നുപോകുന്ന പ്രളയ ബാധിതരായ സാധാരണക്കാരെ ലക്ഷ്യംവച്ച്' ഈ സാഹചര്യത്തില്‍ പ്രവാചക ശബ്ദം ന്യൂസ് പോര്‍ട്ടല്‍ പുതിയ പദ്ധതി ആരംഭിക്കുകയാണ്. പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് സഹായം സ്വീകരിക്കുവാന്‍ അവസരം ഒരുക്കിക്കൊണ്ടാണ് 'LET US HELP' എന്ന പദ്ധതി. മുറിവേറ്റ ഹൃദയങ്ങള്‍ക്ക് സമാശ്വാസമേകാനും നമ്മുടെ, നാം അറിയുന്ന പ്രിയപ്പെട്ടവരുടെ ജീവിതാവസ്ഥ വളരെ പരിതാപകരമായ രീതിയിലാണെങ്കില്‍ അവരുടെ അതിജീവനത്തിനും ഈ അവസരം ഉപയോഗപ്പെടുത്തുക.

ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. പ്രവാചക ശബ്ദം പോര്‍ട്ടലിന്റെ മെനു സെക്ഷനില്‍ 'Let Us Help' എന്ന ഓപ്ക്ഷന്‍ തിരഞ്ഞെടുക്കുക. പുതുതായി വരുന്ന പേജില്‍ നിലവില്‍ സഹായം അഭ്യര്‍ത്ഥിച്ചവരുടെ അപേക്ഷകളും പുതിയ അപേക്ഷ നല്കുവാന്‍ താത്പര്യപ്പെടുന്നവര്‍ക്കുമായി രണ്ട് വ്യത്യസ്ഥ ഓപ്ക്ഷനുകളാണ് ഈ പേജില്‍ ഉള്ളത്. ഓരോ അപ്പീലും വായനക്കാര്‍ക്ക് തുറന്ന്‍ വായിക്കാവുന്നതും നമ്മുടെ ഒരു വിഹിതം അവര്‍ക്ക് പങ്കുവെയ്ക്കാവുന്നതുമാണ്.

NEW APPEAL എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിര്‍ധനാവസ്ഥയില്‍ ജീവിതം തള്ളി നീക്കുന്ന നാനാജാതി മതസ്ഥര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. താഴെ ചിത്രത്തില്‍ കാണുന്നതുപോലെ അപ്പീല്‍ ഫോം വളരെ കൃത്യതയോടെ പൂരിപ്പിക്കുക. പേരും അഡ്രസും മറ്റ് പ്രാഥമിക വിവരങ്ങളും നല്‍കിയതിന് ശേഷം സമീപത്തുള്ള കത്തോലിക്ക ദേവാലയത്തിന്റെ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. അപേക്ഷിക്കുന്ന വ്യക്തി കത്തോലിക്ക വിശ്വാസിയാണെങ്കില്‍ അതാതു ഇടവകയുടെ വിശദാംശങ്ങളും അകത്തോലിക്കനോ അക്രൈസ്തവനോ ആണെങ്കില്‍ അടുത്തുള്ള കത്തോലിക്ക ദേവാലയത്തിന്റെ വിവരങ്ങളും അപേക്ഷയില്‍ ചേര്‍ക്കണം.

അപേക്ഷയുടെ ആധികാരികത പരിശോധിക്കുന്നതിന് വേണ്ടിയാണ് സമീപത്തുള്ള കത്തോലിക്ക ദേവാലയത്തിന്റെയും ഇടവക വികാരിയുടെയും വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നത്. ( സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ദയവായി ഇടവക വികാരിയെ/ സമീപത്തുള്ള കത്തോലിക്ക ദേവാലയത്തിന്റെ വികാരിയെ കൂടി ഇക്കാര്യം അറിയിക്കുക). സഹായം നല്‍കുന്നവര്‍ വഞ്ചിക്കപ്പെടാതിരിക്കുന്നതിന് മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ ഓപ്ക്ഷന്‍ അപേക്ഷയില്‍ ചേര്‍ത്തിരിക്കുന്നത്.

ഇതിനു ശേഷമാണ് അപേക്ഷകന്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ വിവരങ്ങള്‍ നല്‍കേണ്ടത്. 'Title Of Your News' എന്ന ഭാഗത്ത് ഉചിതമായ തലക്കെട്ടും News Description എന്ന ഭാഗത്ത് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളും ദുഃഖങ്ങളും ഞെരുക്കങ്ങളും വ്യക്തമായി എഴുതി ചേര്‍ക്കണം. ദുരിതത്തിന്റെ വ്യാപ്തി വിവരിക്കുന്ന ചിത്രങ്ങള്‍ തുടര്‍ന്നു അപ്ലോഡ് ചെയ്യുക. (കുറഞ്ഞപക്ഷം ഒരു ചിത്രമെങ്കിലും നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. ഉദാ: പ്രളയത്തില്‍ ഭവനം തകര്‍ന്ന വ്യക്തിയാണ് അപേക്ഷകനെങ്കില്‍ ആ ഭവനത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബ ഫോട്ടോ അപ്ലോഡ് ചെയ്യാവുന്നതാണ്).

തുടര്‍ന്നു അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടു കൂടി അപേക്ഷ സമര്‍പ്പിക്കപ്പെടും. പ്രവാചക ശബ്ദം ടീം അപേക്ഷയുടെ ആധികാരികത പരിശോധിച്ചു സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ സൈറ്റില്‍ ഉടനെ പബ്ലിഷ് ചെയ്യുന്നതാണ്. ഓരോ ദിവസവും ആയിരങ്ങള്‍ വായിക്കുന്ന പ്രവാചക ശബ്ദം പോര്‍ട്ടലില്‍ സഹായ അഭ്യര്‍ത്ഥന കാണുന്ന സുമനസ്സുകള്‍ കരുണയുടെ കരം നീട്ടി സാന്ത്വനമേകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നമ്മളില്‍ പലരുടേയും, പ്രിയപ്പെട്ടവരുടെയും നിസ്സഹായവസ്ഥ മറ്റുള്ളവരുടെ മുന്നില്‍ തുറന്നുകാട്ടി അപേക്ഷ സമര്‍പ്പിക്കാനും ലഭിക്കുന്ന സഹായം വഴി പുതുജീവിതം ആരംഭിക്കുവാനും ഏവരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


Related Articles »