India - 2025

വിശ്വാസത്തിന്റെ പേരില്‍ ദളിത് ക്രൈസ്തവര്‍ വിവേചനം അനുഭവിക്കുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം

സ്വന്തം ലേഖകന്‍ 08-12-2018 - Saturday

കോട്ടയം: എല്ലാ മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെങ്കിലും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ എല്ലാവിധ വിവേചനങ്ങളും അനുഭവിക്കുകയാണ് ദളിത് ക്രൈസ്തവരെന്നു ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ഇന്നലെ വൈകുന്നേരം തിരുനക്കര പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് നടന്ന ദളിത് കത്തോലിക്കാ മഹാജന സഭയുടെ സംസ്ഥാന സമ്മേളനവും റാലിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവായ മതേതരത്വത്തിന് ഏറെ വെല്ലുവിളിയുയര്‍ത്തുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സാമൂഹ്യ സാമ്പത്തിക സമത്വങ്ങളും സംവരണങ്ങളും മാറ്റിമറിച്ചു ഹൈന്ദവ സമൂഹത്തിനു മാത്രമേ പ്രത്യേകമായ സംവരണങ്ങള്‍ നല്‍കേണ്ടതുള്ളു എന്ന ഓര്‍ഡര്‍ ഭരണഘടനയുടെ അന്തഃസത്തയ്ക്കു വിരുദ്ധമാണ്. ഇത് ഇന്നും നിലനില്‍ക്കുകയാണ്. ഈ അനീതിക്ക് എതിരായാണ് നമ്മള്‍ സമരം ചെയ്യേണ്ടത്. ഇതു ദളിത് ക്രിസ്ത്യാനികളുടെ മാത്രം പ്രശ്‌നമല്ല, മറ്റു പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ജനവിഭാഗത്തിനുകൂടി എതിരേയുള്ള വിവേചനമാണ്. അതിനാല്‍ നമ്മുടെ പ്രതിഷേധം സ്വാര്‍ഥപരമായ ലക്ഷ്യത്തിന് വേണ്ടിയുള്ളതല്ലെന്നും ഇന്ത്യന്‍ ജനതയുടെ ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ സഭകള്‍ രാഷ്ട്രീയമായും സാമൂഹ്യമായും നടത്തിയ ഇടപെടലുകള്‍ ഏത്രത്തോളമുണ്ടെന്നു നമ്മള്‍ ആലോചിക്കണമെന്ന്‍ ദളിത് ദേശീയ നേതാവ് പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ഡിസിഎംഎസ് സ്ഥാപക പ്രസിഡന്റ് പി.എം. മര്‍ക്കോസിന്റെ കബറിടത്തില്‍നിന്നു ആരംഭിച്ച ജാഥ ഡിസിഎംഎസ് മുന്‍ സംസ്ഥാന പ്രസിഡന്റ് സി.സി. കുഞ്ഞുകൊച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. സമ്മേളനത്തില്‍ ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കെസിബിസി എസ്സി/എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, കെസിബിസി വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തുടങ്ങി നിരവധി പേര്‍ പ്രസംഗിച്ചു.


Related Articles »