India - 2025

മാനന്തവാടി രൂപതയുടെ സഹായഹസ്തം തുടരുന്നു: 22,900 രൂപ വീതം വിതരണം ചെയ്യും

സ്വന്തം ലേഖകന്‍ 15-12-2018 - Saturday

മാനന്തവാടി: കഴിഞ്ഞ പ്രളയകാലത്ത് ജീവിത വരുമാനം നഷ്ട്ടപ്പെട്ട് ദുരിതത്തിലായ നൂറു കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി മാനന്തവാടി രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. എടവക, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ നിന്ന് അതതു പ്രദേശത്തെ ജനപ്രതിനിധികള്‍ ശിപാര്‍ശ ചെയ്ത കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്. ഓരോ കുടുംബത്തിനും കോഴിവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, വാഴകൃഷി, കപ്പകൃഷി, കുരുമുളകുകൃഷി, കാപ്പികൃഷി എന്നിവയ്ക്ക് 22,900 രൂപ വീതം വിതരണം ചെയ്യും. കാത്തലിക് റിലീഫ് സര്‍വീസസ് ചെന്നൈയുമായി സഹകരിച്ചാണ് സൊസൈറ്റി പദ്ധതി നടപ്പിലാക്കുന്നത്.

ഓരോ ഗുണഭോക്താവിന്റെയും ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കും. പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിച്ചു. സൊസൈറ്റി ഡയറക്ടര്‍ ഫാ.പോള്‍ കൂട്ടാല അധ്യക്ഷത വഹിച്ചു.എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ് പദ്ധതി വിശദീകരിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, കോ ഓര്‍ഡിനേറ്റര്‍ കെ.ജെ. ബിജു, ട്രെയിനിംഗ് കോ ഓര്‍ഡിനേറ്റര്‍ സുജ മാത്യു എന്നിവര്‍ പ്രസംഗിച്ചു. സാമ്പത്തിക സഹായത്തിനു പുറമേ പരിശീലനം, പഠനയാത്ര, വിദഗ്ധരുടെ കൃഷിയിട സന്ദര്‍ശനം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

More Archives >>

Page 1 of 209