News

ബൊക്കോഹറാം ബാധിത കുട്ടികൾക്ക് പുതുജീവിതം സമ്മാനിച്ച് നൈജീരിയന്‍ സഭയുടെ വിദ്യാഭ്യാസ പദ്ധതി

പ്രവാചകശബ്ദം 03-08-2026 - Monday

യോല (നൈജീരിയ): ബൊക്കോഹറാം തീവ്രവാദികളുടെ ആക്രമണങ്ങളെ തുടർന്ന് ജീവിതം താറുമായ ആയിരക്കണക്കിന് കുട്ടികൾക്ക് പുതു പ്രതീക്ഷ പകര്‍ന്ന് നൈജീരിയന്‍ രൂപതയുടെ പദ്ധതി. നൈജീരിയയിലെ യോല കത്തോലിക്ക രൂപതയാണ് തീവ്രവാദികളുടെ തടവില്‍ ഇരകളായി കഴിഞ്ഞവര്‍ക്ക് വിദ്യാഭ്യാസവും മാനസികമായ പിന്തുണയും പുനരധിവാസവും ഒരുമിച്ച് നൽകുന്ന പദ്ധതി ഒരുക്കി പ്രത്യാശയുടെ പുതിയ അധ്യായം രചിച്ചിരിക്കുന്നത്. രൂപതയുടെ 'ഫ്രം ക്രൈസിസ് ടു ക്ലാസ്‌റൂം' എന്ന സംരംഭം, സ്കൂളിൽ നിന്ന് അകന്നുപോയ കുട്ടികളെ വീണ്ടും പഠനത്തിലേക്കും സാധാരണ ജീവിതത്തിലേക്കും കൈപിടിച്ചുയർത്തുകയാണ്.

ബൊക്കോഹറാം ആക്രമണത്തിൽ കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളുടെ ദുരിതം നേരിൽ കണ്ടതോടെയാണ് സംരംഭത്തിന് രൂപം നൽകിയതെന്നു യോല രൂപതാധ്യക്ഷൻ ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ പറഞ്ഞു. തീവ്രവാദികളുടെ ഇടപെടലില്‍ കലാപം മൂലം സ്വന്തം വീടും ജീവിതസുരക്ഷയും നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയാണ് ഈ പദ്ധതിക്ക് പ്രചോദിപ്പിച്ചത്. വിദ്യാഭ്യാസം നഷ്ടപ്പെട്ട കുട്ടികൾക്ക് വീണ്ടും ഭാവി സമ്മാനിക്കേണ്ടത് സഭയുടെ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞുവെന്നും അനേകം കുട്ടികള്‍ക്ക് പുതുജീവിതം പകരുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബിഷപ്പ് മംസ പറഞ്ഞു.

ഇതിന് വേണ്ടി തന്നെ സലാമ ഹൗസിംഗിലെ മിസിയോ പ്രൈമറി സ്കൂളും ദമാരെയിലെ മിസിയോ പ്രൈമറി സ്കൂളും സ്ഥാപിച്ചു. കുടിയിറക്കപ്പെട്ട കുട്ടികൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും സുരക്ഷിതവും സ്നേഹപൂർണവുമായ അന്തരീക്ഷത്തിൽ നിലവാരമുള്ള വിദ്യാഭ്യാസം നൽകുകയാണ് ഈ വിദ്യാലയങ്ങളുടെ ലക്ഷ്യം. വിദ്യാഭ്യാസം മാത്രം മതിയാകില്ലെന്നും യുദ്ധവും അക്രമവും കുട്ടികളുടെ മനസ്സിൽ സൃഷ്ടിച്ച ആഴത്തിലുള്ള മുറിവുകൾ സുഖപ്പെടുത്തേണ്ടതുണ്ടെന്നും ബിഷപ്പ് മംസ ചൂണ്ടിക്കാട്ടി. അതിനായി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് മാനസിക - സാമൂഹിക പിന്തുണയും നൽകുന്നുണ്ട്.

ഈ കുട്ടികളിൽ പലരും കടുത്ത മാനസികാഘാതങ്ങളിലൂടെയാണ് കടന്നുപോയത്. അതിനാൽ മാനസിക ശാരീരിക സൗഖ്യവും വിദ്യാഭ്യാസവും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ടെന്നും അപ്പോഴാണ് അവർക്ക് ആത്മവിശ്വാസം വീണ്ടെടുത്ത് ജീവിതം പുനർനിർമിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അടിസ്ഥാന അവകാശമാണെന്നും മനുഷ്യന്റെ അന്തസ്സും പ്രത്യാശയും വീണ്ടെടുക്കാനുള്ള ഏറ്റവും ശക്തമായ മാർഗമാണെന്നും സഭ വിശ്വസിക്കുന്നുവെന്നും ബിഷപ്പ് വ്യക്തമാക്കി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »