News - 2025
സഹായത്തിനായി കരം നീട്ടാം, സഹായിക്കാന്‍ കരം കൊടുക്കാം: പുതിയ പദ്ധതിയിലൂടെ
സ്വന്തം ലേഖകന്‍ 12-08-2019 - Monday
ഒരു ദുരന്തം തീരും മുന്‍പ് മറ്റൊരു ദുരന്തം. ഒരു വേദനയെ അതിജീവിക്കും മുന്‍പ് മറ്റൊന്നിന്റെ കടുത്ത പ്രഹരം. കണ്ണീരും വേദനയുമാണ് മഴക്കെടുതിയില്‍ ഭൂരിഭാഗം പേര്‍ക്കും ഇനിയുള്ള ആകെ നീക്കി ബാക്കി. ഉറ്റവരെയും ഉടയവരെയും നഷ്ട്ടപ്പെട്ട നൂറുകണക്കിനാളുകള്‍. ഒരു ജീവിതായുസ്സിന്റെ സ്വപ്നമായ ഭവനം മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന ആയിരകണക്കിന് കുടുംബങ്ങള്‍. വര്‍ഷങ്ങളായുള്ള വിയര്‍പ്പൊഴുക്കിയുള്ള അധ്വാനത്തില്‍ ആശ്രയമെന്ന് കരുതിയ കൃഷി സ്ഥലത്തെ കുറിച്ചു കണ്ണീര്‍വാര്‍ക്കുന്ന എണ്ണമില്ലാത്ത സഹോദരങ്ങള്‍.
അതെ, ഇത് കണ്ണുനീരിന്റെ നാളുകളാണ്. ഒരു ആയുഷ്ക്കാലമെത്രയും നേടിയതൊക്കെ സര്‍വ്വതും നഷ്ട്ടപ്പെട്ട നമ്മുടെ സഹോദരങ്ങളുടെ നോവ് എത്രയോ കഠിനമാണ്. ഇതിലെല്ലാം ഉപരി നിരവധി മനുഷ്യര്‍ എപ്പോഴും മണ്ണിനടിയിലാണെന്നതുള്ളത് കണ്ണു നിറക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം. ജീവൻ മാത്രമാണ് കരയിൽ ശേഷിക്കുന്നത്. ജീവിതം ചേറിൽ പുതഞ്ഞും കലക്കവെള്ളത്തിൽ കുതിർന്നും കിടക്കുകയാണപ്പോഴും. മനസ്സും പ്രതീക്ഷയും നഷ്ട്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിന് കൈത്താങ്ങായി മാറേണ്ടത് കേവലം ക്യാമ്പുകളിലേക്ക് നാം നല്‍കുന്ന വസ്ത്രങ്ങള്‍ കൊണ്ടോ ഒരു നേരത്തെ ഭക്ഷണം കൊണ്ടോ മാത്രമാകരുത്.
ആത്മാവിന്റെ വിങ്ങലിൽ ആശ്വാസത്തിന്റെ കരസ്പര്‍ശകേണ്ടത് ഇനിയുള്ള ദിവസങ്ങളിലാണ്. പ്രളയകാലത്ത് നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനെ ചേർത്തു പിടിച്ചതുപോലെ പ്രളയാനന്തരം അവരുടെ ജീവിതത്തെക്കൂടി ചേർത്തു പിടിക്കാനുള്ള കടമ ദുരിതം ബാധിക്കാത്ത സുരക്ഷിത സ്ഥലങ്ങളിലായിരിക്കുന്ന നാം ഓരോരുത്തര്‍ക്കുമുണ്ട്.
അതീവ ദയനീയമായ ഈ സാഹചര്യത്തില്‍, മലവെള്ളവും മഴവെള്ളവും തൂത്തെറിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് കരുണയുടെ കരം നീട്ടാന്‍ പ്രവാചക ശബ്ദം ന്യൂസ് പോര്‍ട്ടല്‍ Let Us Help പദ്ധതി ആരംഭിക്കുകയാണ്. ദുരിതബാധിതരായ സഹോദരങ്ങള്‍ക്ക് സുമനസുകളില്‍ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും നേരിട്ട് സഹായം സ്വീകരിക്കുവാൻ അവസരം ഒരുക്കുന്നതാണ് പദ്ധതി. ഇതില്‍ ജാതിയില്ല, മതമില്ല, മറ്റ് വേര്‍തിരിവുകളൊന്നുമില്ല; ആര്‍ക്കും സഹായത്തിനായി അപേക്ഷിക്കാം; ആര്‍ക്കും സഹായിക്കാം.
സഹായം ആവശ്യമുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ:
1. മുകളിൽ കൊടുത്തിരിക്കുന്ന New Appeal ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Online Appeal Form-ൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തുക.
2. നിങ്ങളുടെ അവസ്ഥയും സാഹചര്യങ്ങളും പ്രളയത്തിൽ സംഭവിച്ച നാശനഷ്ടങ്ങളും വ്യക്തമായി മലയാളം Unicode-ൽ ടൈപ്പ് ചെയ്ത് ഉൾപ്പെടുത്തുക.
3. നാശനഷ്ടങ്ങൾ വ്യക്തമാകുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക.
4. അപേക്ഷ സമർപ്പിക്കുന്നവരുടെ ആവശ്യം സത്യസന്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കത്തോലിക്കാ വിശ്വാസികൾ അവരുടെ ഇടവക ദേവാലയത്തിന്റെയും, കത്തോലിക്ക വിശ്വാസികളല്ലാത്തവരും മറ്റു മതവിശ്വാസികളും അവരുടെ അടുത്തുള്ള കത്തോലിക്കാ ദേവാലയത്തിന്റെയും അവിടുത്തെ ഇടവക വികാരിയുടെയും വിവരങ്ങൾ രേഖപ്പെടുത്തുകയും, അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി ഈ വൈദികനെ വിവരം അറിയിക്കുകയും വേണം. അപേക്ഷയുടെ സത്യസന്ധതയിൽ ഏതെങ്കിലും രീതിയിലുള്ള സംശയം തോന്നിയാൽ ഈ വൈദികനുമായി ബന്ധപ്പെട്ട് പ്രവാചക ശബ്ദം ടീം അതിന്റെ സത്യസന്ധത ഉറപ്പുവരുത്തുന്നതായിരിക്കും.
5. ഈ അപേക്ഷകൾ Submit ചെയ്തു കഴിയുമ്പോൾ ഇതു സത്യസന്ധമാണെന്നു ഉറപ്പു വരുത്തിയതിനു ശേഷം പ്രവാചക ശബ്ദത്തിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഈ വിവരങ്ങൾ ലോകം മുഴുവനുമുള്ള അനേകരിലേക്ക് എത്തിക്കും.
ഓരോ ദിവസവും ആയിരങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രവാചക ശബ്ദം പോര്‍ട്ടലില്‍ സഹായ അഭ്യര്‍ത്ഥന കാണുന്ന സുമനസ്സുകള്‍ കരുണയുടെ കരം നീട്ടി സാന്ത്വനമേകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പ്രളയക്കെടുതിയില്‍ മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയവര്‍ക്ക്, പുതുജീവിതം ആരംഭിക്കുവാന്‍ സഹായിക്കുന്ന ഈ പദ്ധതി ഏവരും ഉപയോഗപ്പെടുത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നമ്മുക്ക് സഹായിക്കാം, സഹായത്തിനായി കേഴുന്നവര്‍ക്ക് ഈ മിഷനിലൂടെ ജീവിതം പടുത്തുയര്‍ത്താന്‍ അവസരം ഒരുക്കുകയും ചെയ്യാം.
