News - 2025

ജീവനു വേണ്ടി സ്വരമുയര്‍ത്തിയ വൈദികനെ വലിച്ചിഴച്ച് ന്യൂയോര്‍ക്ക് പോലീസിന്റെ അതിക്രമം

പ്രവാചകശബ്ദം 08-12-2021 - Wednesday

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കിലെ കുപ്രസിദ്ധമായ ഗര്‍ഭഛിദ്ര കേന്ദ്രത്തില്‍ ജനിക്കുവാനിരിക്കുന്ന കുരുന്നുകള്‍ക്ക് വേണ്ടി പോരാടിയ ഫ്രാന്‍സിസ്കന്‍ വൈദികനെതിരെ പോലീസ് നടത്തിയ അതിക്രമം വിവാദമാകുന്നു. ഗർഭഛിദ്രം നടത്താനെത്തുന്നവര്‍ക്ക് റോസാ പുഷ്പം സമ്മാനിച്ചുകൊണ്ട് ഭ്രൂണഹത്യക്കെതിരെ ബോധവല്‍ക്കരണം നടത്തുന്ന ‘റെഡ് റോസസ് റെസ്ക്യു’ എന്ന മുന്നേറ്റത്തിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ നവംബര്‍ 27-ന് ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സിലെ ‘ഓള്‍ വിമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ കെയര്‍’ എന്ന കുപ്രസിദ്ധ അബോര്‍ഷന്‍ കേന്ദ്രത്തില്‍ വൈദികനും സംഘവുമെത്തിയത്.

എന്നാല്‍ സമാധാനപരമായി പ്രാര്‍ത്ഥനയും കൗണ്‍സലിംഗും നടത്തിക്കൊണ്ടിരുന്ന ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍ ഫാ. ഫിഡെലിസ് മോസിന്‍സ്കി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് വലിച്ചിഴച്ചു കൊണ്ടുപോയ നടപടിയാണ് വിവാദത്തിലായത്. വൈദികനൊപ്പം രണ്ടു പ്രോലൈഫ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായിരുന്നു. ഫാ. ഫിഡെലിസ് മോസിന്‍സ്കിയെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. പോലീസ് നടപടി ഭയക്കാതെ നിരവധി തവണ ഭ്രൂണഹത്യ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനയും ബോധവത്ക്കരണവുമായി ഫാ. ഫിഡെലിസ് മോസിന്‍സ്കിയും സംഘം എത്തിയിട്ടുണ്ട്.

അതേസമയം അറസ്റ്റിലായവര്‍ മോചിതരായെന്നും, ഡിസംബര്‍ 13-നാണ് കോടതി ഈ കേസ് പരിഗണനക്കെടുക്കുന്നതെന്നും ന്യൂയോര്‍ക്ക് അതിരൂപത പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ന്യൂയോര്‍ക്ക് അതിരൂപത ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ മധ്യസ്ഥയായ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളായി കൊണ്ടാടുന്ന ദിനമെന്ന പ്രത്യേകതയും ഡിസംബര്‍ 13നുണ്ട്. “അമ്മമാര്‍ക്കും അവരുടെ ഉദരത്തിലുള്ള കുരുന്നു ജീവനുകള്‍ക്കും വേണ്ടി അബോര്‍ഷന്‍ കേന്ദ്രത്തില്‍ ക്ഷമയോടെ പ്രാര്‍ത്ഥനയുമായി ഞങ്ങള്‍ നിലകൊണ്ടു. നിരപരാധികള്‍ നാശത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് പോകുന്നത് നോക്കിക്കൊണ്ട് നില്‍ക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുകയില്ല” എന്നാണു അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാളായ വില്‍ ഗുഡ്മാന്‍ പിന്നീട് പറഞ്ഞത്.

24 ആഴ്ച വരെ പ്രായമായ ഭ്രൂണങ്ങളെ ഭ്രൂണഹത്യ ചെയ്യുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച അബോര്‍ഷന്‍ കേന്ദ്രമാണ് ‘ഓള്‍ വിമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ കെയര്‍’. തങ്ങള്‍ അവിടെ ചിലവഴിച്ച സമയത്ത് ഏഴോളം അമ്മമാര്‍ അബോര്‍ഷന്‍ കേന്ദ്രത്തില്‍ എത്തിയെന്നും, തങ്ങളുടെ പ്രോലൈഫ് കൗണ്‍സലിംഗ് കാരണം അവരില്‍ ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം ഭ്രൂണഹത്യ തീരുമാനം ഉപേക്ഷിച്ചെന്നും ‘റെഡ് റോസസ് റെസ്ക്യു’ പ്രവര്‍ത്തകര്‍ പറയുന്നു. കനേഡിയന്‍ ആക്ടിവിസ്റ്റായ മേരി വാഗ്നറുടെ പ്രചോദനത്തില്‍ നിന്നും ഉരുതിരിഞ്ഞ ‘റെഡ് റോസ് റെസ്ക്യൂ’ ക്യാംപെയിനിലൂടെ നിരവധി സ്ത്രീകള്‍ മാനസാന്തരപ്പെട്ട് അബോര്‍ഷന്‍ ഉപേക്ഷിച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »