India - 2025

വിശ്വാസപരിശീലന ശുശ്രൂഷയില്‍ മാതാപിതാക്കളുടെ പങ്ക് സുപ്രധാനം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 31-07-2016 - Sunday

കൊച്ചി: കുട്ടികളെ വിശ്വാസവും ജീവിതമൂല്യങ്ങളും പരിശീലിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ക്കൊപ്പം ശുശ്രൂഷ ചെയ്യേണ്ടവരാണു വിശ്വാസപരിശീലകരെന്നു സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. സഭയുടെ മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ രൂപതകളിലെ പേരന്റിംഗ് റിസോഴ്‌സ് ടീം അംഗങ്ങള്‍ക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ച പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്നു നിന്നു കൊണ്ടു അവരുടെ നന്മകളും കുറവുകളും മനസിലാക്കി കുട്ടികള്‍ക്കു പരിശീലനം നല്‍കാനാണു മതാധ്യാപകര്‍ ശ്രദ്ധിക്കേണ്ടത്. കുട്ടികളുടെ വളര്‍ച്ചയില്‍ പ്രധാന ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കു തന്നെയാണ്. മാറുന്ന കാലഘട്ടത്തില്‍ തങ്ങള്‍ അഭിമൂഖീകരിക്കുന്ന സങ്കീര്‍ണസാഹചര്യങ്ങളെ അതിജീവിക്കാനും സമഗ്രമായ വ്യക്തിത്വം രൂപപ്പെടുത്താനും സാധിക്കുന്ന തരത്തില്‍ വിശ്വാസ പരിശീലന പദ്ധതികളിലും ആവശ്യമായ മാറ്റങ്ങള്‍ ഉണ്ടാവണം. പ്രധാന വിശ്വാസപരിശീലകര്‍ എന്ന നിലയില്‍ മാതാപിതാക്കള്‍ അവരുടെ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ പ്രാപ്തരാകേണ്ടതുണ്ടെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

മതബോധന കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, റവ.ഡോ. പോള്‍ കരേടന്‍, മരിയ ജെറോം, സിസ്റ്റര്‍ ഡീന എന്നിവര്‍ പ്രസംഗിച്ചു. വിപിന്‍ വി. റോള്‍ഡന്റ്, സോണി തോമസ് ഓലിക്കന്‍, ഭാഗ്യമേരി ബി. മാനുവല്‍, അലീന ജെയിംസ്, നയന മാത്യു എന്നിവരാണു വിവിധ സെഷനുകള്‍ നയിക്കുന്നത്. ഇന്നു രാവിലെ 11.30ന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് സന്ദേശം നല്‍കും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള റിസോഴ്‌സ് ടീം അംഗങ്ങള്‍ ശില്പശാലയില്‍ പങ്കെടുക്കുന്നുണ്ട്.

More Archives >>

Page 1 of 13