India - 2025

ആശയങ്ങളുടെ ധ്രൂവീകരണത്തെക്കാള്‍ സമന്വയമാണ് സഭയ്ക്ക് ആവശ്യമെന്ന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 27-08-2016 - Saturday

കൊടകര: ആശയങ്ങളുടെ ധ്രൂവീകരണത്തെക്കാള്‍ സമന്വയമാണ് സഭയ്ക്ക് ആവശ്യമെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. നാലാമതു സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ മഹത്വവും സഭയുടെ നന്മയുമാകണം നമ്മുടെ ലക്ഷ്യം. സ്വന്തവീക്ഷണങ്ങള്‍ സമര്‍ഥിക്കാനുള്ള വ്യഗ്രതയോ സ്വന്തം രൂപതയുടെയോ പ്രദേശത്തിന്റെയോ മാത്രമുള്ള നിലപാടുകളുടെ വക്താക്കളാകാനുള്ള പ്രേരണയോ ഉചിതമല്ല. വികാരങ്ങള്‍ വിചാരങ്ങളെ ഭരിക്കാന്‍ നാം അനുവദിക്കരുത്.

എല്ലാ ഭിന്ന സ്വരങ്ങളെയും അതിജീവിച്ച് കൂട്ടായ്മയുടെയും സ്‌നേഹത്തിന്റേതുമായ വഴിയിലൂടെയാണു ഇന്ന്‍ സീറോ മലബാര്‍ സഭ മുന്നോട്ടു നീങ്ങുന്നത്. ഏറെ അഭിമാനകരമായ ഈ അവസ്ഥ തുടരുന്നതിനും ഇളംതലമുറയ്ക്ക് നമ്മുടെ വിശ്വാസപാരമ്പര്യം പകര്‍ന്നുകൊടുക്കാന്‍ കരുത്താര്‍ജിക്കുന്നതിനും അസംബ്ലി കാരണമാകണം. ഘടനാപരമായ വളര്‍ച്ച സഭയുടെ സമ്പൂര്‍ണവളര്‍ച്ചയ്ക്കു സഹായകരമാണ്. എന്നാല്‍ അതില്‍ത്തന്നെ മഹത്വം കണ്ടതുകൊണ്ടു മാത്രം കാര്യമില്ല.

സഭാമക്കള്‍ മിശിഹായ്ക്കു സാക്ഷൃം വഹിക്കുന്നതിലാണ് നാം മഹത്വം കാണേണ്ടത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നാം ദൈവസ്‌നേഹത്തിന്റെ സാക്ഷികളാകണം; ത്യാഗപൂര്‍വം നമ്മെത്തന്നെ മറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിക്കുവാന്‍ തയാറാവണം. നമ്മുടെ സാക്ഷ്യം മറ്റുള്ളവരെയും ക്രിസ്തുവിനെ അറിയാനും സ്‌നേഹിക്കാനും അവിടുത്തെ സ്വീകരിക്കുവാനും പ്രേരിപ്പിക്കണം.

ഈ അസംബ്ലിയില്‍ ലാളിത്യം, കുടുംബം, പ്രവാസികളുടെ സാക്ഷ്യം എിങ്ങനെ മൂന്നു വിഷയങ്ങള്‍ നാം ചര്‍ച്ചയ്ക്ക് എടുക്കുന്നുവെങ്കിലും അവയിലൂടെ നമ്മുടെ സഭാസാക്ഷ്യം മുഴുവന്‍ വിലയിരുത്തുവാനും പുതിയ പ്രവര്‍ത്തന ശൈലികള്‍ രൂപപ്പെടുത്താനും നമുക്ക് സാധിക്കണം. സഭയുടെ സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ച് സഭാമക്കള്‍ അവബോധമുള്ളവരാകണം. അഴിമതി, മദ്യപാനം മുതലായ തിന്മകളെ വ്യക്തി, സമൂഹ ജീവിതങ്ങളില്‍ ഒഴിവാക്കാന്‍ നിരന്തരമായ യത്‌നം ഉണ്ടാകണം.

വിദ്യാഭ്യാസരംഗത്ത് നാമെക്കാലവും വെല്ലുവിളികളെ നേരിട്ടാണു നീങ്ങിക്കൊണ്ടിരുന്നത്. ഇന്നും പല പ്രശ്‌നങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ന്യുനപക്ഷാവകാശങ്ങളുടെ സംരക്ഷണം നമ്മുടെ നിലനില്പിനും പുരോഗതിക്കും അനിവാര്യമാണ്. സ്‌കൂള്‍, കോളജ് വിദ്യാഭ്യാസമേഖലകളില്‍ മാനേജുമെന്റുകള്‍ക്കുള്ള അവകാശ ങ്ങളും അധികാരങ്ങളും സ്വന്തമാക്കാനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ സഭ ജാഗ്രത പാലിക്കണം. പാവപ്പെട്ട കുട്ടികള്‍ക്കു പഠനാവസരങ്ങള്‍ ഒരുക്കാന്‍ നമുക്കു പ്രത്യേക കടമയുണ്ട്.

അനാഥര്‍ക്കും ഭിശേഷിയുള്ളവര്‍ക്കും പാതയോരമക്കള്‍ക്കും ആകാശപ്പറവകള്‍ക്കും വേണ്ടിയുള്ള സഭയുടെ സേവനം നാം ശക്തമായി തുടരണം. അവിടെയും സര്‍ക്കാര്‍നിയമങ്ങള്‍ അടുത്തകാലത്ത് വെല്ലുവിളികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആദിവാസി ക്ഷേമകേന്ദ്രങ്ങള്‍ അടിയന്തിരാവശ്യമാണ്. ദളിത്-ആദിവാസി സഹോദരങ്ങള്‍ക്ക് സഭയ്ക്കുള്ളിലും ഭാരതപൗരന്മാര്‍ എന്ന നിലയിലും എല്ലാവിധത്തിലും തുല്യ അവകാശങ്ങളും ജീവിതസൗകര്യങ്ങളും ഉണ്ടാകണം.

ആതുരസേവനത്തില്‍ ആശുപത്രികള്‍ നൂതനസമീപനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. പാവപ്പെട്ടവര്‍ക്കു സൗജന്യമോ ഇളവുകളോടുകൂടിയതോ ആയ ചികില്‍സ ലഭിക്കാന്‍ സാഹചര്യമൊരുക്കണം. നമ്മുടെ കര്‍ഷകജനതയുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകണം. കുടിയേറ്റ ജനതയുടെ ഭൂമിക്കു പട്ടയം, വിളവുകള്‍ക്കു വില, ജൈവകൃഷിയുടെ പ്രചാരണം, പരിസ്ഥിതിസംരക്ഷണം ഇവയില്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

അല്മായരുടെ സഭയിലെയും രാഷ്ട്രീയത്തിലെയും നേതൃത്വം ലക്ഷ്യബോധവും ആദര്‍ശധീരതയുമുള്ളതും ത്യാഗസമന്വിതമായ സമര്‍പ്പണത്തില്‍നിന്നു രൂപപ്പെടുതാവണം. ക്രൈസ്തവനേതാക്കന്മാരുടെ പൊതുസാക്ഷ്യം ഏവര്‍ക്കും പ്രചോദനമാകണം. സ്ത്രീശാക്തീകരണത്തിന്റെ ആവശ്യം കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടു ഇത്തെ സാഹചര്യത്തില്‍ സ്ത്രീകളുടെ സ്ഥാനം സഭയില്‍ വേണ്ടത്ര അംഗീകരിക്കപ്പെടുന്നുണ്ടോ എതു ചിന്താവിഷയമാകേണ്ടതുണ്ട്.

നമ്മുടെ കുടുംബങ്ങളില്‍, പൊതുവില്‍ പറഞ്ഞാല്‍, അമ്മമാരെ നിലയിലും ഭാര്യമാര്‍ എന്ന നിലയിലും പെണ്‍മക്കള്‍ എന്ന നിലയിലും സ്ത്രീകളെ നാം വളരെയേറെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പാരമ്പര്യമാണുള്ളത്. അതു നാം നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യണം. നമ്മുടെ ആലോചനാസമിതികളില്‍ അമ്പതു ശതമാനം സംവരണം സ്ത്രീകള്‍ക്കു നാം നല്കിയിട്ടുണ്ടല്ലോ. എന്നാല്‍ സ്ത്രീകള്‍ക്ക് ഇന്നുനം തുല്യതാമനോഭാവത്തില്‍ വര്‍ത്തിക്കുവാന്‍ കഴിയുന്നുണ്ടോ എന്നു പരിശോധിക്കണം. യുവജനങ്ങളുടെ പരിശീലനവും സഭയിലെ പങ്കാളിത്തവും ഉറപ്പുവരുത്തുവാന്‍ അജപാലകര്‍ അടിയന്തിരശ്രദ്ധ ചെലുത്തേണ്ടതുണ്ട്. യുവജനങ്ങള്‍ സഭയില്‍ നിന്ന് അകുന്നുപോകുന്ന അവസ്ഥ ഉണ്ടാകരുത്.

സീറോമലബാര്‍ സഭ ഭാരതത്തിലെ മറ്റു രണ്ടു വ്യക്തിസഭകളോടും ചേര്‍ന്നു നല്കിയിട്ടുള്ള സംഭാവനകള്‍ വലുതാണെന്നും ഭാരതത്തിലെ സഭയുടെ മിഷന്‍പ്രവര്‍ത്തനത്തില്‍ വൈദികരും സമര്‍പ്പിതരും അല്മായപ്രേഷിതരും വഹിച്ചിട്ടുള്ള പങ്കു മഹത്തരമാണെും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.

More Archives >>

Page 1 of 17