News - 2025
നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം
പ്രവാചകശബ്ദം 01-05-2025 - Thursday
അബൂജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുണ സംസ്ഥാനത്തു നിന്ന്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. കൗരു ജില്ലയിലെ കുർമിൻ റിസ്ഗയിലെ സെന്റ് ജെറാൾഡ് ക്വാസി ഇടവക വികാരിയായ ഫാ. ഇബ്രാഹിം ആമോസിനെയാണ് ആറ് ദിവസത്തെ തടവിന് ശേഷം വിട്ടയച്ചത്. കഫഞ്ചൻ കത്തോലിക്ക രൂപത ഇക്കാര്യം സ്ഥിരീകരിച്ചു. ഏപ്രിൽ 24 പുലർച്ചെയാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. പരിക്കുകള്‍ കൂടാതെയാണ് വൈദികന്‍ മോചിതനായിരിക്കുന്നതെന്ന് കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാ. ജേക്കബ് ഷാനറ്റ് പറഞ്ഞു.
ഇത്രയും ഇരുണ്ടതും ഭയാനകവുമായ സമയത്ത് ഇടപെട്ട ദൈവത്തിനു തങ്ങള്‍ നന്ദി പറയുകയാണെന്നും വൈദികരുടെയും സന്യാസികളുടെയും എല്ലാവരുടെയും അമ്മയായ പരിശുദ്ധ കന്യകാമറിയം ഇപ്പോഴും തടവിലാക്കപ്പെട്ടവർക്കുവേണ്ടി മധ്യസ്ഥത വഹിക്കട്ടെയെന്നും ഫാ. ഷാനറ്റ് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ, കടുണ സംസ്ഥാനത്ത് തന്നെ സെന്റ് മേരി തച്ചിറ പള്ളി വികാരിയായ ഫാ. സിൽവസ്റ്റർ ഒകെച്ചുക്വുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരിന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിരവധി വൈദികരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
