News

തീവ്രവാദികൾ നടത്തിയ നരനായാട്ടില്‍ നൈജീരിയയില്‍ 36 ക്രൈസ്തവര്‍ക്കു ദാരുണാന്ത്യം

പ്രവാചകശബ്ദം 30-05-2025 - Friday

അബൂജ: നൈജീരിയയില്‍ ഫുലാനി ഹെര്‍ഡ്മാന്‍ തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ 36 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മകുർദി രൂപത പരിധിയില്‍ നടന്ന ആക്രമണങ്ങളുടെ വിവരങ്ങള്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡാണ് (ACN) പുറംലോകത്തെ അറിയിച്ചത്. മെയ് 24നും 26 നും ഇടയിൽ നടന്ന ആക്രമണങ്ങളില്‍ 36 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും ഒന്‍പത് പേർക്ക് പരിക്കേൽക്കുകയും രണ്ട് പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്വെർ വെസ്റ്റിലെ ത്സെ ഓർബിയാം മേഖലയിലാണ് ആദ്യ ആക്രമണം നടന്നത്.

ഗ്വെർ വെസ്റ്റിലെ ആൻഡോണയിൽ മെയ് 25നു നടന്ന ആക്രമണത്തിൽ മാത്രം 20 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി രൂപത അറിയിച്ചു. ജിംബയിലെ ആക്രമണത്തിൽ സുരക്ഷ സേന പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മകുർദി രൂപതയുടെ അന്താരാഷ്ട്ര ഉപദേശക സമിതിയുടെ ചെയർമാൻ ഫാ. ഒലിവർ ഒർട്ടീസ് പറഞ്ഞു. സായുധധാരികളായ ഫുലാനി-ജിഹാദിസ്റ്റുകൾ വെടിവെപ്പുമായി സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. നിരവധി കുടുംബങ്ങള്‍ പലായനം ചെയ്തു. അനേകം പേരുടെ കൃഷി നശിപ്പിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഇവ കൂടാതെ കൊല്ലപ്പെട്ട കത്തോലിക്കാ വൈദികരുടെ അനുസ്മരണാർത്ഥം നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിവര്‍ക്ക് നേരെയും വെടിവെയ്പ്പ് ഉണ്ടായതായി മകുർദി രൂപതയുടെ ജസ്റ്റിസ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ പ്രസിഡന്‍റ് ഒറി ഹോപ്പ് ഇമ്മാനുവൽ പറഞ്ഞു. മകുർദി രൂപതയിലെ ജിംബ ഇടവകയിലെ ഫാ. സോളമൻ അറ്റോംഗോ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ഫുലാനി തീവ്രവാദികള്‍ വെടിവച്ചിരിന്നു. ഇടതു കാലിൽ വെടിയേറ്റ അദ്ദേഹം ചികിത്സയിലാണ്.

അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ട് യാത്രക്കാരെയും അക്രമികൾ തട്ടിക്കൊണ്ടുപോയി. ആക്രമണത്തിന് ദൃക്സാക്ഷിയായവരെയും തീവ്രവാദികള്‍ വെടിവച്ചു കൊന്നിരിന്നു. ആഫ്രിക്കയില്‍ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. പത്തു വര്‍ഷത്തിനിടെ തെക്കുകിഴക്കൻ നൈജീരിയയിൽ മാത്രം 20,300-ലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടി ആൻഡ് റൂൾ ഓഫ് ലോ ഇന്റർ സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തിരിന്നു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »