News
ബോംബാക്രമണ ഭീഷണിയിലും ലെബനോനില്‍ സേവനം തുടര്‍ന്ന് കത്തോലിക്ക സന്യാസിനികള്‍
പ്രവാചകശബ്ദം 05-06-2025 - Thursday
ബെയ്റൂട്ട്: ലെബനോനിലുണ്ടായ തീവ്രമായ ബോംബാക്രമണ ഭീഷണിയ്ക്കിടയിലും, ജീവന്‍ വകവെയ്ക്കാതെ രാജ്യത്തു സേവനം തുടര്‍ന്ന് സന്യാസിനികള്‍. ക്രൈസ്തവ സമൂഹങ്ങളിലെ ഏറ്റവും ദുർബലരായ അംഗങ്ങൾക്ക് ഭൗതിക സഹായവും ആത്മീയ പിന്തുണയും നൽകാൻ കഠിനമായി പരിശ്രമിക്കുന്ന ഇസ്രായേല്‍ അതിർത്തിയിലുള്ള ഡെബലിലുള്ള അന്റോണിയൻ സിസ്റ്റേഴ്‌സ് സ്‌കൂളിന്റെ ഡയറക്ടർ സിസ്റ്റർ ജെറാർഡ് മെർഹേജ്, സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട്സ് ഓഫ് ജീസസ് ആൻഡ് മേരി സന്യാസ സമൂഹാംഗമായ സിസ്റ്റർ മായ എൽ ബെയ്‌നോ എന്നിവരാണ് സന്യാസത്തിന്റെ മഹത്തായ വിളി മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രഘോഷിക്കുന്നത്.
യുദ്ധത്തിന് മുമ്പ് പ്രദേശത്ത് ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള നിരവധി കുടുംബങ്ങൾ ഉണ്ടായിരുന്നുവെന്നും മിക്കവരും ബെയ്റൂട്ടിലേക്ക് മാറിയെന്നും പൊന്തിഫിക്കൽ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് (ACN) സിസ്റ്റർ ജെറാർഡ് വെളിപ്പെടുത്തി. സംഘർഷത്തിന്റെ തുടക്കം മുതൽ കന്യാസ്ത്രീകള്‍ തങ്ങളുടെ സേവനം പ്രദേശത്ത് തുടരുന്നുണ്ട്. ജീവന്‍ പണയംവെച്ച സേവനങ്ങള്‍ക്കിടയിലും ഇവർ നയിക്കുന്ന സ്കൂളുകളിലെ കുട്ടികളുടെ എണ്ണം പകുതിയായി കുറഞ്ഞു.
ലെബനോനിലെ ആളുകളുടെ കുടിയിറക്കവും രാജ്യത്തിന്റെ ദുഷ്‌കരമായ സാമ്പത്തിക സ്ഥിതിയെ സ്വാധീനിക്കുന്നുണ്ടെന്നും പ്രദേശത്തെ വിളകൾ നശിച്ചുവെന്നും സിസ്റ്റർ മെർഹേജ് പറയുന്നു. പ്രദേശവാസികൾ ബദൽ വരുമാന സ്രോതസ്സായി ഏതെങ്കിലും തരത്തിലുള്ള കൃഷി പുനരാരംഭിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ തെക്കു ഭാഗത്ത് സേവനം ചെയ്യുന്ന സിസ്റ്റർ മായ എൽ ബെയ്‌നോ യുദ്ധ ഭീഷണിയും ആക്രമണങ്ങളും ഉണ്ടായിരുന്നിട്ടും ഐൻ എബൽ പട്ടണത്തിൽ തുടരുകയാണെന്ന് വ്യക്തമാക്കി.
തങ്ങളുടെ സന്യാസിനി സമൂഹത്തിന്റെ ദൗത്യം പ്രാന്തപ്രദേശങ്ങളിലേക്ക് പോയി സഹായം ആവശ്യമുള്ളവരെ ചേര്‍ത്തുപിടിക്കുകയെന്നതാണെന്ന് കൂട്ടിച്ചേര്‍ത്തു. 32 ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന ഒരു സ്കൂള്‍ സിസ്റ്റർ മായയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ലെബനോനെ പ്രാർത്ഥനയിൽ നിലനിർത്തുന്നതിന് നന്ദി പറയുന്നതായും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം എസിഎൻ നൽകിയ സഹായത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും ഇരു കന്യാസ്ത്രീകളും പറയുന്നു. എത്ര ഭീഷണിയുണ്ടായാലും തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ സജീവമായി തുടരുവാനാണ് ഈ സന്യാസിനികളുടെ തീരുമാനം.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
