News

വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലെയോ പതിനാലാമൻ പാപ്പ

പ്രവാചകശബ്ദം 07-06-2025 - Saturday

വത്തിക്കാന്‍ സിറ്റി: സഭയുടെ ഐക്യത്തിനായി വൈദികർ നിരന്തരമായി പ്രാർത്ഥിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. പാരീസിലെ വൈദികരുടെ ജൂബിലി സമ്മേളനത്തിൽ സംബന്ധിച്ചവർക്കുള്ള സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സഭയുടെ കൂട്ടായ്മയിൽ എപ്പോഴും ആയിരിക്കേണ്ടതിന്റെ ആവശ്യകതയും, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടിയായിരിന്നു പാപ്പയുടെ സന്ദേശം. വൈദികർക്കിടയിൽ സാഹോദര്യബന്ധം ഊഷ്‌മളമാക്കുവാനും, മെത്രാന്മാരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു.

ബുദ്ധിമുട്ടുള്ളതും, പലപ്പോഴും ക്ഷീണിപ്പിക്കുന്നതുമായ സഭാപരവും സാമൂഹികവുമായ സാഹചര്യങ്ങളെ തരണം ചെയ്യുന്നതിനായി, നമ്മെ തന്റെ സുഹൃത്തുക്കളാക്കുകയും, നിത്യതയിലേക്ക് നയിക്കുകയും ചെയ്യുന്ന യേശുവിന്റെ സ്നേഹത്തിൽ, ശക്തവും വ്യക്തിപരവും ആധികാരികവുമായ രീതിയിൽ വേരൂന്നിയ ജീവിതവും, ശുശ്രൂഷയും നയിക്കുവാന്‍ പാപ്പ വൈദികര്‍ക്ക് നിര്‍ദേശം നല്‍കി. ഫ്രാൻസിസ് പാപ്പ എപ്പോഴും ഓർമ്മപെടുത്തുന്നതുപോലെ, സ്നേഹത്തിൽ ഉദാരമതികളാകുവാനും, അടുപ്പം, അനുകമ്പ, സൗമ്യത, വിനയം, ലാളിത്യം എന്നിവയാൽ സ്നേഹത്തെ സമ്പുഷ്ടമാക്കുവാനും പാപ്പ വൈദികരോട് ആഹ്വാനം ചെയ്തു.

നാം ഇനിയും വിശുദ്ധരല്ലെങ്കിലും, വിശ്വസ്തരായിരിക്കുവാൻ സാധിക്കുമെന്നും, വിദൂരങ്ങളിൽ ആയിരിക്കുന്നവരുടെ പോലും ഹൃദയത്തെ സ്പർശിക്കുവാനും, അവരുടെ വിശ്വാസ്യത നേടിക്കൊണ്ട് അവരെ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് കൂട്ടിക്കൊണ്ടുവരുവാനും സാധിക്കുമെന്നും പാപ്പ തന്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. പാരീസ് അതിരൂപതയുടെ മെത്രാപ്പോലീത്ത മോൺസിഞ്ഞോർ ലൗറെന്റ് ഉൾറിച്ച്, പ്രവിശ്യയിലെ മറ്റു മെത്രാന്മാർ എന്നിവരെ പ്രത്യേകമായി പാപ്പ അഭിസംബോധന ചെയ്തു. പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലിൽവെച്ചാണ്, വൈദികരുടെ ജൂബിലി ആഘോഷവും, പൗരോഹിത്യ ശുശ്രൂഷയെയും ജീവിതത്തെയും കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ പ്രെസ്ബിത്തെരോരും ഓർദിനിസിന്റെ (Presbyterorum ordinis ) അറുപതാം വാർഷികവും സംയുക്തമായി ആഘോഷിച്ചത്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »